2009-10-22

ശ്രീമതി ടീച്ചറും ഇംഗ്ലീഷും

നമ്മുടെ നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ലെങ്കില്‍ അതൊരു ന്യൂനതയായോ കുറ്റമായോ ആരും കരുതുകയില്ല. പൊതുപ്രവര്‍ത്തനം ആത്മാര്‍ത്ഥമായി നടത്തുന്നുണ്ടോ ശരിയായ നിലപാടുകള്‍ നിര്‍ണ്ണായകമായ അവസരങ്ങളില്‍ കൈക്കൊള്ളുന്നുണ്ടോ എന്നൊക്കെയേ ആളുകള്‍ വിലയിരുത്തുകയുള്ളൂ. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി എവിടെ പോയാലും തമിഴിലേ സംസാരിക്കാറുള്ളൂ. എന്നാല്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയുന്നത് ഹിന്ദിയിലോ അല്ലെങ്കില്‍ ഇംഗ്ലീഷിലോ ആയിരിക്കണമെന്ന് ചട്ടമുണ്ടെന്ന് തോന്നുന്നു. കരുണാനിധിയുടെ മകന്‍ അഴഗിരി ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. അദ്ദേഹം ബിരുദധാരിയാണെങ്കിലും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാനുള്ള കഴിവ് കമ്മിയായിരിക്കണം അദ്ദേഹത്തിന്. ചോദ്യോത്തരവേളയില്‍ തമിഴിലും മറുപടി പറയാന്‍ കഴിയുമാറ് ചട്ടം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഡി.എം.കെ. ഉന്നയിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ പ്രാദേശികഭാഷകളില്‍ മറുപടി പറയുന്നത് പ്രായോഗികമാവുമെന്ന് തോന്നുന്നില്ല.

നമ്മുടെ നേതാക്കള്‍ പലര്‍ക്കും ഇംഗ്ലീഷോ ഹിന്ദിയോ നന്നായി സംസാരിക്കാന്‍ അറിയില്ല എന്നത് യാഥാര്‍ഥ്യം തന്നെയാണ്. പലരും കേരളത്തിന് പുറത്ത് പോയാല്‍ മാധ്യമക്കാരോട് ഇംഗ്ലീഷില്‍ പറയാന്‍ കഷ്ടപ്പെടുന്നത് ചാനലുകളില്‍ കാണാറുമുണ്ട്. ഇംഗ്ലീഷ് അവിടെ നില്‍ക്കട്ടെ. ഇന്ത്യയില്‍ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഹിന്ദി നമ്മുടെ ദേശീയഭാഷയാണല്ലൊ. എല്ലാ ഇന്ത്യക്കാരനും സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ ഹിന്ദി സംസാരഭാഷയായി പ്രചരിപ്പിക്കാന്‍ കഴിയാതെ പോയത് നമ്മുടെ വീഴ്ച തന്നെയാണ്. രാജ്യത്ത് ഒരു പൊതു ഭാഷയില്ലെങ്കില്‍ പിന്നെ അവിടെ എന്ത് ദേശീയോത്ഗ്രഥനം?

ഈയാഴ്ച യൂട്യൂബില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട വീഡിയോ ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രഭാഷണമാണ്. ഞാന്‍ വിചാരിച്ചത് ടീച്ചര്‍ കേരളത്തിന് വെളിയില്‍ ഒരു സദസ്സിലാണ് ഇങ്ങനെ പ്രസംഗിക്കേണ്ടി വന്നത് എന്നായിരുന്നു. എന്നാല്‍ കേരളത്തില്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ വെച്ചു തന്നെയാണ് മന്ത്രി, ബട്ലര്‍ ശൈലിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ച് നാണക്കേട് വരുത്തി വെച്ചത്. എന്തിനാണ് മന്ത്രി ഇതിന് തുനിഞ്ഞത് എന്നാണ് മനസ്സിലാവാത്തത്. അവര്‍ക്ക് മലയാളത്തില്‍ തന്നെ പ്രസംഗിച്ചാല്‍ മതിയായിരുന്നല്ലോ.



യൂടൂബില്‍ അപ്‌ലോഡ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴേക്കും 17470-ഓളം സന്ദര്‍ശകരും 138-ഓളം കമന്റുകളും. ലിങ്ക് ഇവിടെ