2009-02-24

കലേഷ് കുമാറിന്റെ “സാംസ്ക്കാരികം”

ശിഥിലചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ ഇന്ന് ഒരു പോസ്റ്റ് എഴുതാന്‍ തുടങ്ങവേ ഞാന്‍ എന്തുകൊണ്ടോ അന്തരിച്ചുപോയ മലബാറിന്റെ ചിരി എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ.രാമദാസ് വൈദ്യരെക്കുറിച്ച് ഓര്‍ത്തുപോയി. കോഴിക്കോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. അദ്ദേഹത്തിന്റെ തെങ്ങ് കയറ്റ കോളജ് പ്രസിദ്ധമായിരുന്നു. ഞാന്‍ രാമദാസ് വൈദ്യരെ പറ്റി നെറ്റില്‍ സെര്‍ച്ച് ചെയ്തു. ഒരു ലിങ്കും കിട്ടിയില്ല. അന്നൊക്കെ യൂനിക്കോഡ് പ്രചാരത്തില്‍ വരാത്തത് കൊണ്ടുള്ള പരാധീനത. അങ്ങനെയാണ് ഞാന്‍ കലേഷ് കുമാറിന്റെ സാംസ്ക്കാരികം എന്ന ബ്ലോഗില്‍ എത്തുന്നത്. ആ ബ്ലോഗിനെ പറ്റി കലേഷ് ഇങ്ങനെ പറയുന്നു: “ഇതിലുള്ളതെല്ലാം പുന:പ്രസിദ്ധീകരണങ്ങള്‍ ആണ്. എനിക്ക് ഇഷ്ടമുള്ള ലേഖനങ്ങളും മറ്റും മലയാളം യുണീകോഡില്‍ ശേഖരിച്ചു വയ്ക്കാനൊരിടമാണിവിടം.” സത്യത്തില്‍ ഇവിടെയാണ് നമുക്ക് യൂനിക്കോഡിന്റെ മഹത്വം മനസ്സിലാവുക. 2005 മെയ് മുതല്‍ 2007 മാര്‍ച്ച് വരെ ചില പത്രങ്ങളില്‍ വന്ന ലേഖനങ്ങള്‍ കലേഷ് യൂനിക്കോഡിലേക്കാക്കി ഇവിടെ ശേഖരിച്ചു വെച്ചിരിക്കുന്നു. പത്രസ്ഥാപനങ്ങള്‍ അവരുടെ പഴയ ആര്‍ക്കൈവുകള്‍ യൂനിക്കോഡിലാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഏതായാലും എനിക്ക് റഫറന്‍സിന് കലേഷിന്റെ ബ്ലോഗ് ഇവിടെയും കിടക്കട്ടെ. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതാണ് ലിങ്ക്:
http://samskarikam.blogspot.com/2005_05_01_archive.html

2009-02-20

ഈ ചരിത്രം സഖാക്കള്‍ വായിക്കരുത് !

മലയാളത്തില്‍ രാഷ്ട്രീയം പറഞ്ഞാല്‍ അതില്‍ സ്വാഭാവികമായും കമ്മ്യൂണിസവും മാര്‍ക്സിസവും സി.പി.എമ്മും കടന്നുവരും. മാര്‍ക്സിസ്റ്റ് വിരുദ്ധരെന്നും മാര്‍ക്സിസ്റ്റ് അനുകൂലികളെന്നും കേരളസമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കേരളത്തിന് പുറത്ത് രാഷ്ട്രീയത്തില്‍ മാര്‍ക്സിസവും കമ്മ്യൂണിസവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരു പക്ഷെ ബംഗാളിലും ത്രിപുരയിലും മാത്രമായിരിക്കും. അതും അത്ര ശരിയായിരിക്കണമെന്നുമില്ല. കാരണം കേരളത്തില്‍ കുറച്ചുകൂടി ധൈര്യപൂര്‍വ്വം മാര്‍ക്സിസ്റ്റ് വിരുദ്ധചിന്താഗതി സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയും. ഭരണം മാറിമാറി വരുന്ന പ്രതിഭാസം നിലവിലുള്ളത് കൊണ്ടാണത്. കേരളത്തില്‍ എവിടെയും വിവിധപാര്‍ട്ടിക്കാര്‍ ഇടകലര്‍ന്നാണ് ജീവിയ്ക്കുന്നത്. പാര്‍ട്ടിഗ്രാമങ്ങള്‍ ബംഗാളിലേയും ത്രിപുരയിലേയും പോലെ കേരളത്തില്‍ വിരളമാണ്. എന്നാലും തങ്ങളുടെ മേധാവിത്വം ജനങ്ങളുടെ മേലെ അടിച്ചേല്‍പ്പിക്കാന്‍ കഴിയാറുണ്ട്. അതിന് കാരണം മറ്റ് പാര്‍ട്ടിക്കാര്‍ക്ക് 24മണിക്കൂറും രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ടുനടക്കാന്‍ കഴിയില്ല എന്നതാണ്.

സാധരണയായി മറ്റ് ബ്ലോഗുകളിലും എന്റെ ബ്ലോഗില്‍ തന്നെയും ഞാന്‍ എഴുതാറുള്ള കമന്റുകളാണ് ഇവിടെ കോപ്പി-പെയിസ്റ്റ് ചെയ്യാറുള്ളത് . ഇത്തവണ മാതൃഭുമി വാരികയുടെ ഫിബ്രവരി 22-28 ലക്കത്തില്‍ കെ.വേണു എഴുതിയ “സഖാക്കളെ,ഇതൊക്കെയാണ് ഈ പാര്‍ട്ടിയുടെ ചരിത്രം” എന്ന ലേഖനത്തെ പറ്റി ബ്ലോഗ് വായനക്കാരെ അറിയിക്കാനാണ് ഈ പോസ്റ്റ്. ലേഖനം സ്കാന്‍ ചെയ്ത് ഞാന്‍ അന്യത്ര ചേര്‍ക്കുന്നുണ്ട്. വേണുവിനെ മലയാളികള്‍ക്ക് പരിചയപെടുത്തേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തില്‍ മൌലികമായി ചിന്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന് സ്വാഭാവികമായി ഉണ്ടാവുന്ന ചിന്താപരമായ പരിവര്‍ത്തനത്തിലൂടെ ജനാധിപത്യവാദിയായി മാറിയ ഒരു നല്ല കമ്മ്യൂണിസ്റ്റ് കാരനാണ് കെ.വേണു. മാര്‍ക്സിസ്റ്റുകാര്‍ക്ക് കേട്ടാല്‍ അറപ്പ് തോന്നിയേക്കാവുന്ന പേരായിരിക്കാം വേണു എന്നത്. എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പറ്റി ഇത്രയും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന മറ്റൊരു കമ്മ്യൂണിസ്റ്റ് ചിന്തകന്‍ ഇന്ന് ഇന്ത്യയിലുണ്ടോ എന്ന് സംശയമാണ്. വേണുവിനെ ഇന്നും ഒരു നല്ല കമ്മ്യൂണിസ്റ്റ്കാരനായിട്ടാണ് ഞാന്‍ കാണുന്നത്. കാരണം ഒരു നല്ല കമ്മ്യൂണിസ്റ്റിന് മാത്രമേ ഒരു നല്ല ജനാധിപത്യവാദി ആവാന്‍ കഴിയൂ‍ എന്ന് ഞാന്‍ കരുതുന്നു. ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയാവാനും കമ്മ്യൂണിസ്റ്റിന് മാത്രമേ കഴിയൂ എന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്വേച്ഛാധിപത്യപ്രവണതയുടെ പാരമ്പര്യം പേറുന്നവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍.

വേണുവിന്റെ ലേഖനത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം സംക്ഷിപ്തമായി എന്നാല്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്തിട്ടുണ്ട്. അത്കൊണ്ട് ഈ പോസ്റ്റിന് “പിണറായി മുതല്‍ പിണറായി വരെ” എന്ന തലവാചകമായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. പിണറായിയിലാണല്ലൊ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നത്. ഇപ്പോള്‍ പിണറായി തന്നെ പാര്‍ട്ടിയായി വളരുകയും ചെയ്തു. അന്വര്‍ത്ഥമാവുമായിരുന്നു തലക്കെട്ട്. പക്ഷെ ഈ ലേഖനം സഖാക്കള്‍ വായിക്കരുത് എന്ന ഒരു മുന്നറിയിപ്പ് കൊടുക്കുന്നത് നന്നായിരിക്കും എന്നെനിക്ക് തോന്നി. വായിച്ചാലും ഒന്നും മനസ്സിലാവില്ല എന്നത് മറ്റൊരു കാര്യം. എന്നാലും കുറഞ്ഞപക്ഷം രാജീവ് ചേലനാട്ടെങ്കിലും വായിച്ചെങ്കില്‍ എന്ന നിഗൂഢമായ ഒരു ആഗ്രഹം എനിക്കില്ലാതില്ല. ഞാന്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ കമന്റുകളായി പലപ്പോഴായി എഴുതിയിട്ടുള്ളതിനെ ശരിവെക്കുന്നതാണ് വേണുവിന്റെ ലേഖനം. കണ്ണൂരിലെ പാര്‍ട്ടി ബിസിനസ്സ് വരെ.

കമ്മ്യൂണിസ്റ്റ്കാരല്ലാത്തവര്‍ എല്ലാവരും ഈ ലേഖനം നിര്‍ബ്ബന്ധമായും വായിച്ചിരിക്കണം. എന്താണ് ഈ പാര്‍ട്ടി എന്ന് മനസ്സിലാക്കണ്ടെ. സത്യത്തില്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു വായിക്കേണ്ടിയിരുന്നത്. എന്താണ് തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ ചരിത്രം എന്ന് അവരും മനസ്സിലാക്കണമല്ലൊ. പക്ഷെ അതിന് മാത്രം സഹിഷ്ണുതയോ സ്വയംവിമര്‍ശനപരതയോ ഇന്നത്തെ പുത്തന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടാവാന്‍ വഴിയില്ല. അതാണ് തലക്കെട്ട് ഉന്നം വയ്ക്കുന്ന മുന്നറിയിപ്പ്. ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പൂര്‍ണ്ണരൂപം താഴെ:
(ഓരോ ഇമേജും ക്ലിക്ക് ചെയ്ത് വലുതാക്കി വായിച്ചു വീണ്ടും Back വരേണ്ടിവരും.)












മഹത്തായ ഒരു ദര്‍ശനമായാണ് മാര്‍ക്സിസം ഇന്നും ലോകത്ത് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ചരിത്രത്തില്‍ ഏറ്റവും ക്രൂരതകള്‍ ചെയ്തവരും മാര്‍ക്സിസത്തിന്റെ അപ്പോസ്തലന്മാരായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ആയിരുന്നു എന്ന് ചരിത്രം രേഖപെടുത്തിയിട്ടുണ്ട്. ഇതൊരു വൈരുദ്ധ്യം തന്നെ. ആ ചരിത്രങ്ങള്‍ പലരും വേണ്ട വിധം മനസ്സിലാക്കിയിട്ടില്ല. George Mason University യില്‍ Museum of Communism എന്ന പേരില്‍ ഒരു ഓണ്‍‌ലൈന്‍ ആര്‍ക്കൈവ് സൂക്ഷിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കുപ്രസിദ്ധമായ അടിച്ചമര്‍ത്തലുകളുടെ നാള്‍വഴികള്‍. ഇതാണ് ലിങ്ക്:
http://www.gmu.edu/departments/economics/bcaplan/museum/comfaq.htm

2009-02-17

ജനാധിപത്യത്തില്‍ ആരാണ് ഉന്നതര്‍ ?

ബി.ആര്‍.പി.യുടെ ബ്ലോഗില്‍ "ഉന്നതന്മാരും അവരുടെ സന്തതികളും” എന്ന പോസ്റ്റ്.


അവിടെ ഞാന്‍ എഴുതിയ കമന്റ് :

സത്യത്തില്‍ ആ വാര്‍ത്ത അന്ന് രാവിലെ ഹിന്ദുവില്‍ വായിച്ച ഉടനെ തന്നെ എന്റെ മനസ്സിലും ഉയര്‍ന്ന ചോദ്യം ഇത് തന്നെയാണ്. പൌരബോധമുള്ള ആരുടെ മനസ്സിലും ഈ ചോദ്യം ഉയരുക സ്വാഭാവികം. ഒരു എം.എല്‍.ഏ.യും സാധാരണക്കാരും തമ്മില്‍ ഇത്രമാത്രം അന്തരമോ? സാധാരണക്കാരില്‍ നിന്ന് വിഭിന്നമായി എം.എല്‍.ഏ.മാര്‍ക്ക് നിയമസഭയ്ക്ക് പുറത്ത് അധികമായ അവകാശാധികാരങ്ങളുണ്ടോ?

എന്നാല്‍ എല്ലാവര്‍ക്കുമറിയാം. നേതാക്കന്മാര്‍ തങ്ങളെ ജനങ്ങളുടെ യജമാനന്മാര്‍ എന്നാണ് കരുതുന്നതെന്ന്. ജനങ്ങളും അത് അംഗീകരിക്കുന്നുണ്ട്. ഒരു നേതാവിനെ സമീപിക്കുമ്പോള്‍ തല ചൊറിഞ്ഞുപോകാത്ത എത്ര പേരുണ്ട് നാട്ടില്‍? ഇതൊരു അഖിലേന്ത്യാ പ്രതിഭാസമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഈ മനോഭാവം കൂടുതലാണെന്ന് കാണാം. പാര്‍ട്ടി നേതാക്കളും(അവര്‍ എത്ര താഴെത്തട്ടിലുള്ള കമ്മറ്റിയുടേതായാലും) സാധാരണക്കാരും തമ്മിലുള്ള ബന്ധം ഇന്നും മേലാള-കീഴാള ബന്ധമാണ്.

എനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍ ഇവിടെ പങ്ക് വയ്ക്കാം. കമന്റ് നീണ്ടുപോവുകയാണെങ്കില്‍ ക്ഷമിക്കുക. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പിണറായിയില്‍ ഒരു വിവാഹത്തിന് പന്തലില്‍ ഇരിക്കുകയാണ് ഞാനും. പൊടുന്നനെ എല്ലാവരും എഴുന്നേറ്റ് ഭവ്യതയോടെ നില്‍ക്കുന്നു.ഇന്നത്തെ സംസ്ഥാനസെക്രട്ടരി അന്ന് ജില്ലാ നേതാവ് മാത്രമായിരുന്നു.അദ്ദേഹവും പരിവാരങ്ങളും കടന്നു വരുന്നത് കൊണ്ടാണ് വൃദ്ധന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്നത്. ഞാന്‍ മാത്രം എഴുന്നേറ്റില്ല. പൊതുസദസ്സില്‍ നേതാക്കളെ എഴുന്നേറ്റ് ബഹുമാനിക്കുന്ന സ്വഭാവം എനിക്കില്ലാത്തത്കൊണ്ടായിരുന്നു അത്. രംഗം പൊതുവേ വീക്ഷിച്ച നേതാവ് എന്നെയൊന്ന് നോക്കി. ഇവനാരെടായെന്ന മട്ടിലുള്ള ആ നോട്ടത്തില്‍ ക്രൂദ്ധത നിഴലിച്ചതായി എനിക്ക് തോന്നി. മറ്റൊരു അനുഭവം ഒരു മരണവീട്ടിലായിരുന്നു, പഞ്ചായത്ത് പ്രസിഡണ്ട് എഴുന്നള്ളുമ്പോള്‍ ഞാന്‍ മാത്രം എഴുന്നേല്‍ക്കാത്തത് ഗൃഹനാഥന് വിഷമം ഉണ്ടെന്ന് മനസ്സിലാക്കി ഞാന്‍ വേഗം എഴുന്നേറ്റ് സ്ഥലം കാലിയാക്കി.

ഇത് ഇവിടെ എടുത്ത് പറയാന്‍ കാരണം ഇപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല എന്നത് കൊണ്ടാണ്. ആനയ്ക്ക് തന്റെ ശക്തി അറിയില്ല എന്നത് പോലെയാണ് ജനത്തിന്റെ കാര്യം. ഒരുത്തന്‍ നേതാവായല്‍ പിന്നെ അവന്‍ തന്റെ ഉടമയാണ് എന്ന ജന്മിത്വബോധമാണ് സാദാ പൌരന്റെ മനസ്സില്‍. താന്‍ ജന്മിയാണെന്നാണ് നേതാവിന്റെയും മനസ്സില്‍. നേതാക്കളുടെ ശരീരഭാഷയില്‍ നിന്ന് പോലും ആ ധാര്‍ഷ്ട്യം വായിച്ചെടുക്കാന്‍ പറ്റും. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ആരും ഇന്നും ചോദിക്കുന്നില്ല. ഒരു സാദാ പോലീസ് കോണ്‍സ്റ്റബിളിനെ പോലും ആളുകള്‍ക്ക് ഇന്നും ഭയമാണ്. ലോക്കല്‍ നേതാവിന്റെ കൂടെയേ ഒരു സാധാരണക്കാരന്‍ ഇന്നും പോലീസ് സ്റ്റേഷന്റെ പടി കയറൂ. ഈയൊരു ഭയബഹുമാനങ്ങള്‍ നമ്മുടെ നേതാക്കള്‍ ആവോളം ആസ്വദിക്കുന്നുമുണ്ട്.

പല നേതാക്കളും സാധാരണ കുടുംബങ്ങളില്‍ നിന്നാണ് ഉയര്‍ന്ന് വരുന്നത്. ഒച്ച വെച്ച് സംസാരിക്കാനും അങ്ങനെ മൈക്കിന്റെ മുന്‍പില്‍ നിന്ന് സഭാകമ്പമില്ലാതെ പ്രസംഗിക്കാനുമുള്ള ഒരേയൊരു കഴിവ് മാത്രമാണ് ഇവരെ നേതൃപദവിയില്‍ എത്തിക്കുന്നത്. അങ്ങനെ എത്തിപ്പെടുന്നവര്‍ക്ക് സ്വതസിദ്ധമായി അബോധമനസ്സിലുള്ള അപകര്‍ഷതാബോധം കോമ്പന്‍സേറ്റ് ചെയ്യാനാണ് ഇമ്മാതിരി മാടമ്പിത്തരം പ്രകടിപ്പിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഈ പ്രവണതയില്‍ ഏറ്റക്കുറച്ചിലോടെ എല്ലാ രാഷ്ട്രീയക്കാരും ഒരേ കണക്കാണ്.

ഈ ഒരു പശ്ചാത്തലത്തില്‍ നിന്ന് വേണം പ്രസ്തുത എം.എല്‍.ഏ.യുടെ ചോദ്യം വിലയിരുത്താന്‍. സാധാരണക്കാര്‍ക്ക് സംഭവിക്കുന്നതൊന്നും തങ്ങള്‍ക്ക് സംഭവിക്കരുത് എന്നവര്‍ പ്രതീക്ഷിക്കുന്നു. എന്നിട്ട് ഇതാണ് തങ്ങള്‍ക്ക് സംഭവിക്കുന്നത് എങ്കില്‍ സാധാരണക്കാരുടെ ഗതിയെന്ത് എന്ന് വിലപിക്കുന്നു. സാധാരണക്കാരോടുള്ള സഹതാപമാണ് അതില്‍ പ്രത്യക്ഷത്തില്‍ പ്രതിഫലിക്കുന്നത് എങ്കിലും പരോക്ഷമായി തങ്ങളുടെ സവിശേഷാവകാശങ്ങള്‍ ജനങ്ങളുടെ മേലെ അടിച്ചേല്‍പ്പിക്കുന്ന ധിക്കാരമാണത്.

2009-02-16

ജാതിയുടെ വേരുകള്‍

തൂത്താല്‍ പോകാത്ത ജാതി എന്ന തലക്കെട്ടിൽ ശ്രീ.ബി.ആര്‍.പി.ഭാസ്കര്‍ എഴുതിയ ലേഖനം യോഗനാദം ദ്വൈവാരികയുടെ 2009 ഫെബ്രുവരി 1-15 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരം അദ്ദേഹം തന്റെ വായന ബ്ലോഗില്‍ പങ്ക് വയ്ക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അനുവാദം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അത് പി.ഡി.എഫ്.ആക്കി സ്ക്രൈബ്‌ഡ് എന്ന സൈറ്റില്‍ പബ്ലിഷ് ചെയ്തു.

ഫയലുകള്‍ പി.ഡി.എഫ് ആക്കാന്‍ സൌജന്യമായി ക്യൂ‍ട്ട് പിഡിഎഫ് ഡൌണ്‍‌ലോഡ് ചെയ്യുക.

എന്നിട്ട് scribd എന്ന വെബ്‌സൈറ്റില്‍ അക്കൌണ്ട് എടുത്ത് അവിടെ അപ്‌ലോഡ് ചെയ്ത് പബ്ലിഷ് ചെയ്താല്‍ അത് പലര്‍ക്കും വായിക്കാന്‍ കഴിയും.

ബി.ആര്‍.പി.യുടെ ലേഖനം ഇവിടെ:
Cast system by B.R.P.Bhaskar

2009-02-14

ഇസമേതായലും മനുഷ്യന്‍ നന്നായാല്‍ ശരി !

ബി.ആര്‍.പി.യുടെ വായന ബ്ലോഗില്‍ ഞാന്‍ എഴുതിയിരുന്ന ഒരു കമന്റിന് ദത്തന്‍ വിയോജനക്കുറിപ്പ് എഴുതുകയുണ്ടായി. അവിടെ ഞാന്‍ ദത്തനു കൊടുത്ത മറുപടി ഇവിടെ പോസ്റ്റ് ചെയ്യുന്നു:

ദത്തന്‍ പറയുന്നു: “ഒരു കമ്യൂണിസ്റ്റുകാരന്‍ കള്ളം കാണിച്ചാല്‍ അതു കമ്യൂണിസത്തിന്റെ
കുഴപ്പമാണെന്ന വാദം ബാലിശവും യുക്തിക്കു നിരക്കാത്തതുമാണ്.” ഇത്തരം പ്രസ്ഥാവനകള്‍ എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും വക്താക്കള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്.ഉദാഹരണത്തിന് ഒരു മുസ്ലീം ഖുര്‍‌ആന്‍ അനുസരിച്ച് ജീവിക്കുന്നില്ലെങ്കില്‍ അത് ഖുര്‍‌ആന്റെ കുഴപ്പമാവുന്നതെങ്ങനെയെന്ന് ഇസ്ലാമിന്റെ വക്താക്കളും അതേ പോലെ തന്നെ മറ്റുള്ളവരും ചോദിക്കാറുണ്ട്. ഞാന്‍ ആഴത്തില്‍ ചിന്തിച്ച ഒരു പ്രശ്നമാണിത്.

ഒരു തത്വശാസ്ത്രത്തിന് അതിന്റെ അനുയായികളെ അതിനനുസരിച്ച് പെരുമാറാനും ജീവിതം നയിക്കാനും പ്രേരിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ആ തത്വശാസ്ത്രത്തിന്റെ പ്രസക്തി എന്ത്? കിത്താബുകളുടെ മുഷിഞ്ഞ പേജുകളില്‍ നിര്‍ജ്ജീവമായിക്കിടക്കുന്ന അക്ഷരക്കൂട്ടങ്ങള്‍ മാത്രമല്ലെ അപ്പോള്‍ ആ തത്വശാസ്ത്രം. മനുഷ്യരുടെ കുഴപ്പങ്ങള്‍ പരിഹരിക്കാനല്ലെ പ്രത്യയശാസ്ത്രങ്ങള്‍? അത് കഴിയുന്നില്ലെങ്കില്‍ കുഴപ്പം ആ തത്വശാസ്ത്രങ്ങള്‍ക്കോ മനുഷ്യര്‍ക്കോ? മനുഷ്യര്‍ക്ക് കുഴപ്പം ഉണ്ടല്ലൊ. അതാണല്ലൊ പ്രത്യയശാസ്ത്രങ്ങളും സംഘടനകളും അതിന് പ്രവര്‍ത്തകരും വേണ്ടി വരുന്നത്? ഒരു പ്രത്യയശാസ്ത്രം അത് കമ്മ്യൂണിസമായാലും ഗാന്ധിസമായാലും ഇസ്ലാം-ക്രൈസ്തവ-ഹിന്ദു തത്വങ്ങളായാലും ജനങ്ങളെയോ കുറഞ്ഞ പക്ഷം അതിന്റെ വക്താക്കളെയെങ്കിലുമോ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ തത്വശാസ്ത്രവും സിദ്ധാന്തവും എന്തിന്? അതിന് സാരമായ കുഴപ്പം ഉണ്ടെന്നല്ലെ അര്‍ത്ഥം?

സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ഉപാധികളായി കാലാകാലങ്ങളായി ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതാത് കാലത്തെ മനുഷ്യരുടെ സാമാന്യയുക്തിയാണ് എക്കാലവും മനുഷ്യനെ വിമോചിപ്പിച്ചിട്ടുള്ളത് എന്നും ഞാന്‍ പറയും. ഞാന്‍ മനസ്സിലാക്കിയ വരേക്കും ഖുറാന്‍ അനുസരിച്ച് ജീവിക്കുന്ന ഒരു മുസല്‍‌മാനെയോ,യേശുവിന്റെ പ്രബോധനങ്ങള്‍ അതേ പടി ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു കൃസ്ത്യാനിയെയോ, ഭഗവത്ഗീത അനുശാസിക്കുന്ന പോലെ ജീവിയ്ക്കുന്ന ഹിന്ദുവിനെയോ,കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ പ്രായോഗികജീവിതത്തില്‍ പിന്തുടരുന്ന ഒരു മാര്‍ക്സിസ്റ്റിനെയോ ഗാന്ധിയിസം കൊണ്ടുനടക്കുന്ന ഒരു കോണ്‍ഗ്രസ്സുകാരനെയോ കാണാന്‍ കഴിയുകയില്ല. അപ്പോള്‍ ഈ പ്രത്യയശാസ്ത്രങ്ങളൊക്കെ പ്രസംഗിക്കാനേ കൊള്ളൂ എന്ന് തോന്നുന്നു. അതിനോട് തോന്നുന്ന വൈകാരികമായ മമത വെറും അന്ധവിശ്വാസമായി എനിക്ക് തോന്നിയിട്ടുണ്ട്. ഒരു നല്ല മനുഷ്യനായി ജീവിയ്ക്കാന്‍ സ്വന്തം യുക്തിയെ ഉപയോഗിച്ച് ചിന്തിച്ചാല്‍ കഴിയുമെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. അതിന് കഴിയുന്നില്ലെങ്കില്‍ ഏത് ഇസത്തിനും അവനെ നല്ലവനാക്കാന്‍ കഴിയില്ല.അത് കൊണ്ടാണ് ഏത് ഇസ്റ്റായായാലും മനുഷ്യന്‍ സ്വയം നന്നാവണമെന്ന് ഞാന്‍ പറയുന്നത്.

2009-02-12

സഞ്ചരിക്കുന്ന ഇന്റര്‍നെറ്റ് ബസ്സ്

ഫെബ്രവരി 3ന് ആരംഭിച്ച 40 ദിവസം നീണ്ടു നില്‍ക്കുന്ന ഗൂഗ്‌ള്‍ ഇന്റര്‍നെറ്റ് ബസ്സ് പ്രയാണം തമിഴ് നാട്ടില്‍ സാധാരണക്കാരിലേക്ക് ഇന്റര്‍ നെറ്റിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊണ്ട് വിജയകരമായി തുടരുകയാണ്. ഇന്റെര്‍ നെറ്റ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ഒരു പ്രോജക്റ്റ് കേരളത്തില്‍ നടപ്പാക്കുന്നതിനെ പറ്റി ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ പറ്റുമോ? എവിടെ നമുക്ക് 24 മണിക്കൂറും രാഷ്ട്രീയം കഴിഞ്ഞിട്ട് സമയം വേണ്ടേ?
(ബസ്സ് കടന്ന് പോയ വഴിയിലെ ചിത്രങ്ങള്‍:)

2009-02-07

ഇവര്‍ ജനാധിപത്യ വഞ്ചകര്‍ !

അങ്കിളിന്റെ സര്‍ക്കാര്യം കാര്യം ബ്ലോഗ് ബൂലോഗത്ത് മാത്രമല്ല മാധ്യമങ്ങള്‍ക്കിടയിലും നെറ്റിസണ്‍സിന്റെ ഇടയിലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ലാവലിന്‍ ഇടപാട് മലയാളം ബ്ലോഗില്‍ ആധികാരികമായി തലനാരിഴ കീറി പരിശോധിക്കുന്നത് അങ്കിളിന്റെ ബ്ലോഗില്‍ മാത്രമാണെന്നത് കൊണ്ടാണത്. ഞാന്‍ ഒടുവില്‍ അവിടെ എഴുതിയ കമന്റ് പ്രസക്തമായത് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഏതായാലും സംഗതി ഇപ്പോള്‍ എല്ലാവര്‍ക്കും പിടി കിട്ടിക്കാണുമെന്ന് തോന്നുന്നു. ഇനി ടെക്ക്നിക്കാലിയയെ സംബന്ധിക്കുന്ന ദുരൂഹതകളാണ് പുറത്ത് വരാനുള്ളത്. അതിന് കുറ്റപത്രം സമര്‍പ്പിച്ചു കേസ് വിചാരണ തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. കരാര്‍ പ്രകാരം ലാവലിന്‍ കമ്പനി കാനഡയില്‍ നിന്ന് സംഘടിപ്പിച്ചു തരുന്ന ഗ്രാന്റ് സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. കാരണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണല്ലൊ 374 കോടി ലാവലിന് നല്‍കിയത്. അപ്പോള്‍ ആ ഗ്രാന്റ് കൈപ്പറ്റാന്‍ ടെക്കിനിക്കാലിയ എന്ന ചെന്നൈയിലെ സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കുന്നത് ഏത് വകുപ്പില്‍ പെടും. തോക്ക് ഇല്ലാതെ ഉണ്ട ബാഗില്‍ സൂക്ഷിക്കുന്നത് പോലെ ലാഘവമുള്ള കാര്യമാണോ അത്? ഇത്രയായിട്ടും നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന് കരുതാതെ മന്ത്രിമാര്‍ പോലും നിരുത്തരവാദപരമായ പ്രസ്ഥാവനകള്‍ ഇറക്കുന്നതും പ്രസംഗിക്കുന്നതും നാം കേരളീയര്‍ ഇമ്മാതിരി നേതാക്കളെയും മന്ത്രിമാരെയും മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്നത് കൊണ്ടല്ലെ.

മറ്റൊരു കാര്യം കൂടി ഇതിനിടയില്‍ പൊന്തി വന്നിട്ടുണ്ട്. പാര്‍ട്ടി ഇല്ലെങ്കില്‍ മന്ത്രിയുമില്ല,മുഖ്യമന്ത്രിയുമില്ല അത്കൊണ്ട് പാര്‍ട്ടിക്കൊരു പ്രശ്നം വന്നാല്‍ ഭരണഘടനയെ അല്ല നോക്കേണ്ടത് പാര്‍ട്ടിയെ സംരക്ഷിക്കുകയാണ് വേണ്ടത്, അതിന് പകരം നിഷ്പക്ഷനായി നിന്നാല്‍ അഞ്ച് കൊല്ലം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ പാര്‍ട്ടിയുണ്ടാവില്ല. എന്നൊക്കെ ഭരണഘടനാനുസൃതം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പ്രസംഗിച്ച് നടക്കുന്നതും സാക്ഷര-പ്രബുദ്ധകേരളം കേട്ടുകൊണ്ടിരിക്കുന്നു. ഇമ്മാതിരി പ്രസംഗങ്ങള്‍ മറ്റ് പാര്‍ട്ടിക്കാര്‍ നടത്തിയിരുന്നുവെങ്കില്‍ എന്ത് കോലഹലങ്ങള്‍ ഇവിടെ നടക്കുകയില്ല. ബാലകൃഷ്ണപ്പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം ഓര്‍ക്കുക.

മാത്രമല്ല ഭരണഘടനയും പാര്‍ട്ടിതാല്പര്യവും പൊരുത്തപ്പെടാത്ത സന്ദര്‍ഭം ഏര്‍പ്പെട്ടാല്‍ ഭരണഘടനക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഗ്ഗവഞ്ചകര്‍ ആണെന്ന് മാര്‍ക്സിസത്തിന് പുത്തന്‍ വ്യാഖ്യാനവും ചമച്ചിരിക്കുന്നു ഇക്കൂട്ടര്‍. ഏത് വര്‍ഗ്ഗത്തിന്റെ വഞ്ചകര്‍? മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇന്ത്യയില്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണോ. അതെ പോലും! സോമനാഥ ചാറ്റര്‍ജിയാണ് പോലും ആ വര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ വഞ്ചകന്‍. സത്യത്തില്‍ ഇമ്മാതിരി പ്രസ്ഥാവനകള്‍ നടത്തുന്നവര്‍ ജനാധിപത്യവഞ്ചകരാണ്. ഇവരൊക്കെ ഏത് സ്ക്കൂളിലാണ് ജനാധിപത്യം പഠിച്ചത്?

ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി അയാള്‍ ഏത് പാര്‍ട്ടി അംഗമായാലും ആ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. അതിന് അയാള്‍ക്ക് ജനങ്ങള്‍ പ്രതിഫലവും നല്‍കുന്നു. ഖജനാവിലെ പണം ജനങ്ങള്‍ നല്‍കുന്ന നികുതിയാണല്ലൊ. ജനാധിപത്യത്തിന്റെ പ്രാഥമികതത്വമാണിത്. പിന്നെ മന്ത്രിമാരുടെയും സ്പീക്കര്‍മാരുടെയും കാര്യം പറയാനുണ്ടൊ. അപ്പോള്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്പീക്കറെയോ മുഖ്യമന്ത്രിയെയോ വര്‍ഗ്ഗവഞ്ചകന്‍ എന്ന് പറയുന്നവരുടെ തല പരിശോധിക്കേണ്ടേ? പിന്നെ എന്ത് ജനാധിപത്യത്തെക്കുറിച്ചാണ് ഇവരൊക്കെ സംസാരിക്കുന്നത്? ജനങ്ങള്‍ അസംഘടിതരാണ്,അവര്‍ക്ക് അഞ്ച് കൊല്ലം കൂടുമ്പോള്‍ ബാലറ്റ് പേപ്പറില്‍ ക്യൂ നിന്ന് സീല്‍ കുത്താന്‍ മാത്രമേ കഴിയൂ എന്ന ധാരണയില്‍ നിന്നല്ലെ ഇത്തരം ജല്പനങ്ങള്‍ നടത്താന്‍ മന്ത്രിമാര്‍ക്കും ഒരു ചില നേതാക്കള്‍ക്കും ധൈര്യം കിട്ടുന്നത്. രാഷ്ട്രീയക്കാര്‍ ജനസേവകരോ അല്ല്ല ജനങ്ങളുടെ യജമാനന്മാരോ എന്ന് ഇനിയെങ്കിലും തീരുമാനിക്കേണ്ടേ?

2009-02-05

ലാവലിന്‍ കോഴ; ഒരു വിവാദം

കേരള രാഷ്ട്രീയത്തില്‍ പഴയ ബോഫേര്‍സ് ഇടപാടിനെ അനുസ്മരിപ്പിക്കും വിധം ലാവലിന്‍ കോഴ സംഭവം ചൂട് പിടിച്ചു വരികയാണല്ലൊ. അങ്കിള്‍ എന്ന ബ്ലോഗറുടെ സര്‍ക്കാര്‍ കാര്യം എന്ന ബ്ലോഗില്‍ ലാവലിന്‍ ചര്‍ച്ച സജീവമായി തുടരുന്നു. ഞാന്‍ അവിടെ എഴുതിയ കമന്റ്:


ഈ പോസ്റ്റും ഇതിലെ കമന്റുകളും പൂര്‍ണ്ണമായി വായിച്ചാല്‍ ലാവലിന്‍ അഴിമതിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ കിട്ടും. ഇതിനോടനുബന്ധിച്ച് ചില കാര്യങ്ങള്‍ ഞാന്‍ പറയട്ടെ. രാഷ്ട്രീയം തന്നെയാണ്. സി.പി.ഐ(എം) എന്ന പാര്‍ട്ടി ഇപ്പോള്‍ പിണറായിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ലോബ്ബിയുടെ കൈകളിലാണ്. പാര്‍ട്ടിയെ ഉപയോഗിച്ച് പരമാവധി ബിസിനസ്സ് നടത്തി സമ്പത്ത് ആര്‍ജ്ജിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍‌നിര്‍ത്തിയാണ് ഈ കണ്ണൂര്‍ ലോബ്ബി പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു വിവിധോദ്ദേശ പരിപാടിയാണ്. പണത്തിന് പണം, നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുക വഴി എന്തിനും തയ്യാറായ കേഡര്‍മാര്‍. നേതാക്കള്‍ക്ക് രാജകീയമായ സുഖസൌകര്യങ്ങളും അനേകം പേര്‍ക്ക് തൊഴിലവസരങ്ങളും ഇത് പ്രദാനം ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങള്‍ സ്വന്തമാക്കാന്‍ പാര്‍ട്ടിക്ക് അനുപമമായ മിടുക്ക് ഉണ്ട്. പരിസ്ഥിതിപ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ചാണ് തലശ്ശേരിയില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് ചതുപ്പ് നിലം നികത്തി സിറ്റിസെന്റര്‍ എന്ന കൂറ്റന്‍ ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിച്ചത്. അതിന് നായനാരുടെ പേര് നല്‍കാന്‍ തുനിഞ്ഞപ്പോള്‍ നായനാരുടെ പത്നി ശാരദ ടീച്ചര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് കൊണ്ട് പിന്മാറി. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങി സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികള്‍ വരെ നിരവധി സ്ഥാപനങ്ങള്‍ പാര്‍ട്ടിക്ക് സ്വന്തമായുണ്ട്.


തൊഴിലാളി പ്രേമം പറയുന്ന പാര്‍ട്ടി, അവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പരമാവധി തൊളിലാളികളെ ചൂഷണം ചെയ്യുകയാണ് പതിവ്. ഒരു ചെറിയ ഉദാഹരണം നോക്കുക : റബ്‌കോ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഞായറാഴ്ച അവധി വേതനം ഇല്ല. മാസത്തില്‍ 26ദിവസത്തെ കൂലിയാണ് ശമ്പളമായി നല്‍കുന്നത്. അത്ഭുതം തോന്നുന്നില്ലെ? തൊഴിലാളികള്‍ പാര്‍ട്ടിപത്രത്തിന്റെ വരിക്കാരനാവുകയും കൃത്യശതമാനം ബോണസ്സ് ഫണ്ട് നല്‍കുകയും നിര്‍ബ്ബന്ധമാണ്. ഒരേയൊരു യൂനിയനെയുള്ളൂ അവിടെ. കണ്ണൂര്‍ ജില്ലയിലെ സര്‍വ്വ പാര്‍ട്ടി സ്ഥാപനങ്ങളുടെയും തലപ്പത്ത് പിണറായിയുടെ വിശ്വസ്തരാണുള്ളത് എന്നത് യാദൃച്ഛികമാവാനിടയില്ലല്ലൊ. വിസ്താരഭയം നിമിത്തം കൂടുതല്‍ എഴുതുന്നില്ല.


ലാവലിന്‍ ഏര്‍പ്പാട് വീണുകിട്ടിയപ്പോള്‍ പിണറായി ഒരേയൊരു കാര്യം മാത്രമേ ആലോചിച്ചിട്ടുണ്ടാവൂ. എങ്ങനെ തന്റെ അധീനതയിലുള്ള പ്രദേശത്ത് ഒരു സ്ഥാപനം കൊണ്ടുവരാമെന്ന്. അങ്ങനെയാണ് മലബാര്‍ കേന്‍സര്‍ സെന്റര്‍ എന്ന പദ്ധതി രൂപം കൊണ്ടിട്ടുണ്ടാവുക. അതിന് അദ്ദേഹം നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായതിനാലാണല്ലൊ ഇപ്പോള്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. വാസ്തവത്തില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിന്റെ ഒറ്റ പരിശ്രമം മൂലമാണ് ഈ കേസ് സി.ബി.ഐ അന്വേഷിക്കാന്‍ ഇടയായത്. കോണ്‍ഗ്രസ്സുകാര്‍ക്ക് ഇത്തരം ഒരു കേസ് പിണറായിക്കെതിരെ ചാര്‍ജ്ജ് ചെയ്യപ്പെടണം എന്ന് താല്പര്യമുണ്ടാവാന്‍ ഒരു വഴിയുമില്ല. മാത്രമല്ല പിണറായിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സിലെ ഉന്നതര്‍ ശ്രമിച്ചിരുന്നു എന്ന് നന്ദകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നത് പൌരജനത്തിന്റെ സമാന്യയുക്തിയെ പരിഹസിക്കലാണ്.

ഈ ബ്ലോഗ് കൂടി വായിക്കുക:

ലാവലിന്‍ ബ്ലോഗ്

ഉപകരണങ്ങളെ ആരാധിക്കാമോ ?

ശിഥിലചിന്തകളില്‍ സുനിലിന് എഴുതിയ മറുപടി:

സുനില്‍, തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ എനിക്ക് താല്പര്യമില്ല. എന്റെ കമ്മ്യൂണിസ്റ്റ് വിരോധം ഞാന്‍ ഒരിക്കലും മറച്ചു വെച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് വിരോധി തന്നെയാണ് ഞാന്‍. അത് പക്ഷെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടല്ല,പാര്‍ട്ടികളോടാണ്. അതാണ് ഞാനും സുനിലും തമ്മിലുള്ള വ്യത്യാസം. ലോകത്തെ കമ്മ്യൂണിസ്റ്റ് സമൂഹക്രമത്തിലേക്ക് നയിക്കാന്‍ പ്രാപ്തമായ ശരിയായ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്ന് ഞാന്‍ കരുതുന്നു. അതേ സമയം ഇത് വരെ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും ഗ്രൂപ്പുകളിലും ഏറ്റക്കുറച്ചിലോടെ ശരികളുമുണ്ട്. അത് തള്ളിക്കളയാനും എനിക്കാവുന്നില്ല. ഉദാഹരണത്തിന് നക്സല്‍ ഗ്രൂപ്പുകളുടെ ജനകീയവിചാരണ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അതേസമയം ജന്മികളെ വധിക്കുക എന്ന നയവും ഇരുട്ടില്‍ ഒളിഞ്ഞിരുന്നു നടത്തുന്ന രീതിയോടും എനിക്ക് യോജിപ്പില്ല. എല്ലാം പകല്‍ വെളിച്ചത്തില്‍ ജനമധ്യത്തില്‍ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. എഴുതിയാല്‍ കുറെ നീണ്ടുപോകും ഇപ്പോള്‍ അതിന് തുനിയുന്നില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ സി.പി.എം മാത്രമാണെന്ന് സുനില്‍ കരുതുന്നു. നക്സല്‍ ഗ്രൂപ്പുകള്‍ മുതലായ എത്രയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് സി.പി.എമ്മിന് വിരോധമുണ്ട്. അപ്പോള്‍ സി.പി.എമ്മുകാരനല്ലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധികള്‍. ഞാനാകട്ടെ, സി.പി.എം അടക്കമുള്ള എത്രയോ പാര്‍ട്ടികളോടും ഗ്രൂപ്പുകളോടും ഭാഗികമായി യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു.

കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെയാണ് ഇന്ത്യയെ ഇക്കാണുന്ന രൂപത്തില്‍ ഏകോപിപ്പിച്ച് നിര്‍ത്തുന്നത് എന്നും ഞാന്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. പകരം വെക്കാന്‍ ഏത് പാര്‍ട്ടിയാണുള്ളത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം കിട്ടിയാല്‍ അവര്‍ മറ്റ് പാര്‍ട്ടിക്കാരെ വകവരുത്തി ഏകകക്ഷിഭരണക്കുത്തക സ്ഥാപിക്കും. ഞാനതിനെ അനുകൂലിക്കണോ? സ്വാതന്ത്ര്യം ഇല്ലെങ്കില്‍ എനിക്ക് ഈ ജീവിതം തന്നെ വേണ്ട. പിന്നെ ബി.ജെ.പി. അവര്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പിന്നെ മതന്യൂനപക്ഷങ്ങളുടെ ഗതി? എന്നാല്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന ദേശീയപ്പാര്‍ട്ടികള്‍ ക്ഷയിച്ച് പ്രാദേശികപ്പാര്‍ട്ടികള്‍ക്ക് മുന്‍‌തൂക്കം കിട്ടിയാലോ അവര്‍ ഇന്ത്യയെ പങ്കിട്ടെടുക്കും. ഇത് സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമാ‍യാല്‍ പകരം ബി.ജെ.പി.വരട്ടെ എന്ന് തന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇതൊക്കെ മനസ്സിലാക്കാന്‍ സുനിലിന് കഴിഞ്ഞെന്നു വരില്ല. ചുരുക്കി പറഞ്ഞാല്‍ പാര്‍ട്ടികള്‍ എനിക്ക് പ്രശ്നമേയല്ല. ജനങ്ങളാണ് എനിക്ക് പ്രശ്നം. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉപകരണങ്ങളാണ് എനിക്ക് പാര്‍ട്ടികള്‍. ഉപകരണങ്ങളെ ആരെങ്കിലും ആരാധിക്കാറുണ്ടോ?

2009-02-02

രാജ്യം എങ്ങനെ തീറെഴുതും ?

ശിഥിലചിന്തകളിലെ ഒരു പോസ്റ്റില്‍ കമന്റ് എഴുതിയ മനോജ് ഇങ്ങനെയും ചോദിച്ചു: “ മന്മോഹനും, ചിദംബരവും വിദേശിയര്‍ക്ക് തീറെഴുതുന്നതിനെ കുറിച്ച് താങ്കള്‍ ഒന്നും പറയാത്തത് എന്തേ? ”. നേതാക്കള്‍ തങ്ങളുടെ വയറ്റുപ്പിഴപ്പിന്റെ ഭാഗമായി സ്റ്റേജിന്റെ മുകളില്‍ കയറിയാല്‍ പലതും വിളിച്ചുപറയും. അതൊക്കെ വിശ്വസിച്ച് നമ്മള്‍ സാധാരണ പൌരന്മാര്‍ ഒരു സംവാദത്തില്‍ ഏര്‍പ്പെടുന്നത് ഒരു തരം ആത്മവഞ്ചനയാണ്. രാഷ്ട്രീയക്കാര്‍ വരച്ചുകാണിക്കുന്നതല്ല ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം. നമ്മള്‍ അത് തിരിച്ചറിയേണ്ടേ? മാത്രമല്ല ഒരേതൂവല്‍ പക്ഷികള്‍ എന്ന നിലയില്‍ രഷ്ട്രീയക്കാര്‍ തമ്മില്‍ അഗാധമായ ആത്മബന്ധവുമുണ്ട്. പലപ്പോഴും ഒരേ പാര്‍ട്ടിയില്‍ പെട്ടവര്‍ക്കാണ് അന്യോന്യം ശത്രുതയുണ്ടാവുക. കാരണം പാര സ്വന്തം പാളയത്തില്‍ നിന്നല്ലെ വരൂ. മനോജിന് ഞാന്‍ എഴുതിയ മറുപടി ഇവിടെ ഇന്നത്തെ പോസ്റ്റ് :

ജന്മനാ ഒരു മതത്തിലോ ജാതിയിലോ ഉള്‍പ്പെട്ട് ആ മതത്തിനും ജാതിക്കും വേണ്ടി സംസാരിക്കുന്ന പോലെ ജന്മനാ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ അനുയായി ആയി പിന്നെ ആ പാര്‍ട്ടിയുടെ നേതാക്കാള്‍ എന്ത് പറയുന്നുവോ അതേറ്റു പറയുകയും ആ നേതാക്കളെ ആരാധ്യരായി കാണുകയും ചെയ്യുന്ന ഒരു രാഷ്ട്രീയശൈലിയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. നേതാക്കളാകട്ടെ മീന്‍ ചന്തയിലെ വില്പനക്കാരെ പോലെ പരസ്പരം തെറി വിളിക്കുകയും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയും എന്നാല്‍ പരസ്പരം സഹായിച്ചും ബഹുമാനിച്ചുമാണ് അവരുടെ രാഷ്ട്രീയപ്പണി നടത്തിക്കൊണ്ടുപോകുന്നത്. അവര്‍ സ്റ്റേജില്‍ കയറി പ്രസംഗിക്കുന്നത് അണികളെ ആവേശം കൊള്ളിച്ച് തങ്ങളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്താന്‍ വേണ്ടിയാണ്.

മന്‍‌മോഹന്‍സിങ്ങും ചിദംബരവും നാട് വിദേശീയര്‍ക്ക് തീറെഴുതിക്കൊടുക്കുന്നു എന്ന് കാരാട്ടും യെച്ചൂരിയും പിണറായിയും തൊണ്ട പൊട്ടുമാറ് നിലവിളിക്കുന്നത് അവരുടെ പണിയുടെ ഭാഗമായിട്ടാണ്. മറ്റൊരു ജോലിയും അറിയില്ലല്ലൊ. കാരാട്ടാദി പ്രഭൃതികള്‍ അങ്ങനെ പറയുന്നത് തങ്ങളെ പോലെ തന്നെ സ്വന്തം ജോലിയുടെ ഭാഗമാണെന്ന് സോണിയാദി പ്രഭൃതികള്‍ക്ക് അറിയാമെന്നത് കൊണ്ട് അവരൊന്നും അത് കാര്യമാക്കുകയില്ല. മനോജിനെപ്പോലെയുള്ളവര്‍ തീറെഴുതിക്കൊടുത്തത് സത്യമാണെന്ന് വിശ്വസിച്ച് ഇങ്ങനെ ചോദിക്കുന്നത് കഷ്ടമാണ്. അങ്ങനെ ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് തീറെഴുതിക്കൊടുക്കുന്ന അന്താരാഷ്ട്ര ഏര്‍പ്പാട് നിലവിലില്ല എന്ന് ദയവായി മനസ്സിലാക്കുക. പിന്നെ രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം കരാറിലേര്‍പ്പെടുന്ന പതിവുണ്ട്. ഇന്ത്യ ഒപ്പ് വെച്ച പോലെ എല്ലാ കരാറുകളും ചൈനയും ഒപ്പ് വെച്ചിട്ടുണ്ട്.

ജവഹര്‍ലാല്‍ വിഭാവനം ചെയ്ത മിശ്രസാമ്പത്തിക നയം ശരിയായിരുന്നു എന്ന് കഴിഞ്ഞ 60 വര്‍ഷത്തെ വളര്‍ച്ചയും പുരോഗതിയും തെളിയിക്കുന്നു എന്ന് പറയുകയായിരുന്നു ഞാന്‍. നമുക്കെവിടെയും തെറ്റ് പറ്റിയിരുന്നില്ല. എന്നാല്‍ തെറ്റായ നയം എന്ന് ഇടതുകള്‍ സദാ ഉരുവിടുന്നുമുണ്ട്. അതാണ് തെറ്റ്. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് ഇന്ത്യയുടെ ഭരണാധികാരം കിട്ടിയിരുന്നതെങ്കില്‍ അവരുടെ നയം മൂലം ഇന്ത്യന്‍ ജനത തെണ്ടിയേനേ. രണ്ട് കൊല്ലം മുന്‍പ് വരെ കല്‍ക്കത്തയില്‍ പോയവര്‍ക്ക് അത് ബോധ്യമാവും. ഇപ്പോഴും അവിടെ സ്ഥിതി അത്ര നല്ലതൊന്നുമല്ല. ഞാന്‍ വീണ്ടും പറയുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയവും നിലപാടുകളുമാണ് തെറ്റ്. അവരാണ് തിരുത്തേണ്ടത്. തിരുത്തിയില്ലെങ്കിലും ഒരു കുഴപ്പവും നമ്മുടെ രാജ്യത്തിന് വരാനില്ല താനും. നമ്മുടെ സാമ്പത്തിക ഘടന മാത്രമല്ല ജനാധിപത്യവും അത്രയും ശക്തമാണ്. ചില പരിഷ്ക്കാരങ്ങളും കാലോചിതമായ നവീകരണവും വേണം. അതാണ് എന്നെ പോലെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാതെ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും പുച്ഛിച്ചുകൊണ്ട് മാറി നില്‍ക്കുന്ന സാഹചര്യം രാഷ്ട്രീയത്തിലെ കള്ളനാണയങ്ങള്‍ക്ക് ശക്തി പകരുന്നു എന്നാണ് ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്. രാഷ്ട്രീയവും രാഷ്ട്രീയക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ശുദ്ധീകരിക്കപ്പെടണമെങ്കില്‍ വിദ്യാസമ്പന്നരും ചിന്താശീലരും രാഷ്ട്രീയത്തില്‍ ഇടപെടണം. കുറഞ്ഞ പക്ഷം എല്ലാവരും വോട്ട് ചെയ്യുകയെങ്കിലും വേണം. കക്ഷിരാഷ്ട്രീയക്കാരെ തീറ്റിപ്പോറ്റാന്‍ വേണ്ടി തീറെഴുതുക, അമേരിക്കക്ക് പരമാധികാരം പണയം വെക്കുക തുടങ്ങിയ വിതണ്ഡവാദങ്ങള്‍ പൌരന്മാര്‍ ഏറ്റുപിടിക്കുന്നത് കൊണ്ട് നമ്മള്‍ എവിടെയുമെത്തുകയില്ല. പകരം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് വേണ്ടത്.