2009-11-25

സി.പി.എം. എന്ന ദേശീയ തമാശ

സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ഒരു ദേശീയ തമാശ എന്ന്‌ വിശേഷിപ്പിച്ചത്‌ ആരെന്നറിയില്ല. ആവശ്യത്തിലേറെ ഗൗരവം ഭാവിച്ച്‌ നിസ്സാരകാര്യങ്ങള്‍ മഹാസംഭവംപോലെ അവതരിപ്പിക്കുന്ന ചില സി.പി.എം നേതാക്കളെ കാണുമ്പോള്‍ ആരുപറഞ്ഞതായാലും ആ നിരീക്ഷണത്തിന്‌ കൂടുതല്‍ അര്‍ത്ഥപ്പൊലിമ വരുന്നതുകാണാം.......

തുടര്‍ വായനയ്ക്ക് ലേഖനം ഇവിടെ

2009-11-22

ആസിയാന്‍ സമരത്തിന്റെ അകാലചരമം


സിയാന്‍ കരാറിനെ പറ്റി കെ.എം.റോയ് മംഗളത്തില്‍ എഴുതിയ ലേഖനം വളരെ പ്രസക്തമായി തോന്നി. അത് വായിക്കാത്തവര്‍ക്കായി ലേഖനത്തിലെ പ്രസക്തഭാഗം ഇവിടെ പകര്‍ത്തുന്നു:

ആസിയാന്‍ കരാറിനെതിരേ കാഹളം മുഴക്കിയ ഇടതുമുന്നണിയെ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ജനം നിരാകരിച്ചതിന്റെ അര്‍ഥം, ഈ കരാര്‍ കേരളത്തെ കടലില്‍ മുക്കുമെന്നു മഹാഭൂരിപക്ഷം കേരളീയരും വിശ്വസിക്കുന്നില്ല എന്നുതന്നെയാണ്‌.

എന്തു കരാര്‍ വന്നാലും കേരളത്തിലെ 95% വരുന്ന സാധാരണക്കാരുടെയും ഉപഭോക്‌താക്കളുടെയും ആവശ്യം തങ്ങള്‍ക്കു താങ്ങാനാവുന്ന വിലയ്‌ക്കു നാളികേരവും മത്സ്യവും റബര്‍ ചെരുപ്പുകളും ടയറുകളും മറ്റും കിട്ടണമെന്നുതന്നെയാണ്‌. ആ 95% ഉപഭോക്‌താക്കള്‍ക്ക്‌ ആശ്വാസം നല്‍കുകയാണു ഭരണകൂടത്തിന്റെ ചുമതല. അതുമൂലം കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സംഭവിക്കാവുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കണമെങ്കില്‍ ലോകത്തിലെ എല്ലാ

വികസ്വരരാജ്യങ്ങളും ചെയ്യുന്നതുപോലെ ആ വിഭാഗത്തിനു സബ്‌സിഡിയോ മറ്റു സഹായമോ നല്‍കാന്‍ സര്‍ക്കാര്‍ തയാറാവുകയാണു വേണ്ടത്‌. അല്ലാതെ, എട്ടു രൂപയ്‌ക്കു നാളികേരവും കിലോഗ്രാമിന്‌ 250 രൂപ കൊടുത്തു നെയ്‌മീനും സാധാരണക്കാര്‍ വാങ്ങണമെന്നു ഭരണകൂടം നിര്‍ബന്ധിക്കുന്നതിനേക്കാള്‍ വേറെ എന്തു ക്രൂരതയാണുള്ളത്‌?

കോമണ്‍വെല്‍ത്ത്‌, ജി-8, ജി-20 തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടം പോലെയുള്ള ഒരു കൂട്ടായ്‌മയാണ്‌ ആസിയാന്‍ എന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മ. ചൈനയും ഇന്ത്യയും വിയറ്റ്‌നാമും മറ്റുമടങ്ങിയ ആ സംഘടനയിലെ രാജ്യങ്ങള്‍ പരസ്‌പരം നടത്തുന്ന കൊടുക്കല്‍വാങ്ങല്‍ എന്ന പാക്കേജാണ്‌ ഈ കരാര്‍.

ആ കൊടുക്കല്‍വാങ്ങലില്‍ ചിലതില്‍ ലാഭമുണ്ടാകും. ചിലതില്‍ ചില നഷ്‌ടവുമുണ്ടാകും. അതു നികത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാവാതെ, ഞങ്ങള്‍ക്കു മറ്റൊരു രാജ്യവുമായി വ്യാപാരബന്ധം വേണ്ട എന്ന നിലപാടു സ്വീകരിച്ചാല്‍ സ്വതന്ത്രവ്യാപാരം നടക്കുന്ന ആധുനിക ലോകത്തില്‍ ഒറ്റമരത്തിലെ കുരങ്ങായി ജീവിക്കാനേ ഇന്ത്യക്കു കഴിയൂ.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആസിയാന്‍ കരാര്‍ തുലച്ചുകളയുമെന്നു പറയുന്നത്‌ അവര്‍ പിടിക്കുന്ന അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്‌ത് ഇവിടെ വില്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയാണ്‌. ആ രംഗത്തു മത്സരിക്കാന്‍ ഒരു ഏഷ്യന്‍ രാജ്യത്തിനും കഴിയില്ല. മറിച്ച്‌, സംസ്‌കരിച്ചു വിദേശത്തയയ്‌ക്കാനുള്ള പ്രത്യേകതരം മത്സ്യം ഇറക്കുമതിവഴി ലഭ്യമാകുന്നതോടെ നമ്മുടെ സമുദ്രോല്‍പ്പന്ന സംസ്‌ക്കരണമേഖല സജീവമാകും.

അത്‌ ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ നല്‍കും. കാരണം, മത്സ്യദൗര്‍ലഭ്യം മൂലം കേരളത്തിലെ സംസ്‌ക്കരണശാലകളുടെ 60% ശേഷിയും ഇന്നു വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്‌. സംസ്‌ഥാനസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്‌ മത്സ്യബന്ധനമേഖലയില്‍ നടക്കുന്ന ക്രൂരവും നഗ്നവുമായ ചൂഷണം അവസാനിപ്പിക്കുകയാണ്‌.

മത്സ്യത്തൊഴിലാളികള്‍ക്ക്‌ അവര്‍ പിടിക്കുന്ന മത്സ്യത്തിന്റെ ഒരംശമേ വിലയായി കിട്ടുന്നുള്ളൂ. കൊള്ളലാഭമെടുക്കുന്നതു ദല്ലാളന്‍മാരും വന്‍വ്യാപാരികളുമാണ്‌. അവരെ പരമാവധി ഒഴിവാക്കി, മീന്‍പിടിത്തക്കാര്‍ക്ക്‌ അവരുടെ അദ്ധ്വാനത്തിനു ന്യായമായ പ്രതിഫലവും താങ്ങാവുന്ന വിലയ്‌ക്കു ജനത്തിനു മത്സ്യം ലഭ്യമാക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ആസിയാന്‍ കരാറിനെതിരേ കൊടി പിടിച്ചിറങ്ങുന്നതില്‍ എന്താണു യുക്‌തി?

കേരളത്തിലെ കശുമാവു കൃഷിക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേരളത്തിലേക്കു തോട്ടണ്ടി ഇറക്കേണ്ട എന്ന ആവശ്യമുയര്‍ന്നാല്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ?

വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി കേരളത്തില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണ്‌ ഉപജീവനം നല്‍കുന്നതെന്നോര്‍ക്കണം. കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാനുള്ള മാര്‍ഗം കാര്‍ഷികവിളകളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ അവരെ പഠിപ്പിക്കുകയും ആവശ്യമായ സഹായം നല്‍കുകയുമാണ്‌. അത്തരം സമീപനംമൂലം റബര്‍കൃഷിയില്‍ അദ്‌ഭുതകരമായ നേട്ടം കേരളം കൈവരിച്ചില്ലേ?

ലോകത്തില്‍ കാര്‍ഷികരംഗത്തുണ്ടാകുന്ന വികസനത്തിനു മുന്നില്‍ നോക്കുകുത്തിയായി നില്‍ക്കാനുള്ളതല്ല നമ്മുടെ കൃഷിവകുപ്പും അതിന്റെ ഉദ്യോഗസ്‌ഥപ്പടയും. കേരളം 100 രൂപയ്‌ക്കു വില്‍ക്കുന്ന ഉല്‍പ്പന്നം എങ്ങനെ 40 രൂപയ്‌ക്ക് നമ്മുടെ വിപണിയില്‍ മറ്റു രാജ്യങ്ങള്‍ എത്തിക്കുന്നു എന്നതു പഠിച്ചു പരിഹാരം കാണാന്‍ കൃഷിവകുപ്പിനു കഴിയണം. കാര്‍ഷികവായ്‌പകള്‍ കാര്‍ഷികാവശ്യത്തിനാണു വാങ്ങുന്നതെന്ന്‌ ഉറപ്പുവരുത്താന്‍ കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കു കഴിഞ്ഞാല്‍ത്തന്നെ കേരളത്തില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂടും. ഭൂമിയുള്ളവര്‍ മുഴുവന്‍ വാഹനങ്ങള്‍ വാങ്ങാനും മക്കളുടെ വിവാഹം ധൂര്‍ത്തോടെ നടത്താനും കെട്ടിടം പണിയാനും കാര്‍ഷികവായ്‌പയെന്ന പേരില്‍ വളരെ കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാരില്‍നിന്നു വായ്‌പ വാങ്ങുകയാണ്‌. അതായത്‌ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കാര്‍ഷികവായ്‌പ! ഒടുവില്‍ കാര്‍ഷികരംഗത്തു പ്രതിസന്ധി എന്നു സംഘടിതമായി ശബ്‌ദമുയര്‍ത്തുമ്പോള്‍ വോട്ട്‌ കിട്ടാന്‍ വേണ്ടി ഈ കാര്‍ഷികവായ്‌പയത്രയും സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. കല്യാണം നടത്താനും കാര്‍ വാങ്ങാനുമെടുത്ത വായ്‌പ എഴുതിത്തള്ളുമ്പോള്‍ ഉണ്ടാകുന്ന നഷ്‌ടമെല്ലാം ചുമലേറ്റി ഞെരിയുന്നതു പാവം നികുതിദായകര്‍തന്നെ. ക്രൂരമായ ചൂഷണമല്ലേ ഇത്‌?

ആസിയാന്‍ കരാര്‍മൂലം സേവനമേഖലയില്‍ കേരളീയര്‍ക്ക്‌ ഏറെ നേട്ടമുണ്ടാകുമെന്ന സത്യം എന്തിനു നാം മറച്ചുവയ്‌ക്കണം. ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും രക്‌തം വിയര്‍പ്പാക്കി മലയാളികള്‍ പണിയെടുക്കുമ്പോള്‍ കേരളത്തില്‍ ദേഹത്തു ചെളിയും വിയര്‍പ്പും പറ്റാതെ വെള്ളക്കോളര്‍ ജോലി ചെയ്‌തു കാശുണ്ടാക്കുക എന്ന സ്വപ്‌നവും പേറി നടക്കുന്ന യുവാക്കളെയാണു നാം കാണുന്നത്‌. ഐടി, വാര്‍ത്താവിനിമയം, ഐടി. അധിഷ്‌ഠിത വ്യവസായം, ഗതാഗതം എന്നീ സേവനമേഖലകളില്‍ പുതിയ കരാര്‍മൂലം കേരളീയര്‍ക്കു വന്‍്ന്‍ തൊഴില്‍സാധ്യതയുണ്ടാകും. ഇന്ത്യയുടെ കയറ്റുമതിയില്‍ 40% മനുഷ്യശേഷിയും ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 55% സേവനമേഖലയില്‍നിന്നുമാണെന്ന സത്യം കാണാതിരിക്കരുത്‌. നെല്ല്‌ വിതയ്‌ക്കാനും കൊയ്യാനും തേങ്ങയിടാനും ആളെ കിട്ടാത്ത സംസ്‌ഥാനമാണു കേരളമെന്ന യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കു നാം കണ്ണടയ്‌ക്കരുത്‌.

ക്ഷീരോല്‍പ്പാദകനെ സഹായിക്കാന്‍ പാല്‍വില കുത്തനെ കൂട്ടണമെന്ന ആവശ്യമുന്നയിക്കുന്നവര്‍ കാര്യം മനസിലാക്കാത്തതുപോലെയാണ്‌ ആസിയാന്‍ കരാറിന്റെ കാര്യവും. സാധാരണക്കാര്‍ വളര്‍ത്തുന്ന നാടന്‍ പശുവിന്റെ അകിടില്‍ തൂങ്ങി കറവക്കാരന്‍ ഊഞ്ഞാലാടിയാല്‍പോലും രണ്ടുലിറ്റര്‍ പാല്‍ കിട്ടുന്ന യുഗം കടന്നുപോയിരിക്കുന്നു. ദിവസം 40 ലിറ്റര്‍ പാല്‍ കിട്ടുന്ന പശുക്കളെ വളര്‍ത്താന്‍ അവരെ പഠിപ്പിക്കുകയും അതിനു സഹായം നല്‍കുകയുമാണു സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ലോകവും എന്തിനു നമ്മുടെ അയല്‍സംസ്‌ഥാനങ്ങളും ഈ കാഴ്‌ചപ്പാട്‌ സ്വീകരിച്ചുകഴിഞ്ഞു എന്നു മനസിലാക്കണം.

എന്തായാലും ഉപതെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം ജനങ്ങളും ആസിയാന്‍ കരാര്‍വിരുദ്ധ സമരം തള്ളിക്കളഞ്ഞിരിക്കുന്നു. കമ്പ്യൂട്ടറിനെതിരെയും എ.ഡി.ബി. വായ്‌പയ്‌ക്കെതിരെയും എക്‌സ്പ്രസ്‌ വേയ്‌ക്കെതിരെയും സി.പി.എം. നടത്തിയ പ്രചണ്ഡസമരം സ്വാഭാവികചരമമടഞ്ഞതുപോലെതന്നെ. അമേരിക്കയുമായി ഇന്ത്യ ഉണ്ടാക്കിയ ആണവോര്‍ജ കരാറിനെതിരേ സി.പി.എമ്മും ഇടതുകക്ഷികളും നടത്തിയ ഉഗ്രസമരവും ചരമമടഞ്ഞതുപോലെ ഒരു ദാരുണാന്ത്യം.

അസംഘടിതരുടെ പക്ഷം

ആയിരത്തിതൊള്ളായിരത്തി നാല്‍പത്തിയേഴില്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ഇന്നത്തെ കേരളം ഭാരതത്തിന്റെ ഭൂപടത്തില്‍ ഇല്ലായിരുന്നു. ഇന്നത്തെ കേരളത്തിന്റെ മലബാര്‍ ഭാഗം മദ്രാസ്‌ സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന മദ്രാസ്‌ പ്രവിശ്യ എന്ന പേരില്‍ ആണ്‌ അറിയപ്പെട്ടിരുന്നത്‌..........

2009-11-21

ചുകപ്പ് പടിയിറങ്ങുന്ന വംഗനാട്

ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ 32 വര്‍ഷമായി പശ്ചിമ ബംഗാളിനെ ചുവപ്പണിയിച്ചു നിര്‍ത്തിയ സി പി എമ്മിനെ ബംഗാള്‍ ജനത ചവച്ചു തുപ്പുമ്പോള്‍ അനിവാര്യമായ ഒരു രാഷ്ട്രീയ പതനമായി അത്‌ വിലയിരുത്തപ്പെടുന്നു. വംഗദേശത്തിന്റെ വിരിമാറില്‍ തലയെടുപ്പോടെ പാറി കളിച്ച ചെങ്കൊടികള്‍ പരാജയത്തിന്റെ അപമാനഭാരം കൊണ്ട്‌ തലകുനിക്കുകയാണ്‌. മാര്‍ക്സിസത്തിന്‌ വാര്‍ധക്യമില്ലെന്ന്‌ അണികളെ പഠിപ്പിച്ച പ്രസ്ഥാനം ലോകഭൂപടത്തില്‍ പലയിടത്തും ചുവപ്പ്‌ മാഞ്ഞപ്പോള്‍ അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടിയത്‌ പശ്ചിമബംഗാളിനെയായിരുന്നു

2009-11-20

കേഴുക കണ്ണൂരേ !

മാര്‍ക്സിസ്റ്റുകള്‍ കണ്ണൂരിനെ തങ്ങളുടെ സ്വന്തം ജില്ലയായിട്ടാണ്‌ കരുതുന്നത്‌. ഇത്‌ കണ്ണൂരിന്റെ ശാപം. കണ്ണൂര്‍ കമ്യൂണിസ്റ്റു വിഭാഗീയതയുടെ ശാപത്തില്‍ കുരുങ്ങിപ്പോയ ബംഗാളിലെ മിഡ്നാപ്പൂരിനെപ്പോലുള്ള ഒരു ഇന്ത്യന്‍ ജില്ല.

കണ്ണൂരിലെ കമ്യൂണിസം അരാജകത്വവും പിടിച്ചടക്കലുമാണ്‌. കണ്ണൂര്‍ കമ്യൂണിസം അതിന്റെ മനസ്സില്‍ ഭീകരഭാവങ്ങള്‍ ഒളപ്പിച്ചിരിക്കുന്നു. പാര്‍ട്ടി വളര്‍ത്താനുള്ള ഈ ഭീകര ഭാവങ്ങള്‍ മാര്‍ക്സിസത്തിനു പരിചയമുള്ളതല്ല. ഈ ഭീകരതയ്ക്കു മുമ്പില്‍ സത്യവും സമത്വവും സ്വാതന്ത്ര്യവും കണ്ണൂരിനു നഷ്ടപ്പെട്ടിരിക്കുന്നു.

ഇ.വി ശ്രീധരന്‍ കണ്ണൂരിനെ പറ്റി എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക.

2009-11-19

വേണം ഒരു തെറ്റുതിരുത്തല്‍

പശ്ചിമ ബംഗാളിലെയും കേരളത്തിലെയും സി.പി.എമ്മിന്റെ കനത്ത തോല്‍വിയാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. ഇത്രയും ദയനീയമായ ഒരു പരാജയം സി.പി.എമ്മിനു സമീപഭാവിയില്‍ ഉണ്ടായിട്ടില്ല. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വീശിയ സി.പി.എം. വിരുദ്ധ ജനകീയകാറ്റ് ബംഗാളിലും കേരളത്തിലും ആഞ്ഞുവീശുകയാണ്......

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ

2009-11-09

കെ.സുധാകരനെ പറ്റി

ശിഥിലചിന്തകളില്‍ ഇന്നത്തെ കമന്റ്:

കള്ളവോട്ട് ഒന്നുമല്ല പ്രശ്നം അനിലേ..പാര്‍ട്ടി വളര്‍ത്താനും നിലനിര്‍ത്താനും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവലംബിക്കാറുള്ള മാര്‍ഗ്ഗങ്ങള്‍ കേരളത്തിലെ എല്ലാ മേഖലകളെയും നശിപ്പിച്ചിട്ടുണ്ട്. എണ്ണിയെണ്ണി പറയാന്‍ കഴിയില്ല.അതിന്റെ ആവശ്യവുമില്ല. എന്തെന്നാല്‍ ലോകത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ വായിച്ച് തലയില്‍ കയറി ഞാനും തീവ്രകമ്മ്യൂണിസ്റ്റ് ആയിട്ടുണ്ട് ഒരിക്കല്‍. എന്നാല്‍ അതൊക്കെ ചില ഭാവനാശാലികളുടെ മനസ്സില്‍ ഉദിച്ച സ്വപ്നങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടി എന്നു വരുമ്പോള്‍ നിഷ്ടൂരതയില്‍ സമാനതകളില്ലാത്ത പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നും മനസ്സിലാക്കാന്‍ അധികകാലം വേണ്ടി വന്നില്ല. എണ്‍‌പതുകളുടെ അവസാനം സോവിയറ്റ് സാമ്രാജ്യം തകര്‍ന്നതും ബെര്‍‌ലിന്‍ മതില്‍ ജനങ്ങള്‍ തകര്‍ത്തതും ചില്ലറക്കാര്യമല്ല. ലോകത്തില്‍ സര്‍വ്വാധിപത്യത്തിന്റെ വ്യാപനം എന്നെന്നേക്കുമായി തടയപ്പെട്ട സംഭവമായിരുന്നു അത്.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളസമൂഹത്തില്‍ ഉണ്ടാക്കിയ നിഷേധാത്മകമായ ആഘാതങ്ങള്‍ ഒരു ബൃഹത്‌ഗ്രന്ഥത്തില്‍ വിവരിക്കാന്‍ മാത്രം വലുതാണ്. ആരെങ്കിലും അതിന് മുതിരുമോ എന്ന് അറിയില്ല. കേരളത്തില്‍ പുരോഗമനപരമായ ഒരു പ്രസ്ഥാനം ഇനി ഉയര്‍ന്ന് വരണമെങ്കില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി തകരേണ്ടതുണ്ട്.ജനാധിപത്യത്തില്‍ അത് പതുക്കെയേ സംഭവിക്കൂ എങ്കിലും തകര്‍ച്ചയുടെ പാതയില്‍ തന്നെയാണ് പാര്‍ട്ടി.

കെ.സുധാകരനെ പറ്റി പറഞ്ഞാല്‍, കണ്ണൂരില്‍ ഇന്ന് ജനാധിപത്യവാദികള്‍ക്ക് ധൈര്യപൂര്‍വ്വംപുറത്തിറങ്ങി നടക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ്. കൂത്തുപറമ്പ് എമ്മെല്ലെ ജയരാജന്റെ മകന്റെ കൈയ്യില്‍ നിന്ന് ബോംബ് പൊട്ടിയ സംഭവം പത്രങ്ങളില്‍ വായിച്ചിരിക്കുമല്ലൊ. പത്രങ്ങളില്‍ വരാത്ത അത്തരം ആയിരമായിരം സംഭവങ്ങളുണ്ട്. ഗീബത്സിയന്‍ പ്രചരണരീതിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടാന്‍ ആര്‍ക്കും കഴിയില്ല. അതേപോലെ അവരുടെ തന്ത്രങ്ങളെ പ്രതിരോധിക്കാനോ മറുതന്ത്രം മെനയാനോ മറ്റാര്‍ക്കും കഴിയാറില്ല.

ഇന്ന് ടിവിയില്‍ എല്ലാവരും കാര്യങ്ങള്‍ യഥാതഥമായി കാണുന്നുണ്ട്. ഈ ഉപതെരഞ്ഞെടുപ്പ് വേളയില്‍ (പിന്നീട് സ്ഥലം മാറ്റപ്പെട്ട) കലക്ടറുടെ പരാതിപ്രകാരം കെ.സുധാകരനെതിരെ കണ്ണൂര്‍ എസ്.പി.കേസ് റജിസ്റ്റര്‍ ചെയ്തിരുന്നുവല്ലൊ. എന്നിട്ടെന്തേ ആ‍ കേസുമായി പോലീസ് മുന്നോട്ട് പോയില്ല? ചാനലുകളില്‍ ആ ദൃശ്യം ലൈവ് ആയി കാണിച്ചിരുന്നില്ലെങ്കില്‍ സുധാകരനെ കേസില്‍ കുടുക്കി കണ്ണൂര്‍ അനായാസം പിടിച്ചെടുത്തേനേ.

നാളത്തെ റിസല്‍ട്ട് നോക്കിയിട്ട് ബാക്കി പറയാം. ഇവിടത്തെയല്ല, ബംഗാളില്‍ പത്ത് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അവിടെ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ്സും കൈ കോര്‍ക്കുന്നു എന്നാണ് പ്രചരണം. എന്നാല്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണെന്ന് ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നു. ഇത്തരം കുതന്ത്രങ്ങളും ദുസ്സാമര്‍ത്ഥ്യങ്ങളും തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശവക്കുഴി ലോകമാസകലം തോണ്ടിക്കൊണ്ടിക്കൊണ്ടിരിക്കുന്നത്.സ്റ്റാലിന്‍ തന്നെയാണ് ഈ കുതന്ത്രങ്ങളുടെ പ്രവാചകന്‍. സ്റ്റാലിനിസം വെടിഞ്ഞ് നേരായ മാര്‍ഗ്ഗത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാമായിരുന്നു. ഒരു പക്ഷെ ഇന്ത്യയില്‍ സി.പി.ഐ.ക്കായിരുന്നു മുന്‍‌തൂക്കമെങ്കില്‍ അത്തരമൊരു സാധ്യതയുണ്ടായിരുന്നു.

2009-11-06

ഇ.എം.എസ്.വിമര്‍ശിക്കപ്പെടുന്നു!

Calicocentric എന്ന ബ്ലോഗറുടെ ബ്ലോഗില്‍ ഇ.എം.എസ്. വിചാരണ ചെയ്യപ്പെടുന്നുണ്ട്. ഒരു മഹാപ്രതിഭയുടെ പരിവേഷം സംഘബലത്താല്‍ അണികള്‍ ഇ.എം.എസ്സിനു നേടിക്കൊടുത്തിരുന്നുവെങ്കിലും ധൈഷണികതലത്തില്‍ ഇ.എം.എസ്സിന്റെ സംഭാവന വട്ടപ്പൂജ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരുകാലത്ത് മാര്‍ക്സിസ്റ്റ് അനുഭാവിയായിരുന്ന ഞാന്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ആദ്യമായി ഇ.എം.എസ്സിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയത്. അദ്ദേഹത്തിന്റെ പ്രസംഗം എന്നെ തീര്‍ത്തും നിരാശനാക്കി. ഒരു മഹാനേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയ എന്നെ അദ്ദേഹം കേള്‍പ്പിച്ചത് ഒരു നാലാംകിട ലോക്കല്‍ നേതാവിന്റെ കക്ഷിരാഷ്ട്രീയവര്‍ത്തമാനങ്ങളായിരുന്നു.

ചിന്തയിലെ ചോദ്യങ്ങള്‍ക്ക് ഒരിക്കലും അദ്ദേഹം അര്‍ഹിക്കുന്ന മറുപടി പറഞ്ഞില്ല. ചോദ്യകര്‍ത്താവിനെ കൊച്ചാക്കാനും പരിഹസിക്കാനുമാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ചോദ്യങ്ങള്‍ ചിന്തിക്കുന്ന അണികളുടെ മനസ്സില്‍ സ്വാഭാവികമയി ഉയരുന്നതായിരുന്നു. ശരിയായ ഉത്തരങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് എന്നെ പോലെ അനേകം പേര്‍ ആഗ്രഹിച്ചിരിക്കണം. അതായത് അനേകം പേരുടെ പ്രതിനിധിയായിരുന്നു ചോദ്യകര്‍ത്താവ്. എന്നാല്‍ ഇ.എം.എസ്സിന്റെ ശൈലിയാണ് പാര്‍ട്ടി മൊത്തത്തില്‍ അംഗീകരിച്ചത്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നാണ് ഇ.എം.എസ്സിനെ പറ്റി പിന്നീട് ഞാന്‍ വിചാരിച്ചത്.

ആ ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റ് താഴെ പെയിസ്റ്റ് ചെയ്യുന്നു:

ഇ.എം.എസ്. ഒരു ബുദ്ധിജീവിയോ മൌലികപ്രതിഭയുള്ള രാഷ്ട്രീയമീമാംസകനോ ചിന്തകനോ ഒന്നുമായിരുന്നില്ലെന്നും കേവലം കക്ഷിരാഷ്ട്രീയകുതര്‍ക്കങ്ങളുടെ പ്രവാചകന്‍ ആയിരുന്നെന്നും മറ്റെല്ലാവരേയും പോലെ സകലമാന മാര്‍ക്സിസ്റ്റുകാര്‍ക്കും അറിയാം. അത്തരം ഒരു വക്രബുദ്ധിജീവിയെ ആയിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പോലെ ഒരു പാര്‍ട്ടിക്ക് ആവശ്യം. ചിന്തയിലെ ചോദ്യോത്തരപംക്തി വായിച്ചു വന്നവര്‍ക്ക് ഇത് ബോധ്യമാകും. തികച്ചും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഇ.എം.എസ്.ഒരിക്കലും നേരെചൊവ്വെ മറുപടി പറഞ്ഞിരുന്നില്ല. അതാണല്ലൊ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താന്‍ സി.പി.എമ്മിനും വേണ്ടിയിരുന്നത്. ഇ.എം.എസ്. വേണ്ടതിലധികം വാഴ്ത്തപ്പെട്ടത് പൊതുസമുഹത്തെ ഭയത്തിന്റെ പുതപ്പിനടിയില്‍ നിലനിര്‍ത്താന്‍ സി.പി.എം. എന്ന പാര്‍ട്ടിക്ക് സാധിച്ചത് കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. ഇ.എം.എസ്സിനെ മറ്റൊരു നേതാവിനെ പോലെ പരസ്യമായി വിമര്‍ശിക്കാന്‍ കഴിയുമായിരുന്നില്ല. പത്രങ്ങള്‍ അദ്ദേഹത്തെ എഴുന്നള്ളിച്ചു കൊണ്ട് നടന്നത് നിലനില്‍പ്പിന്റെ പ്രശ്നമായിട്ടായിരുന്നു.

എന്ത് തന്നെയായാലും ഇ.എം.എസ്സിന്റെ വക്രരാഷ്ട്രീയബുദ്ധികൊണ്ട് സി.പി.എം. എന്ന പാര്‍ട്ടി രക്ഷപ്പെട്ടില്ല എന്നത് ഇന്ത്യയിലെ ചരിത്രയാഥാര്‍ഥ്യമാണ്. ഒരു പടി കൂടി കടന്ന് ചിന്തിച്ചാല്‍ സി.പി.എമ്മിനെ ഇന്നത്തെ കോലത്തില്‍ എത്തിച്ചത് ഇ.എം.എസ്സിന്റെ രാഷ്ട്രീയകുബുദ്ധിയാണെന്ന് കാണാന്‍ കഴിയും. ഇതൊന്നും സി.പി.എം.കാരോ ഇ.എം.എസ്.ഭക്തരോ അംഗീകരിക്കുകയില്ല എന്നത് മനുഷ്യന്റെ സ്വതസിദ്ധമായ ഈഗോ നിമിത്തമായിരിക്കും. ഇ.എം.എസ്സിനെ കെ.വേണു. പലപ്പോഴായി തുറന്ന് കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ആധികാരികമായ ഒരു ശ്രമം മലയാളത്തില്‍ തുടങ്ങിവെക്കുന്നത് എന്റെ പരിമിതമായ അറിവില്‍ ഈ ബ്ലോഗ്ഗര്‍ തന്നെയാണ്.

താല്പര്യമുള്ളവര്‍ക്ക് അവിടെ കമന്റ് എഴുതാം.ഇതാണ് ലിങ്ക്