2007-12-20

നന്ദിഗ്രാം : പോരാട്ടം തുടരും !


ജ്ഞാനപീഠം അവാര്‍ഡ് ജേത്രിയും കഴിഞ്ഞ 60 വര്‍ഷത്തോളമായി പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വവുമായ മഹാശ്വേത ദേവിയുമായി ബിശ്വജിത്ത് ഹസറ നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷ മാധ്യമം വാരികയില്‍ കവര്‍‌സ്റ്റോറിയായി ഡിസംബര്‍ ആദ്യവാരം പ്രസിദ്ധപ്പെടുത്തിയത് :
പ്രായത്തിന്റെ അവശതയിലും തളരാത്ത നീതിബോധമാണ് നന്ദിഗ്രാമിലെ ഭരണകൂട, പാര്‍ട്ടി ഭീകരതകള്‍ക്കെതിരായ ബൌദ്ധിക പ്രതിഷേധത്തിന്റെ ദീപശിഖയേന്താന്‍ ജ്ഞാനപീഠ -മഗ്‌സാസെ അവാര്‍ഡ് ജേത്രിയായ മഹാശ്വേത ദേവിക്ക് കരുത്തുപകരുന്നത്. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെച്ച് സോഷ്യല്‍ ആക്ടിവിസ്റ്റിന്റെ വേഷം എടുത്തണിഞ്ഞ മഹാശ്വേതദേവിക്ക് സി.പി.എം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ആഞ്ഞടിക്കാന്‍ ഇടതുപക്ഷ ആഭിമുഖ്യം തടസ്സമാവാത്തതും ആ പൌരബോധം പകരുന്ന ഊര്‍ജസ്വലതയാണ്. രാഷ്ട്രീയക്കാരുടെ ചെയ്തികളില്‍ മനംമടുത്ത അവര്‍ ജനകീയ പ്രക്ഷോഭത്തിന് കരുത്തു പകരാന്‍ എഴുത്തുകാരെയും കലാകാരന്മാരെയും ആഹ്വാനം ചെയ്യുന്നു. സത്യം തുറന്നുപറഞ്ഞ് നന്ദിഗ്രാമിലെ പാവം ജനങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ 82 ആം വയസ്സില്‍ സി.പി.എമ്മിന് ആ മഹാ സാഹിത്യകാരി മാവോയിസ്റ്റുമായി. കൊല്‍ക്കത്ത പൊലിസിന്റെ വെബ്‌സൈറ്റില്‍പ്പോലും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവായ സാഹിത്യപ്രതിഭയെ മാവോയിസ്റ്റെന്ന് മുദ്രകുത്തി.

നമ്മുടെ സ്വാതന്ത്ര്യം ഒരു പരാജയമാണെന്ന് ഞാന്‍ കരുതുന്നു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. പുസ്തകത്തില്‍ ഒരുപാട് നിയമങ്ങളുണ്ടെങ്കിലും ആരത് നടപ്പാക്കുന്നു? വ്യവസ്ഥിതിക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ടായിരിക്കണം. പക്ഷേ, എന്താണ് ജനങ്ങള്‍ക്ക് കിട്ടുന്നത്? എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സാമൂഹിക മനഃസാക്ഷിയുണ്ടാവണം. സമൂഹത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ സജ്ജരായിരിക്കുകയും വേണം. ഞാന്‍ കഥയും നോവലും എഴുതുന്നത് നിറുത്തിവെച്ചിരിക്കുകയാണ്. ജനകീയ വിഷയങ്ങളില്‍ പത്രമാസികകളിലൂടെ കോളമെഴുതി ബോധവത്കരണം നടത്താനായി സമയമെല്ലാം നീക്കിവെച്ചിരിക്കുകയാണ്. എനിക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ല. ഇ-മെയില്‍ ഉപയോഗിക്കാനും അറിയില്ല. എഴുതാന്‍ മാത്രമേ എനിക്കറിയൂ. പേനയും കടലാസുമാണ് വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ എനിക്കുള്ള ഉപാധികള്‍. ഇക്കാര്യത്തില്‍ പ്രേംചന്ദിനെയും സത്യജിത് റേയെയുമാണ് ഞാന്‍ പിന്തുടരുന്നത്.

പശ്ചിമബംഗാളില്‍ ക്രമസമാധാനമെന്നൊന്ന് ഇല്ല. സിംഗൂരും നന്ദിഗ്രാമും ഇതിന് ഉദാഹരണങ്ങളാണ്. മൂകരും ബധിരരുമെന്ന മട്ടിലാണ് സംസ്ഥാന സര്‍ക്കാറിന്റെ പെരുമാറ്റം. സംസ്ഥാനത്ത് എവിടെയാണ് ക്രമസമാധാനമുള്ളത്? ജനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയാറല്ല. നന്ദിഗ്രാം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ബോംബേറിന്റെയും വെടിവെപ്പിന്റെയും ശബ്ദം ദിനേനയെന്നോണം അവിടെനിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഞാന്‍ സിംഗൂരില്‍ പോയിരുന്നു. ഈ വര്‍ഷം നന്ദിഗ്രാം രണ്ടു തവണ സന്ദര്‍ശിച്ചു. ജനങ്ങളുടെ പ്രതിഷേധമാണ് അവിടെ കാണാനായത്. അത് പുതിയൊരു അനുഭവമായിരുന്നു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ വ്യവസായ ഭീമന്മാര്‍ക്കായി കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന് പുറന്തള്ളാന്‍ ഒരുങ്ങിയത്. നന്ദിഗ്രാമില്‍ കൊലയുടെയും ബലാല്‍സംഗത്തിന്റെയും കിരാതമായ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല.

നന്ദിഗ്രാം ബ്ലോക്കില്‍ 37 ഗ്രാമങ്ങളുണ്ട്. പക്ഷേ, അവിടെ ഒരു ഡോക്ടര്‍പോലുമില്ല. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും കേസെടുക്കാന്‍ പൊലിസ് തയാറായിട്ടില്ല. ഫ്യൂഡല്‍ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് രചനയിലൂടെ എന്നും കരുത്തു പകര്‍ന്ന മഹാശ്വേത ദേവി ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെ തുറന്നടിക്കുന്നു. നന്ദിഗ്രാമിലെ ജനകീയപ്രക്ഷോഭത്തിന്റെ ഭാവിയെയും വികസനത്തിന്റെ പാര്‍ട്ടിഭാഷ്യങ്ങളെയുംപറ്റി വിഖ്യാത ബംഗാളി സാഹിത്യകാരി പ്രതികരിക്കുന്നു.

പതിനൊന്ന് മാസത്തെ ചെറുത്തുനില്‍പു പോരാട്ടത്തിനുശേഷം 'വിമത' നന്ദിഗ്രാം വീണ്ടും ഭരണകക്ഷിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഗ്രാമങ്ങളില്‍ സി.ആര്‍.പി.എഫ് മാര്‍ച്ച് ചെയ്യുന്നു. നന്ദിഗ്രാമിലെ സമരം അവസാനിച്ചുവെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായുമില്ല. സി.പി.എമ്മിന്റെ സായുധ തെമ്മാടിക്കൂട്ടത്തിന് ഇത്തവണ നന്ദിഗ്രാമിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന നന്ദിഗ്രാമിലെ പോരാട്ടം പുതിയ ഉയരങ്ങള്‍ ആര്‍ജിക്കാന്‍ പോവുകയാണ്. സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിച്ചുവിട്ട കിരാതമായ ഭീകരവാഴ്ചക്കെതിരായ പ്രതിഷേധം നന്ദിഗ്രാമില്‍ മാത്രം ഒതുങ്ങുന്നതല്ല. ബംഗാളിന്റെ ഓരോ മുക്കുമൂലകളിലേക്കും അത് പടര്‍ന്നുകയറും. കലാകാരന്മാരും നടന്മാരും ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും എന്നുവേണ്ട സമൂഹത്തിലെ ബുദ്ധിജീവി വിഭാഗങ്ങളിലെ ഭൂരിപക്ഷവും സി.പി.എമ്മിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ധ്രുവീകരിച്ചു തുടങ്ങിയിട്ടുണ്ട്. ബംഗാളിന്റെ ഹൃദയമായ കൊല്‍ക്കത്ത, ദിനവും പൌരസമൂഹത്തിന്റെ വന്‍ പ്രതിഷേധപരിപാടികളില്‍ പ്രകമ്പനംകൊള്ളുകയാണ്. നന്ദിഗ്രാമില്‍ സി.പി.എം സ്പോണ്‍സര്‍ ചെയ്ത അക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നഗരത്തില്‍ സംഘടിപ്പിച്ച കൂറ്റന്റാലിയില്‍ ലക്ഷത്തിലേറെ പേരാണ് അണിനിരന്നത്. ദിവസം ചെല്ലുന്തോറും ഭരണപാര്‍ട്ടി പൊതുജനങ്ങളില്‍നിന്ന് ഒറ്റപ്പെടാന്‍ പോവുകയാണ്. അങ്ങനെ നന്ദിഗ്രാമിന്റെ സമരം സംസ്ഥാനമെമ്പാടും തുടരുകയാണ്. അത് അവസാനിച്ചിട്ടില്ല.

പക്ഷേ, നന്ദിഗ്രാം...? ഭൂമി ഉച്ചഡ് പ്രതിരോധ സമിതിയുടെ(ബി.യു.പി.സി) ചെറുത്തുനില്‍പ് ആത്യന്തികമായി പരാജയം അഭിമുഖീകരിക്കുകയല്ലേ?

അത്ര എളുപ്പമല്ല. സ്വാതന്ത്യ്രസമര കാലം മുതലേ ദീര്‍ഘമായ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള കിഴക്കന്‍ മിഡ്നാപൂരിന്റെ ഭാഗമാണ് നന്ദിഗ്രാമെന്ന് ഓര്‍ക്കണം. ഇതിനും പുറമേ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നാണത്. കൊണ്ടെയ് പട്ടണത്തില്‍നിന്നു മാത്രം ഏഴു പ്രതിദിന പ്രസിദ്ധീകരണങ്ങള്‍ ഇറങ്ങുന്നുവെന്ന് സങ്കല്‍പിക്കാന്‍ കഴിയുമോ? വിജ്ഞാനികളും അതുകൊണ്ടുതന്നെ ചിന്താശീലരുമാണ് ഇവിടത്തെ ജനങ്ങള്‍. അതിനാല്‍ ഒരിക്കല്‍ അവരൊരു പ്രസ്ഥാനത്തിന്റെ ഭാഗമായി കടന്നുചെന്നാല്‍ അവരതു മുന്നോട്ടുകൊണ്ടുപോവുകതന്നെ ചെയ്യും.
പാര്‍ട്ടിയുടെ നിര്‍ബന്ധിതമായ ഇടപെടലിനുശേഷം മാത്രമാണ് നന്ദിഗ്രാമില്‍ അന്തിമമായ സമാധാനം പുനഃസ്ഥാപിച്ചതെന്നാണല്ലോ സി.പി.എം നേതൃത്വം പറയുന്നത്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം?

സമാധാനമോ? എന്തൊരു വങ്കത്തമാണിത്! മാര്‍ച്ച് 14ന് സി.പി.എം നടത്തിയ വംശഹത്യ നമ്മള്‍ മറന്നിട്ടില്ല. നവംബര്‍ ഒമ്പതിന്റെ വംശഹത്യയും നമ്മുടെ ഓര്‍മയിലുണ്ട്. ഇപ്പോള്‍പോലും, സി.ആര്‍.പി.എഫ് ജവാന്മാര്‍ മാര്‍ച്ചു ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലും സി.പി.എമ്മിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ ബി.യു.പി.സി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. അവരുടെ വീടുകള്‍ക്ക് തീയിടുന്നു...സ്വത്തുവകകള്‍ കൊള്ളയടിക്കുന്നു...കുളങ്ങളിലും മറ്റു ജലസ്രോതസ്സുകളിലും വിഷം കലര്‍ത്തുന്നു...ഇതിനെയാണോ സമാധാനം എന്നു വിളിക്കുക...? നന്ദിഗ്രാമില്‍ സമാധാനം തകര്‍ക്കുന്നത് സി.പി.എമ്മല്ലാതെ മറ്റാരുമല്ലെന്ന് ഞാന്‍ പറയും.

പക്ഷേ, കഴിഞ്ഞ 11 മാസമായി നന്ദിഗ്രാമില്‍ ഭരണകൂടമോ ക്രമസമാധാനമോ ഉണ്ടായിരുന്നില്ലെന്നാണല്ലോ സി.പി.എം പറയുന്നത്?
ബലപ്രയോഗത്തിലൂടെ ഇടപെടാന്‍ നിര്‍ബന്ധിതമായത് അതുകൊണ്ടാണെന്നും അവര്‍ പറയുന്നു.
നോക്കൂ...നന്ദിഗ്രാമിന്റെ മുക്കുമൂലകളിലൂടെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെയും ക്രമസമാധാനത്തിന്റെയും സാന്നിധ്യം എന്നു പറഞ്ഞാല്‍ എന്താണ്? എന്താണ് ഈ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം? ഏതെങ്കിലും പ്രദേശത്ത് ക്രമ സമാധാനത്തിന്റെ സാന്നിധ്യവും അസാന്നിധ്യവും എങ്ങനെയാണ് വിലയിരുത്തുക? സാധാരണ പൌരജീവിതത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ ആണ് അത് നിര്‍ണയിക്കുക എന്നാണ് എന്റെ അഭിപ്രായം. പരാമര്‍ശിതകാലത്ത് നന്ദിഗ്രാമിലെ എല്ലാ സ്കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. പരീക്ഷകള്‍ മുടക്കമില്ലാതെ നടന്നു. കടകളും ചന്തകളും സാധാരണപോലെ പ്രവര്‍ത്തിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വാഹന ഗതാഗതവും സാധാരണ നിലയിലായിരുന്നു. ജനങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളിടത്തെല്ലാം പോകാന്‍ കഴിയുമായിരുന്നു. ഇതൊന്നും ക്രമഭദ്രമായ ജീവിതനിലയുടെ ശരിയായ പ്രതിഫലനമല്ലേ? എന്നാല്‍, അതെ, ഒരു സംഗതിയുടെ അഭാവം അവിടെയുണ്ടായിരുന്നു. സി.പി.എമ്മിന്റെ ഗുണ്ടായിസം. നന്ദിഗ്രാമിലെ ജനങ്ങള്‍ അതിനെതിരെ വേലിക്കെട്ടുകള്‍ ഉയര്‍ത്തി. ഇപ്പോള്‍, സി.പി.എമ്മിന്റെ ആധിപത്യവും ക്രമസമാധാനവും ഭരണപാര്‍ട്ടിക്ക് ഒരേപോലെ തോന്നുന്നുവെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. ഞാന്‍ ഒരിക്കല്‍കൂടി പറയുന്നു; ഈ ഏകാധിപതികള്‍ക്ക് നന്ദിഗ്രാമിലെ ക്രമസമാധാന നിലയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഒരു അവകാശവുമില്ല. മാര്‍ച്ച് 14ലെയും നവംബര്‍ ഒമ്പതിലെയും വംശഹത്യകള്‍ ആസൂത്രണം ചെയ്തത് നമ്മുടെ ഭരണകക്ഷിയാണ്. നന്ദിഗ്രാമില്‍ നൂറുകണക്കിന് വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും പാവങ്ങളുടെ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കൊള്ളയടിക്കുകയും ചെയ്തത് സി.പി.എമ്മിന്റെ അക്രമിസംഘമായിരുന്നു. ഇതെല്ലാമാണോ സാധാരണ ഭരണവ്യവസ്ഥയുടെയും ക്രമസമാധാനത്തിന്റെയും അടയാളങ്ങള്‍?

അതായത് താങ്കളുടെ അഭിപ്രായത്തില്‍ നന്ദിഗ്രാമിലെ അസ്വസ്ഥതകളുടെ ഉത്തരവാദിത്തം ഇടതുപക്ഷ സര്‍ക്കാറിനു മാത്രമാണോ?

തീര്‍ച്ചയായും. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സി.പി.എമ്മാണ് ഉത്തരവാദികള്‍. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിന്യായം കേട്ടില്ലേ? മാര്‍ച്ച് 14ലെ സംഭവങ്ങള്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധവും അന്യായവുമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അതു മാത്രമല്ല. പൊതുജനങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്തതിനെ ന്യായീകരിച്ച് സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. അപ്പോഴോ? ഇനി എന്താണ് അവര്‍ക്ക് പറഞ്ഞു തുലയ്ക്കാനുള്ളത്?

പക്ഷേ, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ് നന്ദിഗ്രാമിലെ അസ്വാസ്ഥ്യങ്ങള്‍ക്ക് ഉത്തരവാദിയെന്നാണല്ലോ സി.പി.എം നേതൃത്വം പറയുന്നത്? സ്ഥാപിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് അക്രമങ്ങള്‍ തുടരണമെന്നാണ് തൃണമൂല്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്താണ് അഭിപ്രായം?

അറപ്പ് തോന്നുന്നു! പ്രക്ഷോഭ ഐക്യം തകര്‍ക്കുന്നതിനുള്ള സി.പി.എമ്മിന്റെ വൃത്തികെട്ട മറ്റൊരു തന്ത്രമാണിത്. നന്ദിഗ്രാമിലെ പോരാട്ടത്തെ സി.പി.എമ്മും തൃണമൂലുമായുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കാനാണ് അവര്‍ തുടര്‍ന്നും ശ്രമിക്കുന്നത്. പക്ഷേ, വാസ്തവത്തില്‍ സി.പി.എമ്മും പൊതുജനങ്ങളും തമ്മിലെ പോരാട്ടമാണിത്. എല്ലാ രാഷ്ട്രീയ അതിര്‍വരമ്പുകളും മറികടന്ന് നന്ദിഗ്രാമിലെ ജനങ്ങള്‍ ബി.യു.പി.സി എന്ന സമരവേദിക്കു കീഴില്‍ സംഘടിച്ചിരിക്കുകയാണ്. സ്വന്തം ഭൂമി സംരക്ഷിക്കാന്‍ ആയിരക്കണക്കിന് സി.പി.എം അനുഭാവികളും ബി.യു.പി.സിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ശരിക്കുപറഞ്ഞാല്‍, ശക്തമായി വരുന്ന ബഹുജനമുന്നേറ്റത്തിനു തടയിടാനായി ഭരണപാര്‍ട്ടി നടത്തുന്ന 'ഭിന്നിപ്പിച്ചു ഭരിക്കല്‍' തന്ത്രത്തിനപ്പുറം ഒന്നുമല്ല ഇത്.

മാവോയിസ്റ്റുകളോ? നന്ദിഗ്രാമില്‍ ചില മാവോയിസ്റ്റ് ക്യാമ്പുകള്‍ കണ്ടെത്തിയതായും പറയുന്നുണ്ടല്ലോ. എന്തു പറയുന്നു?

മാവോയിസ്റ്റുകളല്ല, ശരിക്കുപറഞ്ഞാല്‍ നന്ദിഗ്രാം ജനതയുടെ സമരവീര്യമാണ് നമ്മുടെ ഭരണകക്ഷിക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. ഐക്യ ബഹുജനശക്തിയുടെ ഉയരുന്ന തിരമാലകളില്‍ അവര്‍ ചകിതരായിരിക്കുകയാണ്. അതാണ് വസ്തുത.

നന്ദിഗ്രാമിലെ വികസന പുരോഗതിയെ ഈ പ്രക്ഷോഭം അട്ടിമറിക്കുമെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നത്. അങ്ങനെ കരുതുന്നുണ്ടോ?

വലിയ തമാശ തന്നെ. ഉടന്‍തന്നെ നന്ദിഗ്രാമിലൊന്ന് പോയി നോക്കൂ. കഴിഞ്ഞ 30 വര്‍ഷത്തെ ഇടതു ഭരണത്തിനു ശേഷവും നന്ദിഗ്രാമില്‍ വൈദ്യുതിയില്ല. ആശുപത്രിയോ റോഡോ വാര്‍ത്താവിനിമയ സൌകര്യങ്ങളോ അവിടെയില്ല. ഇക്കാലമത്രയും അവരെന്തു ചെയ്യുകയായിരുന്നു? നന്ദിഗ്രാമിന്റെ വികസനത്തെക്കുറിച്ച് ചിന്തയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ഗ്രാമത്തില്‍ വൈദ്യുതിയുടെ തരിവെളിച്ചമെങ്കിലും എത്തിക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നില്ലേ? 21ആം നൂറ്റാണ്ടിലെ അടിസ്ഥാന ആവശ്യമല്ലേ അത്? ഇപ്പോള്‍ ബഹുജനങ്ങള്‍ സമരപാതയില്‍ ഇറങ്ങിയപ്പോഴാണ് അവര്‍ക്ക് പെട്ടെന്ന് വികസനത്തെക്കുറിച്ച് ഓര്‍മ വന്നത്. ഇത് തമാശയല്ലാതെ എന്താണ്?
കേന്ദ്ര സര്‍ക്കാറിന്റെ പങ്കോ?

അവരും ഒരേ തോണിയിലെ യാത്രക്കാരാണ്. കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ ഒരു രഹസ്യധാരണയുണ്ടാക്കിയിട്ടുള്ളതുപോലെയാണ് തോന്നുന്നത്. ആണവ കരാര്‍ വിട്ടുതന്നാല്‍ നന്ദിഗ്രാമില്‍ എന്തുമായിക്കോളൂ എന്ന മട്ടിലാണ് ഈ അവിഹിത ഉടമ്പടി. സി.പി.എം ആണവ കരാര്‍ വിഷയത്തില്‍ നിലപാടില്‍ വെള്ളം ചേര്‍ത്തതു നോക്കൂ. ഒട്ടേറെ പരാതി കിട്ടിയിട്ടും കേന്ദ്രം നന്ദിഗ്രാം വിഷയത്തില്‍ മൌനം പാലിക്കുകയാണ്. കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ഒരുതരം കൊടുക്കല്‍ വാങ്ങല്‍ ഏര്‍പ്പാടുണ്ടെന്നാണ് ലളിതമായും തോന്നുന്നത്.

കേരളത്തിലെ ജനങ്ങളോട് എന്താണ് പറയാനുള്ളത്? കേരള സി.പി.എമ്മിന് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്?

കേരള ജനതയുടെ ജനാധിപത്യ മനഃസാക്ഷിയില്‍ എനിക്ക് കടുത്ത വിശ്വാസമുണ്ട്. സി.പി.എമ്മിനെപ്പോലുള്ള കപട കമ്യൂണിസ്റ്റുകള്‍ക്കെതിരെ അവരും ശബ്ദമുയര്‍ത്തുമെന്നാണ് എന്റെ പ്രതീക്ഷ. നന്ദിഗ്രാം സംഭവങ്ങള്‍ക്ക് ബംഗാളിലെ സ്വന്തം സഖാക്കളെ കുറ്റപ്പെടുത്താന്‍ കേരളത്തിലെ സി.പി.എമ്മുകാര്‍ തയാറാവണം. നന്ദിഗ്രാം പോരാട്ടം വിജയിക്കട്ടെ!

8 comments:

Unknown said...

കേരള ജനതയുടെ ജനാധിപത്യ മനഃസാക്ഷിയില്‍ എനിക്ക് കടുത്ത വിശ്വാസമുണ്ട്. സി.പി.എമ്മിനെപ്പോലുള്ള കപട കമ്യൂണിസ്റ്റുകള്‍ക്കെതിരെ അവരും ശബ്ദമുയര്‍ത്തുമെന്നാണ് എന്റെ പ്രതീക്ഷ. നന്ദിഗ്രാം സംഭവങ്ങള്‍ക്ക് ബംഗാളിലെ സ്വന്തം സഖാക്കളെ കുറ്റപ്പെടുത്താന്‍ കേരളത്തിലെ സി.പി.എമ്മുകാര്‍ തയാറാവണം.
മഹാശ്വേത ദേവി

chithrakaran ചിത്രകാരന്‍ said...

മഹാസ്വേതാദേവിയുടെ ഈ ലേഖനം പോസ്റ്റായി ചേര്‍ത്തതിന് സുകുമാരേട്ടനോടു നന്ദി പറയട്ടെ.
എണ്‍പതുകഴിഞ്ഞ ഒരമ്മ നാടിനുവേണ്ടി ഇത്ര ശക്തമായി മുന്നിട്ടിറങ്ങുംബോള്‍ ... ഇന്ത്യയുടെ മനസ്സാക്ഷിയെക്കുറിച്ച് മതിപ്പുതോന്നുന്നു.
കമ്മ്യൂണിസ്റ്റ് മുതലാളിത്തപാര്‍ട്ടിയുടെ തൊഴിലാളി വര്‍ഗ്ഗ മുഖം‌മൂടി വലിച്ചുകീറുന്നതില്‍ ഇനി അമാന്തം പാടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു അവരുടെ വാക്കുകള്‍.
തീര്‍ച്ചയായും ആ വാക്കുകള്‍ ഫലം ചെയ്യും.
മോഡിയേക്കാള്‍ ഭീകരമാണ് കമ്മ്യൂണിസ്റ്റ് മുതലാളിത്ത പാര്‍ട്ടി എന്ന് ഈ പൊസ്റ്റിന്റെ വായനയിലൂടെ ചിത്രകാരന്‍ മനസ്സിലാക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉപകാരപ്രദമായ ഒരു ലെഖനം.ഇത് എത്തിച്ചതിന് നന്ദി പറയുന്നു.

നന്മകള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ തിന്മകള്‍ ഘോഷിക്കപ്പെടുന്നു.

കാഴ്‌ചക്കാരന്‍ said...

ഈ പ്രശ്‌നത്തെ അങ്ങ്‌ വളരെ സൂക്ഷ്‌മതയോടെയും ഗൗരവത്തോടെയും കാണുന്നു എന്നത്‌ വളരെ നല്ലൊരു കാര്യമാണ്‌.
ഇത്തരം പ്രവര്‍ത്തനങ്ങല്‍ ഭാവി തലമുറക്കെങ്കിലും ഉപകാരപ്പെടും.

ഒരു “ദേശാഭിമാനി” said...

ഇത്രയും വിശദമായ ഒരു വിവരണം വായിക്കാന്‍ അവസരം തന്നതിനു നന്ദി. ഒരിക്കലും ഒരു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തു സംഭവിക്കാന്‍ പാടില്ലാത്ത ഗുരുതരമായ തെറ്റാണു ബംഗാളില്‍ സംഭവിച്ചതു. എന്റെ ബലമായ സംശയം,ഈ സംഭവങ്ങള്‍ക്കു പിന്നില്‍ ഭരണകൂടത്തിന്റെ തല്പര്യങ്ങളേക്കാള്‍ കൂടുതല്‍ നേതാക്കളുടെ പണപ്പെട്ടിയുടെ താല്പര്യങ്ങ്ലായിരുന്നിരിക്കാമെന്നാണു.

വേണാടന്‍ said...

നന്ദിഗ്രാമില്‍ ഈമാതിരിയാണു വിപ്ലവം ഒഴിക്കുന്നതെങ്കില്‍ , ഈ രാജ്യം മുഴുവനും ഒന്നു കിട്ടിയാല്‍, എന്താവും അവസ്ഥ..
സിബീ‍ഐയുടെ റിപ്പോര്‍ട്ടില്‍ ചില സാമ്പിളുകള്‍ ഉണ്ട്, ബാക്കി നമുക്കു ആലോചിച്ചെടുക്കാം..

സി.പി.എമ്മിനെപ്പറ്റിയുള്ള അങ്ങയുടെ ധാരണകള്‍ വളരെ ശരിവയ്ക്കുന്നതാണു, ഓരോദിവസവും പുറത്തുവരുന്ന വിവരങ്ങള്‍..

ഈപോസ്റ്റിനു സുകുമാരേട്ടനു നന്ദി...

Unknown said...

പ്രിയമുള്ള
ചിത്രകാരന്‍ ,
കാഴ്ചക്കാരന്‍,
പ്രിയ ഉണ്ണികൃഷ്ണന്‍,
ദേശാഭിമാനി,
വേണാടന്‍,
മാര്‍ക്സിസ്റ്റ് പാര്‍ട്ടി അഥവാ സി.പി.എം തിരുത്തപ്പെടണം എന്നായിരുന്നു എന്റെ ആഗ്രഹം . എന്നാല്‍ തിരുത്തപ്പെടാന്‍ കഴിയാത്ത വണ്ണം ധാനാര്‍ത്തി മൂത്ത ഒരു രാഷ്ട്രീയ മാഫിയ ആയി അത് മാറിക്കഴിഞ്ഞു എന്നാണ് മനസ്സിലാവുന്നത് . അതിന്റെ പിന്നില്‍ അണിനിരന്നിട്ടുള്ള ലക്ഷക്കണക്കിന് അനുഭാവികളെയും സാധാരണക്കാരായ പ്രവര്‍ത്തകരേയും പ്രത്യയശാസ്ത്രം കാണിച്ച് വഞ്ചിക്കുകയാണ് ഇപ്പോള്‍ നേതൃത്വം . നമ്മുടെ കേരളത്തില്‍ സമൂലമായ ഒരു സമൂഹ്യ മാറ്റത്തിന് വിലങ്ങ് തടി ഇപ്പോള്‍ ഈ പാര്‍ട്ടിയാണ് . കാരണം പുരോഗമനത്തിന്റെ മൊത്തം പാട്ടക്കുത്തക ഇവര്‍ കൈവശം വെച്ചിരിക്കുന്നു . ഞാന്‍ എത്രയോ ആളുകളോട് നേരില്‍ സംസാരിച്ചു ,പിണറായി വിജയന്റ അയല്‍ക്കാരോട് പോലും . എന്തെങ്കിലും ചെയ്യണമെന്നുണ്ട് . എന്നാല്‍ എല്ലാവരും ഈ പാര്‍ട്ടിയെ ഭയപ്പെടുന്നു . നന്ദിഗ്രാം എല്ലാ ജനാധിപത്യ വാദികള്‍ക്കും ഒരു പാഠമാണ് . 82ആം വയസ്സില്‍ മഹാശ്വേത ദേവിയ്ക്ക് അത് നമ്മെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നു എന്നത് നിസ്സാരമല്ല !

Unknown said...

നന്ദിഗ്രാമില്‍ എട്ട് കുഴിമാടങ്ങള്‍ കൂടി കണ്ടെത്തി
മാതൃഭൂമി വാര്‍ത്ത :
ഭൂസമരത്തെ തുടര്‍ന്ന് സംഘര്‍ഷഭൂമിയായി മാറിയ നന്ദിഗ്രാമില്‍ എട്ട് ശവക്കുഴികള്‍ കൂടി കണ്ടെത്തി. സി.ആര്‍.പി.എഫ് നടത്തിയ തിരച്ചിലിലാണ് ശവക്കുഴികള്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. സി.പി.എം ശക്തികേന്ദ്രമായ കെജൂരിയിലാണ് ശവക്കുഴികള്‍ കണ്ടത്. മാന്‍സിങ്ബറില്‍ കണ്ട മൂന്നു ശവക്കുഴികളില്‍ നിന്ന് കിട്ടിയ മൃതദേഹ അവശിഷ്ടങ്ങളെല്ലാം സ്ത്രീകളുടേതാണ്. കീറിപ്പറിഞ്ഞ സാരികളും, വളകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിറകുകളും സൈക്കിള്‍ ടയറുകളും ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കത്തിച്ചതെന്നാണ് നിഗമനം.