2013-04-06

രാഷ്ട്രീയം എന്നാല്‍ എന്ത് ?

എല്ലാവര്‍ക്കും രാഷ്ട്രീയം വേണം. അത് പക്ഷെ കക്ഷിരാഷ്ട്രീയമായിരിക്കരുത്. കക്ഷിരാഷ്ട്രീയത്തെ പലരും രാഷ്ട്രീയമായി തെറ്റിദ്ധരിച്ച് എനിക്ക് രാഷ്ട്രീയമേ വേണ്ട എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറുന്നു. ഇത് അത്യന്തം അപകടകരമാണ്. ജനാധിപത്യത്തില്‍ ഓരോ പൌരനും കക്ഷിരാഷ്ട്രീയേതരമാ‍യ രാഷ്ട്രീയം വേണം. രാഷ്ട്രീയം വേണ്ട എന്ന് പറയുന്ന ഒരാള്‍ക്ക് ജനാധിപത്യ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ല. എന്തെന്നാല്‍ നമ്മുടെ നിലനില്പ് തന്നെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും രണ്ടും രണ്ടാണ്. ആ വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകാത്തത് കഷ്ടമാണ്.

 രാഷ്ട്രീയം ആവശ്യമാണോ എന്ന ചോദ്യം രാഷ്ട്രീയപാര്‍ട്ടികള്‍ കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയം എന്ന ധാരണയില്‍ നിന്നും, നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ അധ:പതനത്തില്‍ നിന്നുണ്ടായ മനം മടുപ്പില്‍ നിന്നും ഉണ്ടാവുന്നതാണ് .

ആദ്യമായി രാഷ്ട്രീയവും രാഷ്ട്രീയപ്പാര്‍ട്ടികളും രണ്ടും രണ്ടാണെന്ന് തിരിച്ചറിയേണ്ടതുണ്ട് . ഇത് ആരും മനസ്സിലാക്കുന്നില്ല . അത് കൊണ്ടാണ് ഒരു പാര്‍ട്ടിയിലും ചേരാതെ നിഷ്പക്ഷമായി അഭിപ്രായം പറയുന്നവരെ അരാഷ്ട്രീയക്കാര്‍ എന്ന് പാര്‍ട്ടിക്കാര്‍ തന്നെ കുറ്റപ്പെടുത്തുന്നത് .

സത്യത്തില്‍ പൌരസമൂഹം കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയം .കാരണം രാഷ്ട്രീയം നമ്മുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ് . എങ്ങനെ, എത്ര നികുതി പിരിച്ചെടുക്കണം , അത് എങ്ങനെ ചെലവഴിക്കണം തുടങ്ങി സര്‍ക്കാര്‍ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളും നമ്മള്‍ പൌരന്മാരുടെ പേരിലും , നമ്മള്‍ പൌരന്മാര്‍ക്ക് വേണ്ടിയുമാണ് . ഇത് അന്തിമമായി തീരുമാനിക്കുന്നത് നമ്മള്‍ പൌരന്മാര്‍ തന്നെയാണ് . സര്‍ക്കാര്‍ എന്നത് നാം ചുമതലകള്‍ ഏല്‍പ്പിക്കുന്ന ഒരു സാമൂഹ്യസംഘടന മാത്രമാണ് . ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ . ഇതാണ് രാഷ്ട്രീയം !

പാര്‍ട്ടി രാഷ്ട്രീയം എന്നത് അതാത് പാര്‍ട്ടികളുടെ നിലപാടുകളാണ് . അത് കക്ഷിരാഷ്ട്രീയമണ് . നമ്മള്‍ പൌരന്മാര്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മോചിതരായി പൌരരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ബോധപരമായി വളരേണ്ടതുണ്ട് . നാം അത്ര ബോധവാന്മാരല്ലാത്തത് കൊണ്ട് വിവിധ പാര്‍ട്ടികള്‍ പൌരസമൂഹത്തെ പങ്കിട്ട് എടുത്ത് അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് . അത് കൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൈപ്പിടിയില്‍ നിന്ന് രാഷ്ട്രീയം മോചിപ്പിച്ച് അതിന്റെ യഥാര്‍ഥ ഉടമകളായ പൌരസമൂഹം അത് കൈകാര്യം ചെയ്യാന്‍ ശീലിക്കേണ്ടതുണ്ട് .

ഇനി രാഷ്ട്രം വേണോ എന്ന ചോദ്യം . അത് അല്പം സങ്കീര്‍ണ്ണമാണ് . ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച നിമിത്തം രാജ്യാന്തര അതിര്‍ഥികള്‍ മാഞ്ഞു പോയി എന്നത് ഒരു വെര്‍ച്വല്‍ റീയാലിറ്റിയാണ് . അത് കൊണ്ട് പുരോഗമനപരമായി ചിന്തിക്കുന്ന ഒരാള്‍ക്ക് രാഷ്ട്രം വേണ്ട എന്നേ ഇന്ന് പറയാന്‍ കഴിയൂ . പക്ഷെ ചരിത്രം ഒരു തുടര്‍ച്ചയാണ് . നമുക്കത് ഒരു സുപ്രഭാതത്തില്‍ അടിമുടി മാറ്റിമറിക്കാന്‍ കഴിയില്ല . രാഷ്ട്രങ്ങള്‍ ഇന്നത്തെ അനിഷേധ്യമായ യാഥാര്‍ഥ്യമാണ് . നാളെയോ അല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടിലോ അതുമല്ല എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലോ ഒരു ആഗോള ഗവണ്മെന്റ് നിലവില്‍ വരുമെന്നും ഓരോ പൌരനും ഓരോ വിശ്വപൌരനായിരിക്കുമെന്നും തീര്‍ച്ചയായും പ്രതീക്ഷിക്കാന്‍ പറ്റും .

അന്നും രാഷ്ട്രീയം, സാമൂഹ്യജീവിതത്തിന്റെ ക്രമീകരണത്തിന് അത്യന്താപേക്ഷിതമായിരിക്കും എന്നും ഓര്‍ക്കുക ! 

2012-02-17

എന്ത്കൊണ്ട് ആണുങ്ങള്‍ക്ക് അസംതൃപ്തി?

ബിജു ആലക്കോട് ഫേസ്‌ബുക്കില്‍ , കൌമുദി ആഴ്ചപ്പതിപ്പില്‍ കലാമണ്ഡലം രാധികയുടെ അഭിമുഖത്തില്‍ പറഞ്ഞതിന്റെ ഒരു ഭാ‍ഗം ഷേര്‍ ചെയ്തിരുന്നു. ( ലിങ്ക് ഇവിടെ)  അധികമാളുകളും തുറന്നു പറയാത്ത ഒരു കാര്യമാണ് രാധിക കൌമുദിയോട് തുറന്നു പറഞ്ഞത്. ബിജുവിന്റെ പോസ്റ്റില്‍ ഞാന്‍ ഇങ്ങനെ കമന്റ് എഴുതി :

“ജീവിതത്തിന്റെ ഓരോ നിമിഷവും കഴിയുമെങ്കില്‍ ആസ്വദിക്കുകയാണ് വേണ്ടത്. അതില്‍ പ്രധാനം സെക്സും പിന്നെ ഭക്ഷണവുമാണ്. പക്ഷെ ഇത് രണ്ടും വാരിവലിച്ച് വിഴുങ്ങുകയാണ് ആളുകള്‍ ചെയ്യുന്നത്. സെക്സ് നല്ലൊരു വ്യായാമം കൂടിയാണ്. ദിനേന സെക്സ് ചെയ്യുന്നവര്‍ക്ക് പ്രമേഹം , അമിതവണ്ണം എന്നിവ കുറവായിരിക്കും. സെക്സില്‍ പരസ്പര നിര്‍വൃതി അടയുന്നവര്‍ കുറവായിരിക്കും. എല്ലാം ഒരു കടമ നിര്‍വ്വഹിക്കുന്ന പോലെ ആയിരിക്കും ആളുകള്‍ ചെയ്യുക. ഇണയുടെ സംതൃപ്തിയാണ് ആണും പെണ്ണൂം നോക്കേണ്ടത്. ഇന്നത്തെ ആളുകള്‍ പൊതുവെ സന്ധ്യയായാല്‍ മദ്യപാനത്തില്‍ മുഴുകുന്നവരാണ്. പിന്നെ സെക്സ് ആസ്വദിക്കാന്‍ അവര്‍ക്ക് എവിടെയാണ് നേരം. ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കണം എന്ന് പറയുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, എന്ത് ലൈംഗികവിദ്യാഭ്യാസമാണ് കുട്ടിക:ള്‍ക്ക് കൊടുക്കേണ്ടത്. അത്യാവശ്യം കാര്യങ്ങള്‍ ജീവശാസ്ത്രത്തില്‍ അവര്‍ക്ക് പഠിക്കാനുണ്ട്. ശരിക്ക് പറഞ്ഞാല്‍ ലൈംഗിക വിദ്യാഭ്യാസം വേണ്ടത് വിവാഹം കഴിക്കാന്‍ പോകുന്ന വധൂ-വരന്മാര്‍ക്കാണ്. ലൈംഗികപരമായി വളരെ യാഥാസ്ഥിതികമായ മനസ്സാണ് സ്ത്രീകള്‍ക്ക് ഉള്ളത്. അതാണ് രാധിക പറഞ്ഞതിന്റെ അര്‍ത്ഥം.”


ആ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം  താഴെ വായിക്കാം.







2012-01-23

കെ.വേണുവും ബ്ലോഗില്‍ .....

കെ.വേണുവിന് ഒരു മുഖവുര വേണ്ടല്ലൊ. അദ്ദേഹവും ബൂലോഗത്ത് വൈകിയെത്തിയിട്ടുണ്ട്. വേണുവിന്റെ ബ്ലോഗിലെ ഒരു പോസ്റ്റും എന്റെ കമന്റും .....

http://k-venu.blogspot.com/2012/01/blog-post.html




പരിഷത്തിന് ഒരു കാലത്ത് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തനനിരതമായ
യുനിറ്റുകള്‍ ഉണ്ടായിരുന്നു. എന്റെ പഞ്ചായത്തില്‍ ഞാനും കൂടി മുന്‍‌കൈ എടുത്തിട്ടാണ്
പരിഷത്തിന്റെ യൂനിറ്റ് തുടങ്ങിയിരുന്നത്. രൂപീകരണയോഗത്തില്‍ ആ പ്രൈമറി സ്കൂളിന്റെ
ഹാള്‍ നിറയെ ആളുകളായിരുന്നു. പരിഷത്തിന്റെ ഓരോ പരിപാടികള്‍ക്കും ഒരു
ജനകീയോത്സവത്തിന്റെ പ്രതീതിയുണ്ടായിരുന്നു. കക്ഷിരാഷ്ട്രീയം
തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാല്‍ എല്ലാവര്‍ക്കും അഹമഹമികയാ പങ്കെടുക്കാന്‍ പറ്റുന്ന
ഒരേയൊരു ജനകീയപ്രസ്ഥാനമെന്ന നിലയിലായിരുന്നു അന്ന് പരിഷത്തിന്റെ വിജയമെന്ന്
ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.

പിന്നീട് പരിഷത്ത് ഒരു പാര്‍ട്ടിയുടെ വാല്‍ ആവുകയും,രാഷ്ട്രീയാവശ്യങ്ങള്‍ മുന്‍‌നിര്‍ത്തി
ധര്‍ണ്ണയും മറ്റും സംഘടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ പോലെ നിരവധി പേര്‍
പരിഷത്ത് വിട്ടു. സമൂഹത്തില്‍ ശാസ്ത്രീയവീക്ഷണം പ്രചരിപ്പിക്കുക എന്ന മിനിമം
പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് എല്ലാ മനുഷ്യസ്നേഹികളും പരിഷത്തില്‍
അണിനിരന്നത്. കാരണം അന്നും ഇന്നും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സം
നില്‍ക്കുന്നത് ആളുകളുടെ അശാസ്ത്രീയധാരണകളും ലളിതമായ ശാസ്ത്രസത്യങ്ങള്‍ക്ക്
നേരെ പോലും പുറം‌തിരിഞ്ഞുനില്‍ക്കുന്നതുമാണ്. സ്വന്തം ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു
എന്നതിന്റെ അടിസ്ഥാനവസ്തുതകള്‍ പോലും ആര്‍ക്കും അറിയേണ്ട എന്നത് ഇന്നും
അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.

എന്തായാലും പരിഷത്ത് ഇന്നൊരു കടലാസ് സംഘടനയായി. ഈ അടുത്ത കാലത്ത്
പരിഷത്ത് നിര്‍വ്വഹിച്ച ഒരേയൊരു ദൌത്യം നമ്മുടെ വിദ്യാഭ്യാസമേഖലയെ
അലങ്കോലമാക്കി എന്നതാണ്. ഒരു പറ്റം വ്യാജബുദ്ധിജീവികളുടെ കൈയില്‍ പരിഷത്ത്
പെട്ടുപോയതിന്റെ പരിണിതഫലം!

പരിഷത്ത് സജീവമാകുന്നതിന് മുന്‍പ് തന്നെ വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും എന്ന
പുസ്തകം ഞങ്ങള്‍ക്കെല്ലാം പാഠപുസ്തകമായിരുന്നു. അന്ന് തൊട്ടേ വേണുവിനെ
വായിക്കുന്ന ഒരാളെന്ന നിലയില്‍ പറയട്ടെ, സത്യത്തോടും യാഥാര്‍ഥ്യങ്ങളോടും
കലര്‍പ്പില്ലാതെ നീതി പുലര്‍ത്തുന്ന കേരളത്തിലെ അതുല്യനായ അന്വേഷകനാണ് വേണു.
അത്കൊണ്ട് തന്നെയാണ് വേണുവിന് ജനാധിപത്യത്തിന്റെ വഴിയില്‍ എത്തിപ്പെടാന്‍
കഴിഞ്ഞതും. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഗ്രഹണി ബാധിച്ച ശിശുവിനെ
പോലെയാണ് നമ്മുടെ ജനാധിപത്യം. സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനല്ല മറിച്ച്
ആ സമ്പ്രദായത്തെ അപനിര്‍മ്മിക്കാനാണ് ഇവിടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും
മത്സരിക്കുന്നത്. ആരെയെങ്കിലും കുറ്റം പറഞ്ഞ് നിരപരാധിത്വം ചമയുകയാണ് എല്ലാവരും.
എല്ലാ തെറ്റുകുറ്റങ്ങളും കോണ്‍ഗ്രസ്സില്‍ ചാര്‍ത്തിയാല്‍ കറകളഞ്ഞ പുരോഗമനവാദിയായി
എന്നാണ് വയ്പ്പ്.

ചിന്തിക്കുന്ന ഏതൊരു കമ്മ്യൂണിസ്റ്റുകാരനും വേണുവിന്റെ വഴിയില്‍ എത്തേണ്ടതായിരുന്നു.
പക്ഷെ സ്വന്തം തലച്ചോറ് പ്രവര്‍ത്തിപ്പിക്കുക എന്നത് മാര്‍ക്സിസം-ലെനിനിസത്തില്‍
നിഷിദ്ധമാണല്ലൊ. മാര്‍ക്സിസത്തിലാണെങ്കില്‍ ചിന്തിക്കാന്‍ ആശയങ്ങളുടെ ഒരു ചക്രവാളം
തന്നെ നമ്മുടെ മുന്നില്‍ തുറന്നുവരും. മാര്‍ക്സിസത്തിന്റെ നിഷേധമായൊരു വികല ചിന്തയാണ്
മാര്‍ക്സിസം-ലെനിനിസം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്തായാലും മുന്‍‌വിധികളുടെ തടവുകാരാണ് സമൂഹത്തിലെ മൃഗീയഭൂരിപക്ഷവും. അത്കൊണ്ട് വേണുവിന്റെ ചിന്തകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൈവരണമെന്നില്ല.

വളരെ വൈകിയാണ് വേണു, ബൂലോഗം എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ഈ ബ്ലോഗോസ്ഫീയറിലേക്ക് കടന്നുവരുന്നത്. പ്രകാശ് കാരാട്ടിന്റെ പുതിയ വെളിപാടിന് പോലും പിറ്റേന്ന് തന്നെ പ്രതികരിച്ച കേരളത്തിന്റെ ഈ  ചിന്തകനെ ബ്ലോഗിലേക്ക് ആവേശപൂര്‍വ്വം സ്വാഗതം ചെയ്യാന്‍ എനിക്കാവുന്നില്ല. എന്തെന്നാല്‍ സീരിയസ്സായി എഴുതിക്കൊണ്ടിരുന്ന പലരും ബൂലോഗം ഉപേക്ഷിച്ചു പോവുകയോ അല്ലെങ്കില്‍ ബ്ലോഗില്‍ സജീവമല്ലാതാവുകയോ ചെയ്തു. ആധുനിക സാങ്കേതിക വിദ്യയുടെ വരദാനമായി ലഭിച്ച അതിശക്തമായ ഈ ജനകീയമാധ്യമത്തിലൂടെ സമൂഹവും രാഷ്ട്രീയവും ഭരണസിരാകേന്ദ്രങ്ങളുമെല്ലാം കൂടുതല്‍ കൂടുതല്‍ സുതാര്യവല്‍ക്കരിക്കപ്പെടനുള്ള സാധ്യത സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമായി വരുന്ന ഈ കാലഘട്ടത്തിലാണ് ബ്ലോഗ് ഇങ്ങനെ ചലനമറ്റ് പോകുന്നത് എന്നതാണ് ഖേദകരം.

എന്തായാലും , ഒരു എളിയ ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയില്‍ വേണുവിന് ആശംസകള്‍ നേരട്ടെ!

2011-12-17

ക്യാപിറ്റലിസം തകരില്ല അതിജീവിയ്ക്കും; എന്നാല്‍ സോഷ്യലിസമോ?

രണ്ട് പതിറ്റാണ്ടായി ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നത് ഇന്നത്തെ നമ്മുടെ പ്രധാന മന്ത്രിയായ ഡോ.മന്‍‌മോഹന്‍ സിങ്ങ് ആണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ശില്പി ജവഹര്‍ലാല്‍ ആയിരുന്നെങ്കില്‍ ഇന്നത്തെ മോഡേണ്‍ ഇന്ത്യയുടെ ശില്പി മന്‍‌‌മോഹന്‍ സിങ്ങ് ആണെന്ന് നിസ്സംശയം  പറയാന്‍ കഴിയും. എന്നാലും ചില വ്യാജ ഐഡിയോളജിക്കാര്‍ക്ക് മന്‍‌മോഹന്‍ സിങ്ങിനെ പരിഹസിക്കാന്‍ വലിയ ഉത്സാഹമാണ്. അക്കൂട്ടരുടെ കൈയില്‍ ബദല്‍ സിദ്ധാങ്ങളൊന്നുമില്ല. ചൈനയിലേക്ക് നോക്കാന്‍ പറ്റില്ല. എന്തെന്നാ‍ല്‍ ഇവിടെ എതിര്‍ക്കുന്നതൊക്കെ പത്ത് കൊല്ലമായി അവിടെ വിജയകരമായി നടപ്പാക്കി വരുന്നു. ഇപ്പോള്‍ വിവാദമായിരിക്കുന്ന ചില്ലറ വില്പന രംഗത്തെ വിദേശനിക്ഷേപവും ചൈനയില്‍ അനുവദിച്ചിട്ട് പത്ത് വര്‍ഷമായി. അഞ്ചല്‍ക്കാരന്‍ തന്റെ ബ്ലോഗില്‍ "തലപ്പാവുകാരന്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍" എന്നൊരു പോസ്റ്റ് എഴുതിയിട്ടുണ്ട്. അവിടെ ഞാന്‍ എഴുതിയ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നു:


ആകെ മൊത്തത്തില്‍ ഇടത്പക്ഷ ഐഡിയോളജിക്കാര്‍ക്ക് വ്യാജമായൊരു സന്തോഷം നല്‍കാന്‍ വേണ്ടി എഴുതപ്പെട്ട പോസ്റ്റാണിത് എന്ന് വ്യക്തം. ഇടത്പക്ഷക്കാര്‍ക്ക് പൊതുവെ രണ്ട് മുഖമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന രാജ്യങ്ങളിലെ ഐഡിയോളജിയല്ല കമ്മ്യൂ.പാര്‍ട്ടികള്‍ ഭരിക്കാത്ത രാജ്യങ്ങളിലെ ഇടത്പക്ഷക്കാര്‍ക്ക് ഉള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കാത്ത രാജ്യങ്ങളില്‍ എന്തിനെയൊക്കെ എതിര്‍ക്കുമോ അതൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുമ്പോള്‍ അവര്‍ക്ക് അനുവദനീയമാണ്. അത്കൊണ്ട് ചൈനയ്ക്ക് എന്തും പറ്റും എന്നാല്‍ അതൊന്നും മറ്റ് രാജ്യങ്ങള്‍ക്ക് പാടില്ല എന്നതാണ് പൊതുവെ ഇടത്പക്ഷ മതം. ഈ മതക്കാര്‍ അമേരിക്കയില്‍ പോലുമുണ്ട്. ചൈനയിലാവുമ്പോള്‍ അവിടെ ഐഡിയോളജി എന്നത് പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന പ്രായോഗിക സിദ്ധാന്തത്തിന് വഴിമാറും. ഒറ്റ പാര്‍ട്ടിയേ ഉള്ളൂ എന്നത്കൊണ്ട് അവിടെ വഴിമുടക്കികള്‍ ഇല്ല താനും. 


ആഗോളവല്‍ക്കരണവും ഉദാരീകരണവും ഗാട്ട് കരാറും വിദേശ നിക്ഷേപവും ഒക്കെ രാജ്യങ്ങള്‍ തമ്മില്‍ കാലാകാലങ്ങളില്‍ നടന്നുവരുന്ന കൊടുക്കല്‍ വാങ്ങള്‍ പ്രക്രിയയുടെ സ്വാഭാവികവും കാലാനുസാരിയുമായ വികസിത രൂപങ്ങളാണ്. ആ പരിണാമത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. ചൈനയ്ക്ക് പോലും ഈ മാര്‍ഗ്ഗം തെരഞ്ഞെടുക്കേണ്ടി വന്നത് മറ്റെന്ത്കൊണ്ടാണ്? ഇതൊക്കെ തെറ്റ് എന്ന് പറയുന്നവര്‍ക്ക് എന്ത് ബദല്‍ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെക്കാനുള്ളത്? 


ആഗോളവല്‍ക്കരണം കൊണ്ട് ഇങ്ങോട്ട് മാത്രമല്ല്ല ചരക്കുകളും മൂലധനവും എല്ലാം വരുന്നത്. പുറത്തേക്കും നമ്മുടെ ചരക്കുകളും മൂലധനവും പോകുന്നുണ്ട്. ഓരോ രാ‍ജ്യത്തിന്റെയും മിടുക്ക് കൊണ്ട് മുന്നേറാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ആഗോളവല്‍ക്കരണം അവസരം നല്‍കുന്നുണ്ട്. സ്വദേശീയം പറയുന്നവരുടെ ഉദ്ദേശം പറയുന്നവരുടെ ഉദ്ദേശ്യം എന്താണ്? നമുക്ക് എല്ലാം കയറ്റി അയക്കാം ഇങ്ങോട്ട് ഒന്നും വേണ്ട എന്നാണോ? അതോ നമുക്ക് നാം മാത്രം മതി. ഒരു തുരുത്ത് പോലെ കഴിയാമെന്നോ? ലോകം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗ്രാമമായി ചുരുങ്ങുന്നത് ഈ ഐഡിയോളജിക്കാര്‍ അറിയാത്തതോ അതോ എല്ലാം ഇടത്പക്ഷക്കാര്‍ വിപ്ലവം നടപ്പാക്കിയിട്ട് മതി അത് വരെ ഒന്നും വേണ്ട എന്ന മനോഭാവമോ? ബി.ജെ.പിക്കാരും ഇടത്പക്ഷക്കാരും യോജിക്കുന്നത് ഈ പോയന്റില്‍ ആണെന്ന് തോന്നുന്നു. ഞങ്ങള്‍ ഭരിക്കുമ്പോള്‍ എല്ലാം ചെയ്തോളാം എന്ന മട്ട്. 


എന്ത് ബദല്‍ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പി.ക്ക് ഉള്ളത്? ഇടത് പക്ഷത്തിനാണെങ്കില്‍ സോവിയറ്റ് യൂനിയനില്‍ തോല്‍‌വിയുറ്റതും ചൈനയില്‍ ഉപേക്ഷിക്കപ്പെട്ടതുമല്ലാതെ വേറെന്ത് നയമാണ് സ്വന്തമായി ഉള്ളത്. ഇവിടെ അഞ്ചല്‍ക്കാരനും ബദല്‍ ഒന്നും മുന്നോട്ട് വെക്കാനില്ല. എതിര്‍ക്കണമെന്ന് മാത്രം. എല്ലാം തകരുന്നു , നശിക്കുന്നു എന്ന് പറയുമ്പോള്‍ തകരാത്ത, നശിക്കാത്ത ബദല്‍ സാമ്പത്തിക നയം വേറെന്ത്? 


ലോകത്ത് അറിയപ്പെട്ട രണ്ട് സാമ്പത്തിക നയങ്ങളേയുള്ളൂ. ഒന്ന് സ്വകാര്യസ്വത്തില്‍ അടിസ്ഥാനമാക്കിയുള്ള ക്യാപിറ്റലിസം, മറ്റൊന്ന് എല്ലാം സര്‍ക്കാര്‍ ഉടമയിലുള്ള സോഷ്യലിസം. ഇതില്‍ സോഷ്യലിസം പരാജയപ്പെടുന്നത് നാം കണ്ടു. മുതലാളിത്തം തകരുന്നു തകരുന്നു എന്ന മുറവിളികള്‍ക്കിടയില്‍ , അധ്വാനത്തിന്റെ അന്യവല്‍ക്കരണം നിമിത്തം ഉല്പാദനം മുരടിച്ച് രാജ്യങ്ങള്‍ തന്നെ ഇല്ലാതായത് സോഷ്യലിസത്തിലാണ്. പ്രതിസന്ധികള്‍ അതിജീവിയ്കാ‍ന്‍ ക്യാപിറ്റലിസത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്. ഇനിയും കഴിയും. എന്നാല്‍ സോഷ്യലിസത്തിനോ? ഒരിക്കലും കഴിയില്ല എന്നതിന് തെളിവാണ് ക്യൂബയുടെ നയം മാറ്റം. 


തെറ്റ് ചൂണ്ടിക്കാട്ടണമെങ്കില്‍ ശരി ഒന്ന് കണ്ടിട്ട് വേണം അത് ചെയ്യാന്‍. എന്തെന്നാല്‍ ശരിയും തെറ്റും ആപേക്ഷികമാണ്. മന്‍‌മോഹന്‍ സിങ്ങിന്റെ സാമ്പത്തികനയം തെറ്റാണെങ്കില്‍ ശരിയേതാണ്? ബി.ജെ.പി.ക്കാര്‍ ഭരിക്കുമ്പോള്‍ ശരിയായ നയം ഉണ്ടായിരുന്നോ? 


എല്ലാം സര്‍ക്കാരിന്റെ കീഴില്‍ ആവണമെന്ന് വാദിക്കുന്നവര്‍ ഈ മുരടിപ്പിന് വേണ്ടിയാണ് വാദിക്കുന്നത്. ഐഡിയോളജി മൂലം യാഥാര്‍ഥ്യങ്ങള്‍ കാണാനോ കണ്ടാല്‍ തന്നെ അംഗീകരിക്കാനോ കഴിയാത്തത്കൊണ്ടാണ് അവര്‍ അങ്ങനെ വാദിക്കുന്നത്. അമേരിക്കയും ഇന്ത്യയും ഒക്കെ നാളെയും ലോകത്ത് ഉണ്ടാകും. എല്ലാ പ്രതിസന്ധികളെയും ഈ രാജ്യങ്ങളും ജനങ്ങളുടെ സ്വാഭാവിക ക്രയവിക്രയ രീതിയായ ക്യാപിറ്റലിസവും അതിജീവിയ്ക്കുക തന്നെ ചെയ്യും. നിങ്ങള്‍ ബദല്‍ സിദ്ധാന്തങ്ങളുമായി വാ, അപ്പോള്‍ മാറി ചിന്തിക്കാം.

2011-05-15

ഒരു കത്ത്

പ്രിയ സുഹൃത്തെ,


അടിസ്ഥാനപരമായി ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ അല്ല ഇപ്പോഴും, അതേ സമയം കോണ്‍ഗ്രസ്സ് വിരുദ്ധനുമല്ല. അതാണ് എന്റെ പ്രശ്നം. സ്വാതന്ത്ര്യം നേടി തന്ന പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ്സിനോട് എനിക്ക് പ്രത്യേക ആദരവുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ-മതേതര പാര്‍ട്ടി എന്ന നിലയിലും കോണ്‍ഗ്രസ്സിനോട് കൂറുണ്ട്. അതേ സമയം ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നത്കൊണ്ട് മറ്റൊരു പാര്‍ട്ടിയും വേണമെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകുമായിരുന്നു, അവരും ബഹുകക്ഷി സമ്പ്രദായം അംഗീകരിക്കുമെങ്കില്‍. അതില്‍ സി.പി.എം. ആയിരുന്നു ഇഷ്ടപ്പെടാവുന്ന പാര്‍ട്ടി. ഇവിടെയൊരു വൈരുദ്ധ്യം നിലവിലുണ്ട്. പാര്‍ലമെന്ററി സമ്പ്രദായത്തോട് സമരസപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി.പി.എം. തത്വത്തിലോ, ഭരണഘടനയിലോ പാര്‍ലമെന്ററി സമ്പ്രദായം അംഗീകരിച്ചിട്ടില്ല.

ഭരണം നഷ്ടപ്പെട്ട മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ പുതിയ കമ്മ്യൂനിസ്റ്റ് പാര്‍ട്ടികള്‍ അപ്രകാരം നയവും പരിപാടിയും മാറ്റിയിട്ടുണ്ട്. അതായത് വിപ്ലവവും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും തള്ളിക്കളഞ്ഞിട്ടുണ്ട്. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ഏറ്റവും നല്ല രാഷ്ട്രീയപ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നാണ് എന്റെ അഭിപ്രായം. അതിന് അവര്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന് അനുസരിച്ച് സ്വയം പുതുക്കിപ്പണിയണം. അത്തരമൊരു ആലോചന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരില്‍ കാണാനേയില്ല. അത്കൊണ്ടാണ് ജനാധിപത്യവിശ്വാസി എന്ന നിലയില്‍ ഞാ‍ന്‍ കമ്മ്യൂണിസ്റ്റ്കാരെ എതിര്‍ക്കുന്നത്. ബംഗാളിലെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് ശേഷമെങ്കിലും അങ്ങനെയൊരു ആലോചന വേണ്ടതായിരുന്നു. പക്ഷെ പരമ്പരാഗത രീതിയില്‍ അല്ലാതെ മാറി ചിന്തിക്കാന്‍ വളരെ വിമുഖമാണ് പൊതുവെ ഇന്ത്യന്‍ മനസ്സ്. ഇത്രയുമാണ് ഇപ്പോള്‍ പറയാനുള്ളത്.

സസ്നേഹം,

2011-04-22

പുകയിലക്കഷായവും മേമ്പൊടിയും

പാലക്കാട്ടേട്ടന്‍റെ ബ്ലോഗില്‍ "പുകയിലക്കഷായം" എന്ന പോസ്റ്റില്‍ ഇന്ന് എഴുതിയ കമന്‍റ്:

പച്ചക്കറിക്കൃഷി സത്യം പറഞ്ഞാല്‍ ഓരോ കുടുംബവും ഏറ്റെടുത്ത് നടത്തിക്കൊണ്ടുപോകേണ്ടതാണ്. ഇക്കാര്യത്തില്‍ മലയാളികള്‍ തികഞ്ഞ നന്ദികേടാണ് പുലര്‍ത്തുന്നത്. തങ്ങള്‍ക്ക് വേണ്ടതെല്ലാം മാര്‍ക്കറ്റില്‍ പോയി പണം കൊടുത്ത് വാങ്ങാം എന്ന് കരുതുന്നു. എന്നിട്ട് ഉള്ള സ്ഥലത്ത് പുല്ലും കണ്ട കാടും പടലും വളര്‍ത്തി അതിനെ താലോലിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കുമ്പോള്‍ അങ്ങോട്ടും എന്തെങ്കിലും തിരിച്ചു നല്‍കാന്‍ ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്. കറന്‍സി നോട്ടുകളും നാണയങ്ങളും തിന്നാന്‍ പറ്റില്ലല്ലൊ. തിന്നാനുള്ളത് ആരെങ്കിലും ഉല്പാദിപ്പിക്കേണ്ടേ? പച്ചക്കറിച്ചെടികള്‍ക്കും ഇലകളും മൊട്ടുകളും പൂവുകളും ഉണ്ട്. അവയ്ക്കും ഭംഗിയുണ്ട്. എന്നാല്‍ നഴ്സറിക്കച്ചവടക്കാര്‍ തരുന്ന പൂച്ചട്ടികള്‍ വാങ്ങി വീട്ടില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ അത് വീടിന് എന്തോ ന്യൂനതയായാണ് ശരാശരി മലയാളി കരുതുന്നത്. അനുകരിക്കുക എന്നല്ലാതെ ആളുകള്‍ക്ക് സ്വന്തം തലച്ചോറ് ഉപയോഗിക്കുക എന്ന ശീലം ഇല്ലാതായി വരുന്നു. എന്ത് ചെയ്യും? ഒരു മുരിങ്ങാച്ചെടിയെങ്കിലും കേരളത്തില്‍ എല്ലാ വീടുകളിലും നട്ടിരുന്നുവെങ്കില്‍ അതിന്‍റെ ക്ഷാമം എങ്കിലും തീരുമായിരുന്നു.

ഞാനിപ്പോള്‍ മകളുടെ കൂടെയാണ് താമസിക്കുന്നത്. നിറയെ പൂച്ചട്ടികളുമുണ്ട്. മിനിടീച്ചറുടെ ബ്ലോഗ് വായിച്ചതില്‍ പിന്നെ എനിക്കും പച്ചക്കറി കൃഷിയില്‍ താല്പര്യം കലശലായി. മണ്ണിനോടും കൃഷിയോടും ചെറുപ്പം തൊട്ടേ ആഗ്രഹമുണ്ടായിരുന്നു. ആഗ്രഹം പോരല്ലൊ,ഉള്ള പറമ്പ് അന്യാധീനപ്പെട്ടുപോയിരുന്നു. ഇപ്പോള്‍ വീട്ടിലെ പൂച്ചട്ടികള്‍ ഒന്നൊന്നായി എടുത്ത് അതിലൊക്കെ വെണ്ടയും പാവയ്ക്കയും പയറും ചീരയും ഒക്കെ നട്ടുവരികയാണ്. ചാണകവും വെണ്ണീരും മണ്ണില്‍ കലര്‍ത്തിയാണ് ഞാന്‍ പൂച്ചട്ടികളില്‍ നിറയ്ക്കുന്നത്.


ജൈവകൃഷി എന്നത് ഇപ്പോഴത്തെ ഒരു ഫാഷന്‍ ചിന്തയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. സ്വാഭാവികമായി കൃഷി ചെയ്യാനുള്ള പോഷകങ്ങള്‍ മേല്‍മണ്ണിലുണ്ട്. എന്നാല്‍ തുടര്‍ച്ചയായി കൃഷി ചെയ്യുമ്പോള്‍ ചില മൂലകങ്ങള്‍ മണ്ണില്‍ ഇല്ലാതാവും. അതില്‍ പ്രധാനമാണ് നൈട്രജന്‍ , ഫോസ്ഫറസ്, പൊട്ടാസിയം മുതലായവ. അങ്ങനെ മണ്ണില്‍ ഈ മൂലകങ്ങള്‍ ഇല്ലാതാവുമ്പോള്‍ NPK എന്ന കോമ്പ്ലക്സ് വളം മണ്ണിൽ ചേർത്താൽ അപ്പോൾ തന്നെ ചെടികൾക്ക് അവ വലിച്ചെടുക്കാനും സ്വാഭാവിക വളർച്ച നിലനിർത്താനും കഴിയും. ജൈവളങ്ങളിലും ഇപ്പറഞ്ഞതൊക്കെയുണ്ട്. പക്ഷെ ജൈവവളങ്ങളിലെ ഇപ്പറഞ്ഞ മൂലകങ്ങൾ ചെടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന പരുവത്തിൽ ആകണമെങ്കില്‍ അതില്‍ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിച്ച് ലഘുതന്മാത്രകളായി വിഘടിക്കപ്പെടണം. അത് കാലതാമസം വരുന്ന ഏര്‍പ്പാടാണ്. മണ്ണില്‍ നിന്ന് നൈട്രജനോ ഫോസ്ഫറസോ ചെടി സ്വീകരിക്കുമ്പോള്‍ അതിന്‍റെ സ്രോതസ്സ് അവയ്ക്ക് പ്രശ്നമല്ല. ജൈവവളം വിഘടിച്ച് ഉണ്ടായാലോ, രാസവളത്തില്‍ നിന്ന് ലഭിച്ചാലോ നൈട്രജന്‍ നൈട്രജന്‍ തന്നെ. ഫോസ്ഫറസ് ഫോസ്ഫറസ് തന്നെ. പിന്നെ രാസവളം വിഷമാണ് എന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണ്. അത്യാവശ്യ ഘട്ടത്തില്‍ രോഗിക്ക് ഗ്ലൂക്കോസ് ഡ്രിപ്പ് നല്‍കുന്നത്പോലെയാണിതും.

കെമിക്കല്‍ എന്ന് പറഞ്ഞാല്‍ എല്ലാം വിഷമാണ് എന്നത് ഒരു മോഡേണ്‍ അന്ധവിശ്വാസമാണ്. അത്പോലെ തന്നെയാണ് കീടനാശിനിയുടെ കാര്യവും. പുകയിലക്കഷായത്തിലും ബാര്‍സോപ്പ് ചേര്‍ക്കണം എന്ന് പറയുന്നു. ബാര്‍സോപ്പ് ജൈവമല്ലല്ലൊ. കീടങ്ങളെ നശിപ്പിക്കണം എന്നതാണ് പ്രശ്നം. അതിന് അനുവദനീയമായ അളവിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും രാസകീടനാശിനികള്‍ തളിക്കുന്നതില്‍ അപകടം ഒന്നുമില്ല. എന്ന് മാത്രമല്ല അതാണ് സുരക്ഷിതവും. ചെടികളിലാണ് കീടനാശിനി തളിക്കേണ്ടത്. പച്ചക്കറികളിലും പഴങ്ങളിലുമല്ല. വ്യാപാരതാല്പര്യങ്ങള്‍ക്ക് വേണ്ടി കീടനാശിനികള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അതാണ് തടുക്കേണ്ടത്. അല്ലാതെ കീടനാശിനികള്‍ നിരോധിക്കുകയല്ല ചെയ്യേണ്ടത്. കീടങ്ങളെ നശിപ്പിക്കാതെ കൃഷി ചെയ്യാന്‍ കഴിയില്ല. കീടനാശിനികള്‍ തളിക്കുക എന്നത് മാത്രമാണ് ഫലപ്രദമായ മാര്‍ഗ്ഗം.

പുകയിലക്കഷായം , ജൈവകീടനാശിനി എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ അടുക്കള തോട്ടത്തില്‍ മതിയാകും. എന്നാല്‍ മാര്‍ക്കറ്റില്‍ ഇക്കാണുന്ന ധാന്യങ്ങളും പച്ചക്കറികളും പയറുകളും പഴങ്ങളും എല്ലാം കര്‍ഷകരാല്‍ ഉല്പാദിപ്പിക്കപ്പെട്ട് എത്തിച്ചേരണമെങ്കില്‍ പുകയിലക്കഷായമോ ജൈവകീടനാശിനികളോ പോര. ജൈവക്കൃഷിവാദക്കാര്‍ അനാവശ്യ ഭീതി സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്. രാസവളം ഒരു തരത്തിലും വിഷമല്ല. ചെടികള്‍ക്ക് ആവശ്യമായ റെഡിമെയിഡ് ആഹാരമാണത്. രാസകീടനാശിനികളുടെ കാര്യത്തില്‍ അളവില്‍ കൂടുമ്പോള്‍ മാത്രമാണ് അത് വിഷമാകുന്നത്. മുന്‍‍കരുതല്‍ എടുത്ത് ഉപയോഗിച്ചാല്‍ രാസകീടനാശിനികള്‍ കൊണ്ട് ഒരു ദൂഷ്യവുമില്ല. ഇതായിരുന്നു കുറച്ചു മുന്‍പ് വരെ സമൂഹത്തില്‍ നിലനിന്നിരുന്ന ആരോഗ്യകരമായ നിലപാട്. ഇപ്പോള്‍ ജൈവം എന്നും വിഷം എന്നും പറഞ്ഞ് ഭീതി പരത്തുകയാണ് പരിസ്ഥിതിവാദികള്‍. ആളുകള്‍ക്കാണെങ്കില്‍ തൊട്ടതിനും പിടിച്ചതിനും അകാരണമായ ഭയങ്ങളും.

2011-03-01

ഫേസ്ബുക്കില്‍ ഇന്നത്തെ കമന്റ്

രാഷ്ട്രീയത്തിലെ അപചയം തന്നെയാണ് ഇന്നത്തെ വലിയ പ്രശ്നം. രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇതിനെ പറ്റി അന്യോന്യം വിഴുപ്പലക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. ഒരു പാര്‍ട്ടിക്കാരന്‍ മറ്റുള്ള പാര്‍ട്ടിക്കാരെ കുറിച്ചു ആരോപണം ഉന്നയിക്കുമ്പോള്‍ ആരോപിതരേക്കാളും മോശമാണ് അത് ഉന്നയിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്നതാണ് അവസ്ഥ. സ്ത്രീവിഷയം, അഴിമതി, ധനാര്‍ത്ഥി, ഇവയിലൊക്കെ എല്ലാ പാ‍ര്‍ട്ടിക്കാരും കണക്കാണ്. വിരലിലെണ്ണാവുന്ന ചില നല്ലവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെങ്കിലും അത്തരക്കാര്‍ക്ക് രാഷ്ട്രീ‍യത്തിലെ ജീര്‍ണ്ണതയെ ഇല്ലാതാക്കാനാവുന്നില്ല. ഈ രാഷ്ട്രീയക്കാരുടെ വരുമാനം എവിടെ നിന്നാണ് വരുന്നത്? ആരാണ് ശമ്പളം കൊടുക്കുന്നത്? എത്രയാണ് വരുമാനം? ഇന്‍‌കം ടാക്സ് കൊടുക്കുന്നുണ്ടോ? എന്നൊക്കെ ആരെങ്കിലും ചോദിക്കുന്നുണ്ടോ? എല്ലാവരും നല്ല നിലയില്‍ ജീവിയ്ക്കുകയും സമ്പാദിക്കുകയും ചെയ്യുന്നുണ്ട്.രാഷ്ട്രീയം മാത്രം തൊഴിലാക്കുകയും ഇത്രയധികം സമ്പാദിക്കുകയും ചെയ്യുന്നത് അധാര്‍മ്മികവും അഴിമതിയും അല്ലേ? രാഷ്ട്രീയം ഒരു ആജീവനാന്ത തൊഴില്‍ ആകുന്നത് ജനാധിപത്യസമ്പ്രദായത്തില്‍ ഇന്ത്യയില്‍ മാത്രമാണെന്ന് തോന്നുന്നു. ലക്ഷക്കണക്കിന് പേരാണ് ഇങ്ങനെ രാഷ്ട്രീയം തൊഴിലാക്കി ഇന്ത്യയില്‍ തിന്നു കൊഴുക്കുന്നത്. ഇവര്‍ ജനങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നത് വിഷം തുപ്പുന്ന വാക്കുകള്‍ മാത്രം. ഒരു നേതാവിന്റെ പ്രസംഗത്തില്‍ ആകെ കേള്‍ക്കാന്‍ കഴിയുക മറ്റ് നേതാക്കളെ കുറ്റം പറയലും ആരോപണം നടത്തലും മാത്രം. ഇത് കേട്ട് അണികളുടെ തലച്ചോറിലും വിഷം കുമിഞ്ഞുകൂടുന്നു. എന്നാല്‍ രാഷ്ട്രീയക്കാര്‍ അവരുടെ ആവശ്യം വരുമ്പോള്‍ ഒന്നിക്കുകയും തങ്ങള്‍ ഒരേ ജോലിക്കാര്‍ അല്ലേ എന്ന മട്ടില്‍ വര്‍ഗ്ഗപരമായ ഐക്യത്തോടെ വര്‍ത്തിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ വിശ്വാസമാണ് ഇക്കാലത്തെ ഏറ്റവും വലിയ അന്ധവിശ്വാസം.

2011-01-23

2ജി സ്പെക്ട്രം; കപില്‍ സിബില്‍ പറഞ്ഞത് ശരിയായിരിക്കാം.


 കാക്കരയുടെ  ബസ്സില്‍  ഇന്ന് എഴിതിയ കമന്റ്:

2ജി-യുടെ കാര്യത്തില്‍ കപില്‍ സിബില്‍ പറഞ്ഞതില്‍ കാര്യമുണ്ട്. 2010ല്‍ 3ജി ലേലം ചെയ്തപ്പോള്‍ സര്‍ക്കാരിന് കിട്ടിയ തുകയുടെ അടിസ്ഥാനത്തില്‍  2008ല്‍ 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍  സര്‍ക്കാരിന് ലഭിക്കുമായിരുന്ന 176000 കോടി നഷ്ടമായി എന്നാണ് സിഏജിയുടെ കണ്ടെത്തല്‍. സിഏജിയുടെ ഈ കണ്ടെത്തലിന്റെ മാനദണ്ഡം ശരിയല്ല.

ഒന്നാമത്തെ കാര്യം  2010ല്‍ 3ജി-ക്ക് കിട്ടിയ ലേലത്തുക  2008 ല്‍ 2ജി-ക്ക് കിട്ടില്ല. 2010 അല്ല 2008,  3ജി അല്ല 2ജി എന്ന് മനസ്സിലാക്കണം. അങ്ങനെ കിട്ടുമെന്ന് അനുമാനിക്കുന്നത് സിഏജിയുടെ പണിയും അല്ല. സര്‍ക്കാര്‍ പദ്ധതികള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കും  പാര്‍ലമെന്റ് അനുവദിച്ച പണം ശരിയായി വിനിയോഗിക്കുന്നുണ്ടോ ,  പദ്ധതികളില്‍ നിന്ന് ഉദ്ദേശിച്ച ലാ‍ഭം കിട്ടുന്നുണ്ടോ എന്നും പരിശോധിക്കല്‍ മാത്രമാണ് സിഏജിയുടെ ജോലി. അനുമാനക്കണക്കില്‍ സര്‍ക്കാരിന്റെ നഷ്ടം പ്രവചിക്കുന്നത് സിഏജിയുടെ പണി അല്ല. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ വരവ്-ചെലവ് കണക്ക് നോക്കുക അത്രമാത്രം.  നയപരമായ കാരണങ്ങള്‍ സി.ഏ.ജി.പരിശോധിക്കേണ്ടതില്ല.

2ജി ലേലം ചെയ്യേണ്ടതില്ല എന്ന് 1999ല്‍ സര്‍ക്കാര്‍ നയപരമായി തീരുമാനം എടുത്തതാണ്. അങ്ങനെ ലേലം ചെയ്താല്‍ സര്‍ക്കാരിന് കൂടുതല്‍ വരുമാനം കിട്ടും. ശരിയാണ് , പക്ഷെ മൊബൈല്‍ സേവനം ഇത്ര കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് കിട്ടുമായിരുന്നില്ല. സര്‍ക്കാരിന് അധികമായി കൊടുക്കുന്ന പണം കമ്പനികള്‍  ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. ഫലം സാധാരണക്കാരന് മൊബൈല്‍ സേവനം അപ്രാപ്യമാവും.  മൊബൈല്‍ ഇന്ന് ഇന്ത്യയില്‍ ഇത്രയും സര്‍വ്വസാധാരണമാകാന്‍ കാരണം കുറഞ്ഞ നിരക്കില്‍ സേവനം കിട്ടുന്നത്കൊണ്ടാണ്. കമ്പനികളെ ഇതിന് പ്രാപ്തമാക്കിയത്  1999ലെ നയമാണ്. ലേലത്തില്‍ അധികം തുക ഒരുമിച്ച് കിട്ടിയില്ലെങ്കിലും സര്‍ക്കാരിന് ലാഭത്തില്‍ പങ്കും നികുതിയും നല്ല പോലെ കിട്ടുന്നുണ്ട്. ഈ കണക്ക് സി.ഏ.ജി.നോക്കിയിട്ടില്ല. 1999 മുതല്‍ 2008 വരെ 2ജി ലേലം ചെയ്യാത്തത്കൊണ്ട് തന്നെയാണ് മൊബൈല്‍ വരിക്കാര്‍ക്ക് കുറഞ്ഞ പൈസക്ക് സേവനം നല്‍കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞതും അത് നിമിത്തം മൊബൈല്‍ വരിക്കാരുടെ എണ്ണം ഇത്ര വര്‍ദ്ധിച്ചതും എന്നത്  തര്‍ക്കമറ്റ സംഗതിയാണ്.

2008ല്‍  അഡീഷണലായി കണ്ടെത്തിയ 2ജി സ്പെക്ട്രം ലേലം ചെയ്തില്ല അത്കൊണ്ട് 176000 കോടി നഷ്ടം എന്ന് സി.ഏജ്.ജി. 2010ല്‍ പറയുന്നു, അതും 3ജിയുടെ ലേലത്തുക താരതമ്യപ്പെടുത്തിയിട്ട്.  1999 മുതല്‍ 2008 വരെ ലേലം ചെയ്യാത്തതിനെ പറ്റിയോ ആ നഷ്ടമോ സിഏജി പറഞ്ഞിട്ടില്ലല്ലൊ. ഇനി 2008ല്‍ പറഞ്ഞാലും ഈ 176000 കോടി നഷ്ടക്കണക്ക് പറയാന്‍ പറ്റില്ല. 3ജിയുടെ ലേലം കഴിയണമല്ലൊ.  2008ല്‍ രാജയുടെ മുന്നില്‍ രണ്ട് വഴിയേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ ലേലം ചെയ്യുക അല്ലെങ്കില്‍ 1999 മുതല്‍ 2008വരെ മുന്‍‌ഗാമികള്‍ ചെയ്തത് പിന്തുടരുക.  രണ്ടാമത്തെ മാര്‍ഗ്ഗമാണ് രാജ സ്വീകരിച്ചത്. എന്നിട്ട് 3ജി ലേലം ചെയ്യാനും തീരുമാനിച്ചു.  2008ല്‍ 2ജി ലേലം ചെയ്താല്‍ അതിന് മുന്‍പ് ലൈസന്‍സ് ഫീ അടച്ച് ലാഭത്തില്‍ സര്‍ക്കാരിന് പങ്ക് നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള കമ്പനികള്‍ ഈ രംഗത്തുണ്ടല്ലൊ. അവരോടാണ് 2008ല്‍ ലേലം പിടിക്കുന്ന കമ്പനികള്‍ക്ക് മത്സരിക്കേണ്ടി വരിക. 2ജി സേവനം നല്‍കുന്ന മേഖലയില്‍ രണ്ട് തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതിയുമുണ്ടാവും. 2ജിയുടെ കാര്യത്തില്‍  അധികലാഭം ഉണ്ടാക്കുകയല്ല മൊബൈല്‍ സേവനം സാര്‍വ്വത്രികമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും 1999ല്‍ വ്യക്തമാക്കിയതാണ്. ആ നയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം 2008ല്‍ വന്നിട്ടില്ല.

ഇനി നഷ്ടം എന്ന് പറഞ്ഞാല്‍ എന്താണ്?  ഇവിടെയാണ് സര്‍ക്കാരിന് ഒരു പൈസ നഷ്ടമില്ല എന്ന് കബില്‍ സിബില്‍ പറഞ്ഞതിന്റെ പൊരുള്‍.  സ്പെക്ട്രം എന്നാല്‍  ക്രൂഡ് ഓയില്‍ പോലെ വിലക്ക് വാങ്ങി പെട്രോളാക്കി സംസ്ക്കരിച്ച് വില്‍ക്കുന്ന ഏര്‍പ്പാടല്ല. സ്പെക്ട്രത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് നയാപൈസ മുതല്‍മുടക്കില്ല. കിട്ടുന്നതെല്ലാം ലാഭം തന്നെ. കമ്പനികളാണ് മുതല്‍ മുടക്കി സര്‍വ്വീസ് ആരംഭിച്ച് വിപണിയില്‍ മത്സരിച്ച് ലാഭമോ നഷ്ടമോ ഉണ്ടാക്കേണ്ടത്.  സ്പെക്ട്രം പ്രകൃതിയില്‍ ഉള്ള ഒരു വിഭവമാണ്. വിലക്കയറ്റം ഉണ്ടാകുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ നഷ്ടം സഹിച്ച് പെട്രോളിന് വില വര്‍ദ്ധിപ്പിക്കരുത് എന്ന് പറയുന്നുണ്ടല്ലൊ.  മൊബൈല്‍ വരിക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ 2ജി സേവനം ലഭിക്കാന്‍ വേണ്ടി സ്പെക്ട്രത്തിന്റെ കാര്യത്തില്‍ വരുമാനം കുറഞ്ഞാല്‍ എന്താണ്?  സ്പെക്ട്രം സര്‍ക്കാരിന് മുതല്‍ മുടക്കില്ലാത്ത സംഗതിയല്ലേ?  സിഏജിയുടെ അനുമാനക്കണക്ക് പ്രകാരം 176000 കോടി  സര്‍ക്കാരിന് സാങ്കല്പിക വരുമാനം കുറഞ്ഞുപോയാലും  ഇന്ത്യയിലെ  മൊബൈല്‍ ഉപഭോക്താക്കള്‍ക്ക്  കുറഞ്ഞ നിരക്കില്‍ സേവനം കിട്ടുന്നത്കൊണ്ട്  ആ പണം വിതരണം ചെയ്യപ്പെടുന്നില്ലേ? തീര്‍ച്ചയായും ഉണ്ട്.

2011-01-17

ഭക്തിയും ലോട്ടറിയും

ഇന്ന്   ഫേസ്ബുക്കില്‍  എഴുതിയ  ഒരു കമന്റ് :


ഭക്തിയുടെയും ആചാരങ്ങളുടെയും പേരില്‍  ആള്‍ക്കൂട്ടം അനിയന്ത്രിമായി കൂടുകയും  കൂട്ടമരണം സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ അങ്ങിങ്ങായി സംഭവിക്കുന്നത് മാധ്യമങ്ങളില്‍ വായിക്കാന്‍ കഴിയുന്നുണ്ട്.  മകരവിളക്ക് എന്നത് മനുഷ്യന്‍ കത്തിക്കുന്നത് തന്നെ. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ അത് കത്തിക്കുന്നതും തെറ്റ്. എന്നാല്‍ മകരജ്യോതി കത്തിക്കുന്നത് നിര്‍ത്തിയാല്‍ ദുരന്തങ്ങള്‍ സംഭവിക്കില്ല എന്ന് ഉറപ്പ് പറയാന്‍ കഴിയില്ല.  ഭക്തിയോടും ആത്മീയതയോടും  ആളുകള്‍ക്കുള്ള ഇപ്പോഴത്തെ സമീപനമാണ് പ്രശ്നം.   തനിക്ക്  നേടാനുള്ള  പരിധിയില്ലാത്ത സംഗതികള്‍ കൈക്കലാക്കാനുള്ള കുറുക്ക് വഴിയായാണ് ഭക്തിയെ ഇപ്പോഴത്തെ ഭക്തന്മാ‍ര്‍ കാണുന്നത്. ഇത് ഭക്തിയല്ല, ആക്രാന്തമാണ്. യഥാര്‍ഥ ഭക്തിയോ ആത്മീയതയോ ആണെങ്കില്‍ തിരക്കൊഴിഞ്ഞ അവസരങ്ങളില്‍ സമാധാനമായി പോയി ശാന്തമായി പ്രാര്‍ത്ഥന നടത്തിക്കൂടേ?

അത്കൊണ്ട് ആരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല.  ഇക്കാലത്ത്  സാമൂഹ്യസമ്മര്‍ദ്ധത്താല്‍ അമിതമായ വ്യാകുലതകളും ആളുകളുടെ മനസ്സിലേക്ക് അടിച്ചുകയറുന്നുണ്ട്.  അത്കൊണ്ട് ഭക്തന്മാരെയും കുറ്റം പറയാന്‍ കഴിയില്ല.  യഥാര്‍ഥമായ ഭക്തിയും ആത്മീയതയും മനുഷ്യര്‍ക്ക് നല്‍കുക ശാന്തിയും സമാധാനവുമാണ്.  മകരജ്യോതി വ്യാജമെന്ന പോലെ  ഭക്തിയും ഇവിടെ വ്യാജമാണ് എന്ന് പറയാതെ വയ്യ.  ഇതിനുള്ള പോംവഴി ആത്മീയതയിലേക്കുള്ള തിരിച്ചു പോക്കാണ് അല്ലാതെ  യുക്തിവാദവും നിരീശ്വരത്വവും അല്ല എന്ന് കൂടി പറഞ്ഞു വെക്കുന്നു..

ബസ്സില്‍  എഴുതിയ മറ്റൊരു കമന്റ് :

ലോട്ടറി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരാണ് ലോട്ടറിമാഫിയയെ സഹായിക്കുന്നത് എന്നും കേരളത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നുമായിരുന്നു ഔദ്യോഗികവിഭാഗവും തോമസ് ഐസക്ക് മന്ത്രിയും പറഞ്ഞുകൊണ്ടിരുന്നത്. ഫലത്തില്‍ ഈ സമീപനം സാന്തിയാഗോ മാര്‍ട്ടിനായിരുന്നു ഗുണം ചെയ്തത്. ലോട്ടറിക്കൊള്ള തുടര്‍ന്നുകൊണ്ടിരുന്നു. വി.എസ്സിന്റെ ഇടപെടല്‍ മൂലം രണ്ട് കാര്യങ്ങള്‍ നടന്നു. ലോട്ടറിക്കാര്യത്തില്‍ കേരള സര്‍ക്കാരിനും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു. ഇത് ഒന്ന്. രണ്ടാമത്തേത് സാന്തിയാഗോ മാര്‍ട്ടിന്‍ കേസുകളില്‍ കുടുങ്ങി അയാളുടെ ലോട്ടറിച്ചൂതാട്ടം പഴയ പോലെ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ വരാന്‍ പോകുന്നു. അങ്ങനെ വരുമ്പോള്‍ പഴയപോലെ കേന്ദ്രത്തിനെ പഴിചാരി പരോക്ഷമായി മാര്‍ട്ടിനെ സഹായിക്കാന്‍ ഔദ്യോഗികവിഭാ‍ഗത്തിന് കഴിയാതെ വരുന്നു. ഇതാണ് വസ്തുത.

പാര്‍ട്ടിയോട് ചോദിച്ചില്ല എന്നതാണത്രെ ഇതിലെ പാര്‍ട്ടി വിരുദ്ധം. സര്‍ക്കാര്‍ കാര്യങ്ങള്‍ എല്ലാം പാര്‍ട്ടിയോട് ചോദിക്കേണ്ടതില്ല എന്നും വി.എസ്സ്. വ്യക്തമാക്കിയതാണ്. ഇതൊക്കെ ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. ഇവിടെ വി.എസ്സിന്റെ നിലപാടുകള്‍ ഒന്നൊന്നായി പാര്‍ട്ടി വിരുദ്ധമാകുന്നെങ്കില്‍ പോലും അവയൊന്നും ജനവിരുദ്ധമാകുന്നില്ല എന്ന് കാണാം. അപ്പോള്‍ ജനങ്ങളുടെ പക്ഷത്ത് ആരാണ് ? വി.എസ്സോ അതോ പാര്‍ട്ടിയോ എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധിയൊക്കെ കേരളീയര്‍ക്കുണ്ട്. അത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പാര്‍ട്ടി കൈയിലുള്ളത്കൊണ്ട് എന്തും പറയാം , പ്രവര്‍ത്തിക്കാം എന്ന ധാര്‍ഷ്ട്യം എത്ര കാലം കേരളം പൊറുക്കും എന്നും കണ്ട് തന്നെ അറിയേണ്ടതുണ്ട്

2011-01-08

റോഡുകള്‍ രാഷ്ട്രീയക്കാര്‍ക്ക് അട്ടിപ്പേറായി കിട്ടിയതല്ല..

പൊതുനിരത്തുകളില്‍ യോഗം ചേരുന്നതും  പ്രധിഷേധം നടത്തുന്നതുമൊക്കെ ഹൈക്കോടതി നിരോധിച്ചപ്പോള്‍ സര്‍ക്കാര്‍ അപ്പീലിന് പോയല്ലോ.  ഇവിടത്തെ സര്‍ക്കാര്‍ എന്നത് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരാല്‍ നടത്തപ്പെടുന്ന ഒരേര്‍പ്പാടാണ്. അത്കൊണ്ടാണ് അപ്പീലിന് പോയത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളാല്‍ നടത്തപ്പെടുന്ന സര്‍ക്കാര്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ കോടതി നിരോധനം തന്നെ വേണ്ടി വരുമായിരുന്നില്ല. അത്തരം സര്‍ക്കാരുകള്‍ ജനങ്ങളുടെ സൌകര്യങ്ങള്‍ക്കാണല്ലൊ എപ്പോഴും മുന്‍‌‌തൂക്കം കൊടുക്കുക.  ജനങ്ങള്‍ക്ക് എന്തെങ്കിലും എല്ലിന്‍ കഷണം മതി എന്ന ജന്മിത്വ മനോഭാവമാണ് രാഷ്ട്രീയക്കാര്‍ക്ക്.  തങ്ങള്‍ക്കാണ് എല്ലാ അവകാശങ്ങളും എന്നവര്‍ കരുതുന്നു.  അതില്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല.  എന്തെന്നാല്‍ തങ്ങളുടെ ഒടേതമ്പുരാന്മാര്‍ എന്ന മട്ടിലല്ലേ  അടിമകളായ അണികള്‍ നേതാക്കന്മാരെ കാണുന്നത്. ഇപ്പോള്‍  സുപ്രീം കോടതിയും  ഹൈക്കോടതി വിധി അംഗീകരിച്ചതോടെ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുകയാണ്.  വിധിയെ എങ്ങനെ മറി കടക്കാം എന്ന് ആലോചിക്കുന്നതിന് വേണ്ടി.

സുപ്രീം കോടതി വിധിയും വന്ന  പശ്ചാത്തലത്തില്‍  ബഷീര്‍ വള്ളിക്കുന്നിന്റെ  റോഡുണ്ടോ സഖാവേ, ഒരു യോഗം നടത്താന്‍ ?  എന്ന പോസ്റ്റ് ഇന്നലെ വായിച്ചിരുന്നു.  അവിടെ കമന്റൊന്നും എഴുതിയിട്ടില്ല. കാരണം ബഷീര്‍ തന്നെ  മുഴുവനുമായി എഴുതിയിരുന്നു.  ഇന്ന്  മണികണ്ഠന്റെ  മൈ റിവ്യൂസ്  എന്ന ബ്ലോഗില്‍   ഈ വിധിയെ പറ്റി ഒരു പോസ്റ്റ് വായിച്ചു. അവിടെ കടുപ്പത്തില്‍ തന്നെ ഒരു കമന്റ് എഴുതി.  അത് താഴെയും  ചേര്‍ക്കുന്നു:


റോഡരികില്‍ പൊതുയോഗം ചേരാനുള്ള അവകാശത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ മുറവിളി കൂട്ടുന്നത് അവരുടെ ഗതികേടിന്റെയും ശോചനീയാവസ്ഥയുടെയും ദൃഷ്ടാന്തമാണ്. എന്തെന്നാല്‍ ഒരുവകപ്പെട്ട നേതാക്കന്മാരുടെയൊന്നും പ്രസംഗം കേള്‍ക്കാന്‍ ഇപ്പോള്‍ പൊതുജനത്തിന് താല്പര്യമില്ല. ചില ലോക്കല്‍ നേതാക്കള്‍ റോഡരികില്‍ നിന്ന് തൊണ്ട കീറുന്നതും ആളുകള്‍ അതൊന്നും ഗൌനിക്കാതെ നടന്നുപോകുന്നതും ഇപ്പോള്‍ സര്‍വ്വ സാധാരണ കാഴ്ചയാണ്. ചില ചോട്ടാ നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ കുറച്ചു പ്രവര്‍ത്തകന്മാര്‍ മുന്നില്‍ ഇരുന്നുകൊടുക്കുന്നതും കാണാം. പ്രശസ്തരായ ഏതാനും നേതാക്കള്‍ പ്രസംഗിക്കാന്‍ വരുമ്പോഴാണ് ആളുകള്‍ ഒരു കൌതുകത്തിന് വേണ്ടി തടിച്ചുകൂടുന്നത്. രാഷ്ട്രീയ യോഗങ്ങള്‍ റോഡരികില്‍ നിന്ന് മാറ്റി ജനങ്ങള്‍ക്ക് ശല്യമില്ലാത്ത ഏതെങ്കിലും ഗ്രൌണ്ടിലേക്ക് മാറ്റിയാല്‍ ആരും തിരിഞ്ഞുനോക്കുകയില്ല.

പ്രസംഗത്തില്‍ കൂടിയാണ് ചോട്ടാ നേതാക്കള്‍ ഉയര്‍ന്നു വരുന്നതും രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കുന്നതും. പ്രസംഗിക്കാന്‍ വേദി കിട്ടിയില്ലെങ്കില്‍ പല ചോട്ടകളുടെയും വയറ്റ്പ്പിഴപ്പ് നിന്നു പോകും. അത്കൊണ്ട് ആളുകള്‍ ബസ്സ് കാത്ത് നില്‍ക്കുന്ന സ്ഥലത്ത് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് തങ്ങളുടെ പ്രസംഗം ആളുകളുടെ കാതുകളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായമാണ് ഇപ്പോഴുള്ളത്. ജനങ്ങള്‍ക്ക് വേണ്ടാത്ത പ്രസംഗം ജനങ്ങളുടെ ചെവികളിലേക്ക് തിരുകിക്കയറ്റുന്ന നീചമായ ഏര്‍പ്പാടിന് അന്ത്യം കുറിക്കുക എന്നതാണ് കോടതി വിധിയിലൂടെ നടക്കുക. എന്നാല്‍ ഈ വിധി അനുസരിക്കപ്പെടും എന്നൊന്നും ആരും കരുതുകയില്ല. പൊതുനിരത്തുകളില്‍ തങ്ങള്‍ക്കാണ് അവകാശം എന്ന രാഷ്ട്രീയക്കാരന്റെ ധാര്‍ഷ്ട്യം കുറഞ്ഞുകിട്ടിയെങ്കിലായി. ജനങ്ങള്‍ക്ക് ഇവന്റെയൊക്കെ പ്രസംഗം ഇഷ്ടമായിരുന്നെങ്കില്‍ എവിടെ യോഗം ചേര്‍ന്നാലും അവിടെ ആളുകള്‍ വരുമായിരുന്നുവല്ലോ. ഗാനമേള എവിടെ സംഘടിപ്പിച്ചാലും ആളുകള്‍ പോകുന്നില്ലേ?

റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് ആളുകള്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ വേണ്ടി മാത്രമാണ്. പൊതുയോഗം ചേരാനും പ്രതിഷേധിക്കാനും വേണ്ടി എവിടെയും റോഡുകള്‍ ഉണ്ടാക്കിയിട്ടില്ല. അങ്ങനെ ചെയ്യുന്നത് റോഡുകളുടെ ഉദ്ദേശ്യം അട്ടിമറിക്കപ്പെടലോ ജനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമോ ആണ്. റോഡുകളിലെ പൊതുയോഗവും പ്രതിഷേധവും നിരോധിക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ആവശ്യമാണ്. നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് പ്രതിഷേധം വരുന്നതിന് സാരമായ കാരണങ്ങളൊന്നും വേണ്ട. അങ്ങനെ പത്ത് പേര്‍ക്ക് പ്രതിഷേധം വരുമ്പോള്‍ അത് വരാത്ത തൊണ്ണൂറ് പേര്‍ ഉണ്ടല്ലൊ. പ്രതിഷേധം ചില്ലറ അവന്മാര്‍ക്ക് വരുമ്പോള്‍ അവനൊക്കെ മൌലികാവകാശവും പ്രതിഷേധം വരാത്തവര്‍ക്ക് വഴി നടക്കാനുള്ള അവകാശമില്ല എന്നും പറയുന്നത് എവിടത്തെ ന്യായമാണ്. ഏത് കാര്യത്തിനായാലും എവനൊക്കെ ഒടുക്കത്തെ പ്രതിഷേധം വന്നാലും അപ്പോഴൊക്കെ ആ പ്രതിഷേധം ബാധിക്കാത്തവരാണ് റോഡിലൂടെ സഞ്ചരിക്കുന്ന ഭൂരിപക്ഷവും. അത്കൊണ്ട് ആ ഭൂരിപക്ഷത്തിന്റെ മൌലികാവകാശം സംരക്ഷിക്കുന്നതാണ് കോടതി വിധി.