2007-12-30

ഷാ നവാസ് ഇലിപ്പക്കുളത്തോട് ഒരു അഭ്യര്‍ത്ഥന !

“ബേനസീര്‍ ഭൂട്ടോ, തീവ്രവാദത്തിന്റെ മറ്റൊരു ഇര” എന്ന എന്റെ പോസ്റ്റിന് ഷാനവാസ് ഇലിപ്പക്കുളം എഴുതിയ കമന്റ് :

"ഇസ്ലാം തീവ്രവാദം ഇപ്പോള്‍ മുസ്ലിമിങ്ങളില്‍ നിന്ന് കൈവിട്ടു പോയി . അത് ഒരു സമാന്തര വിദ്ധ്വംസക മതമായി വളരുകയാണ്"

സുകുമാരന്‍ മാഷേ, താങ്കളുടെ ഈ നിരീക്ഷണത്തോട്‌ പൂര്‍ണമായും യോജിക്കുന്നു. ഇത്തരം തീവ്രവാദികള്‍ മതവിരുദ്ധരാണെന്നും ഇത്തരക്കാര്‍ക്ക്‌ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും പ്രഖ്യാപിക്കുകയും, തസ്ലീമയ്ക്കും, റുഷ്ദിക്കുമെതിരേ വാളോങ്ങുന്നതിനും മുന്‍പേ ഇത്തരം പിശാചുക്കളാണ്‌ ഇന്ന് ഇസ്ലാമിന്റെ ഒന്നാം നമ്പര്‍ ശത്രുക്കളെന്ന തിരിച്ചറിവാണ്‌ മതനേതൃത്വത്തിനും അനുയായികള്‍ക്കും ഉണ്ടാകേണ്ടത്‌.

കേവലം വിശ്വാസപരമായ ചില വ്യതിയാനങ്ങളുടെ പേരില്‍ അഹമ്മദീയരെ, അനിസ്ലാമായി പ്രഖ്യാപിക്കുന്ന മതനേതൃത്വം ഇത്തരം വിധ്വംസക മതക്കാരുടെ നേരേ പ്രതികരിക്കാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടത്‌ വളരെ അനിവാര്യമായിരിക്കുന്ന സാഹചര്യമാണിന്ന് ലോകത്ത്‌ നിലനില്‍കുന്നത്‌. ഇനിയും പാലിക്കപ്പെടുന്ന മൗനം മറ്റു മതസ്ഥരില്‍ മുസ്ലിംകളെക്കുറിച്ച്‌ സംശയം ജനിപ്പിക്കുന്നെങ്കില്‍ അവരെ തെറ്റു പറയാന്‍ കഴിയില്ല. ഒരു മനുഷ്യനെ കൊല്ലുന്നത്‌ ലോകത്തിലെ മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നതിനു തുല്യമാണെന്നും അത്‌ മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും ഖുര്‍ആനിലുണ്ടായിട്ട്‌ മാത്രം കാര്യമില്ലല്ലോ?

അതുപോലെ ആത്മഹത്യയെന്നത്‌ കഠിനമായ പാപങ്ങളില്‍ ഒന്നാണെന്നും അങ്ങനെ ചെയ്യുന്നവന്‍ ഒരിക്കലും സ്വര്‍ഗ്ഗം കാണുകയില്ലെന്നും വിശ്വസിക്കുന്ന ഒരു മതവിഭാഗത്തിലെ പെട്ടവരെന്ന് അവകാശപ്പെടുന്ന ഈ ഷൈത്താന്മാര്‍ ആത്മഹത്യയിലൂടെ നിരവധി നിരപരാധികളെ കൊന്നൊടുക്കി നേടാനുദ്ദേശിക്കുന്നത്‌ ഒരു തരത്തിലും മതപരമല്ലെന്നും പ്രാബോധനം നടത്തുകയാണ്‌ അടിയന്തിരമായി ഈ മുല്ല്ലാക്കാമാര്‍ ചെയ്യേണ്ടത്‌. അല്ലാതെ ഖുര്‍ആന്‍ അനുസരിക്കാതെ ചില പിശാചുക്കള്‍ നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ പെരുന്നാളാഘോഷിക്കുകയല്ല വേണ്ടത്‌.

ഇന്ന് ബേനസീര്‍, നാളെ? ഒരിക്കല്‍ ഇത്‌ നമ്മുടെ പടികടന്നെത്തുന്നതുവരെ ഇത്‌ പാക്കിസ്ഥാനിലല്ലേ? അല്ലെങ്കില്‍ ഇറാക്കിലല്ലേ എന്ന് ചിന്തിച്ച്‌ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്ന പൗരോഹിത്യ കടല്‍ക്കിഴവന്മാര്‍ വായില്‍ നാക്കുണ്ടങ്കില്‍ പ്രതികരിക്കുകയാണ്‌ വേണ്ടത്‌. ഇതര മതസ്ഥരായ സഹോദരങ്ങളുടെ സംശയം ഒഴിവാക്കാന്‍ എല്ലാവരുടേയും സമാധാനപരമായ ജീവിതം ഉറപ്പുവരുത്താന്‍ ഇസ്ലാമെന്നാല്‍ സാഹോദര്യം, സമാധാനമെന്ന് പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലെ 'മിംബറില്‍' കയറി പ്രസംഗിക്കുകയല്ല വേണ്ടത്‌. ഇനി പ്രവര്‍ത്തിയാണ്‌ ആവശ്യം.”

ഷാനവാസിന്റെ മേല്‍ക്കാണുന്ന കമന്റിന് എന്റെ മറുപടി :

ഷാനവാസ് ഇലിപ്പക്കുളം പറഞ്ഞ അഭിപ്രായം മുസ്ലിം മതനേതൃത്വം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ് . മസ്ലീം മതത്തോടും അതില്‍ പെട്ട സമുദായാംഗങ്ങളോടും അല്പമെങ്കിലും കൂറും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ആ മതത്തെ നവീകരണത്തിന് വിധേയമാക്കാനും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ അവരെ പ്രേരിപ്പിക്കാന്‍ വേണ്ടി പ്രചാരണം നടത്തുവാന്‍ തയ്യാറാവുകയുമാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത് . അന്യമതസ്തരുടെയോ , അമേരിക്കയുടെയോ മേലെ വിദ്വേഷവും പകയും ജനിപ്പിച്ചുകൊണ്ട് ഇസ്ലാം നേരിടുന്ന പ്രതിസന്ധി അതിജീവിയ്ക്കുവാന്‍ കഴിയില്ല . ജനാധിപത്യപരമായിത്തന്നെ ഇസ്ലാം ബഹുദൂരം മുന്നേറേണ്ടതുണ്ട് . ലോകാവസാനം വരെ മാറാതെ നിലകൊള്ളേണ്ടതാണ് ഇന്നത്തെ മതസംഹിതകള്‍ എന്ന് ആരും ധരിക്കരുത് . കാരണം ഭാവിയിലെ മനുഷ്യരാശി നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരിക്കുമെന്ന് ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല . അന്ന് അതിന് പരിഹാരം കാണേണ്ടത് അപ്പോള്‍ ജീവിക്കുന്നവരാണ് . അവര്‍ക്ക് വേണ്ടി പണ്ടേ പരിഹാരങ്ങള്‍ എഴുതിവെച്ചിട്ടുണ്ട് എന്ന് ധരിക്കുന്നത് എത്ര മൌഢ്യമാണ് എന്ന് ഇന്നുള്ളവര്‍ മനസ്സിലാക്കണം .
ലോകത്തില്‍ സമാധാനപൂര്‍വ്വമായി ജീവിയ്ക്കാനുള്ള അവകാശം ഓരോ മനുഷ്യനും ജന്മസിദ്ധമാണ് എന്ന് ഓരോരുത്തരും അംഗീകരിക്കണം . ആ അവകാശം ഹനിക്കുന്ന ഒന്നും തങ്ങള്‍ ചെയ്യുകയില്ല എന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം . അല്ലെങ്കില്‍ പിന്നെ എന്താണിതിനൊക്കെ അര്‍ത്ഥം ?


പ്രിയ ഷാനവാസ് , ഇവിടെയിങ്ങിനെ ഒരു കമന്റ് എഴുതിയിട്ട് അനങ്ങാതിരിക്കരുത് എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു . തുടര്‍ന്നും ഈ അഭിപ്രായം എല്ലാവരോടും പറയുക . നാം ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് ഒരു ഉദ്ധേശ്യമുണ്ടാവണം . അത് മനുഷ്യന്റെ ഗുണത്തിനും നന്മക്കുമായി വരേണം . നമുക്ക് ഉപ്പും ചോറും തരുന്ന സമൂഹത്തോട് അത്രയും കടപ്പാട് നമുക്കുണ്ട് . നമ്മുടെ വാക്കുകള്‍ക്ക് തീര്‍ച്ചയായും ഫലം ഉണ്ടാവും . ഇന്ന് ഒരു ഷാനവാസ് , നാളെ അത് വേറെയൊരു ഷാനവാസ് ഏറ്റ് പിടിക്കും . അങ്ങിനെയേ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവൂ . മാറ്റങ്ങള്‍ എല്ലായ്പ്പോഴും ഇങ്ങിനെ ഒറ്റപ്പെട്ട വ്യക്തികളില്‍ നിന്ന് തന്നെയാണ് തുടങ്ങിയിട്ടുള്ളത് .

ഞങ്ങള്‍ ചില ആളുകള്‍ മതത്തിനെതിരാണ് . അത് പക്ഷെ മതത്തോടോ മറ്റാരോടെങ്കിലുമോ വെറുപ്പോ പകയോ ഉള്ളത് കൊണ്ടല്ല . ഞങ്ങള്‍ മനുഷ്യനെ സമഗ്രമായി കാണുന്നു . മനുഷ്യനില്‍ ഒരു വ്യത്യാസവും ഞങ്ങള്‍ക്ക് കാണാനാവുന്നില്ല . ഈ ലോകത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനേയും മനുഷ്യവര്‍ഗ്ഗം എന്ന ഒരു കുടുംബത്തിലെ നവാഗതനായിക്കാണനേ ഞങ്ങള്‍ക്ക് കഴിയുന്നുള്ളൂ . അങ്ങിനെ ജനിയ്ക്കുന്ന ഓരോ കുഞ്ഞിനും വളരാനും ജീവിയ്ക്കാനും ആവശ്യമായ വിഭവങ്ങള്‍ ഇവിടെയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു . ഓരോ കുഞ്ഞിനും നിരുപാധികമായ സ്നേഹവും പരിഗണനയും അവസരങ്ങളും കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു . മനുഷ്യരെ വിഭജിക്കുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളും സംഘടനകളും മനുഷ്യന് എതിരാണ് എന്ന് ഞങ്ങള്‍ കരുതുന്നു . മനുഷ്യനാണ് എല്ലാറ്റിനും മേലെ എന്ന് ഞങ്ങള്‍ കരുതുന്നു . ഒരാളും മറ്റാരെക്കാളും മേലെയല്ല എന്നും മനുഷ്യര്‍ സമന്മാരാണ് എന്നും ഞങ്ങള്‍ കരുതുന്നു . അതൊക്കെക്കൊണ്ടാണ് ഞങ്ങള്‍ മതങ്ങള്‍ക്കെതിരാവുന്നത് . അത് പക്ഷെ ആരും മനസ്സിലാക്കുന്നില്ല . ഒരു മനുഷ്യനെയും ഞങ്ങള്‍ക്ക് വെറുക്കാന്‍ കഴിയുന്നില്ല . ഇത് പക്ഷെ ഒരു കാല്പനികമായ ഒരു സങ്കല്‍പ്പമായി തോന്നിയെക്കാം . പക്ഷെ എന്ത് ചെയ്യട്ടെ , ആരെയെങ്കിലും ശത്രുക്കളായിക്കണ്ട് ആരുടെയെങ്കിലും പാളയത്തില്‍ സ്വയം തളച്ചിടാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല . അതിന്റെ ആവശ്യമെന്ത് ? മനുഷ്യന്‍ ജനിക്കുന്നു , ജീവിയ്ക്കുന്നു , മരിക്കുന്നു ! ഇവിടെ ആരാണ് വലിയവന്‍ , ആരാണ് തെറ്റുകാരന്‍ , ആരാണ് വെറുക്കപ്പെടേണ്ടവന്‍ ? ഇവിടെ ആരും സ്ഥിരമായി തങ്ങാന്‍ പോകുന്നില്ലല്ലോ ? ഇവിടെ ആര്‍ക്കും സ്വന്തമായി ഒന്നുമില്ലല്ലോ ? ജീവിയ്ക്കുന്നത് വരെ ഉള്ളത് അനുഭവിക്കാമെന്നല്ലേയുള്ളൂ . സ്വന്തമെന്ന് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ഒരു വിശ്വാസം മാത്രമാണ് . അത് കൊണ്ടാണ് എല്ലാവര്‍ക്കും ഇവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിയ്ക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന എല്ലാ വിഭജങ്ങനങ്ങളും വിഭാഗീയതകളും എതിര്‍ക്കപ്പെടണം എന്ന് ഞങ്ങള്‍ കരുതുന്നത് . എന്നാല്‍ ഇത് അടിയന്തിരമായി നേടവുന്ന ഒരു സാമൂഹ്യ സംവിധാനമല്ല . അത് കൊണ്ടാണ് തല്‍ക്കാലം മതങ്ങള്‍ നവീകരിക്കപ്പെടട്ടേ എന്ന് പറയുന്നത് . അതിനിനി അമാന്തിച്ചു കൂട . കാരണം ഇന്ന് നമുക്കിവിടെ ജീവിക്കണമല്ലോ . നാളെ എന്ത് വേണമെന്ന് നാളെ ജീവിക്കുന്നവര്‍ തീരുമാനിക്കട്ടെ !

2007-12-25

സര്‍ക്കാറും നമ്മളും !

വായന എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :

പല ബ്ലോഗുകളിലും കിരണ്‍ കമന്റ് എഴുതുമ്പോള്‍ പരമാവധി നിഷ്പക്ഷത പാലിക്കാറുണ്ട് എന്നത് ശ്രദ്ധേയമാണ് . ഇവിടെയും കിരണിന്റെ അഭിപ്രായം നിഷ്പക്ഷവും വസ്തുതകള്‍ക്ക് നിരക്കുന്നതുമാണെന്നതില്‍ സന്തോഷം തോന്നുന്നു .

പക്ഷെ വഴിപോക്കന്‍ "എന്താ‍യാലും ഈ ജീര്‍ണ്ണിച്ച രാഷ്ടീയ ചര്‍ച്ചയില്‍ എനിക്കു താല്പര്യമില്ല" എന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് ദൌര്‍ഭാഗ്യകരമാണ് . എന്ത് കൊണ്ട് രാഷ്ട്രീയം ജീര്‍ണ്ണിക്കുന്നു എന്ന് നമ്മള്‍ പരിശോധിക്കേണ്ടേ ? വഴിപോക്കനെ പോലെയുള്ള ചിന്തിക്കാന്‍ കഴിവുള്ളവര്‍ മാറി നിന്നാല്‍ രാഷ്ട്രീയം കൂടുതല്‍ ജീര്‍ണ്ണിക്കുകയല്ലേ ചെയ്യുക . നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രാഷ്ട്രീയം നമ്മുടെ ദൈനംദിനജീവിതത്തെ പോലും ബാധിക്കുന്നു . രാഷ്ട്രീയവുമായി നമ്മുടെ ജീവിതം അഭേദ്യമാംവണ്ണം കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . ഞാന്‍ ഉദ്ധേശിക്കുന്നത് കക്ഷിരാഷ്ട്രീയമല്ല . രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയമാണെന്ന് എല്ലാവരും ധരിച്ചു പോയ പോലെ തോന്നുന്നു. നാം ഉണ്ടില്ലെങ്കിലും ഉറങ്ങിയില്ലെങ്കിലും ഓരോ ദിവസവും നമ്മള്‍ സര്‍ക്കാറിന് നികുതി കൊടുത്തു കൊണ്ടേയിരിക്കുന്നു . അങ്ങിനെ നികുതി കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ ചില സേവനങ്ങള്‍ നമുക്ക് പൌരന്മാര്‍ക്ക് ചെയ്യേണ്ടതുണ്ട് . നമ്മളാണ് സര്‍ക്കാറിനെ അവിടെ പ്രതിഷ്ടിച്ചിട്ടുള്ളത് . സര്‍ക്കാറിനെ വഴി നടത്തേണ്ടത് നമ്മള്‍ പൌരന്മാരാണ് . ചുരുക്കത്തില്‍ നമ്മളും കൂടിച്ചേര്‍ന്നതാണ് സര്‍ക്കാര്‍ . നമ്മള്‍ സര്‍ക്കാറിന് പുറത്തല്ല . സര്‍ക്കാര്‍ എന്നാല്‍ പാര്‍ട്ടിയല്ല , സര്‍ക്കാര്‍ ഒരിക്കലും മാറുന്നില്ല അത് ഒരു തുടര്‍ച്ചയാണ് . സര്‍ക്കാര്‍ നമ്മള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ട് നാം നിശ്ചയിക്കുന്ന ചുമതലകള്‍ നിറവേറ്റുകയാണ് വേണ്ടത് . ഇതൊക്കെയാണ് രാഷ്ട്രീയം . അല്ലാതെ ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ച് ആ പാര്‍ട്ടിയുടെ നേതാവിന് അധികാരം ഏല്‍പ്പിച്ചു കൊടുത്ത് ആത്മനിര്‍വൃതിയടഞ്ഞ് അനങ്ങാതിരിക്കലല്ല . രാഷ്ട്രീയം ജീര്‍ണ്ണിക്കാനുള്ള അടിസ്ഥാന കാരണം ഇതാണ്. ജനങ്ങള്‍ തങ്ങള്‍ വിശ്വസിക്കുന്ന നേതാക്കളെ വാഴിക്കാന്‍ മാത്രം രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു . നേതാക്കള്‍ എന്ത് കൊണ്ട് ഉണ്ടാകുന്നു , എങ്ങിനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട് . ബുദ്ധിശക്തി ഉപയോഗിക്കുന്നവരും , സ്വതന്ത്രമായി ചിന്തിക്കുന്നവരും കക്ഷിരാഷ്ട്രീയത്തിനതീതമായി രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ രാഷ്ട്രീയം ജീര്‍ണ്ണതയില്‍ നിന്ന് മുക്തമാകും . നമ്മള്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മാറി സ്വതന്ത്രമായി ചിന്തിക്കാനും , പൌരബോധത്തോടെ നാടിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാനും തുടങ്ങിയാല്‍ നാടിന് നല്ല ഭാവിയുണ്ടാകും . നാട്ടില്‍ ധാരാളം സാമൂഹ്യപ്രവര്‍ത്തകന്മാര്‍ പല മേഖലകളില്‍ ഇന്ന് ആവശ്യമുണ്ട് . അങ്ങിനെ വരുമ്പോള്‍ നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വയം തിരുത്താനും നന്നാകാനും തയ്യാറാകും . നേതാക്കളെക്കുറിച്ചുള്ള നമ്മുടെ ഫ്യൂഡല്‍ സങ്കല്‍പ്പം മാറേണ്ടതുണ്ട് . പണ്ടത്തെ ജന്മിമാരെപ്പോലെയാണ് ഇന്ന് നേതാക്കള്‍ സ്വയം കരുതുന്നതും അണികള്‍ അവരെ കാണുന്നതും . കണ്ണൂരില്‍ ചിലയിടങ്ങളില്‍ നേതാക്കന്മാരെ സര്‍ എന്നാണത്രെ പാര്‍ട്ടിപ്രവര്‍ത്തകര്‍ വിളിക്കുന്നത് .

2007-12-23

നക്സലിസവും ഗാന്ധിസവും

മറ്റൊരു കമന്റ് . ഒരു പോസ്റ്റായി പിന്നീട് വികസിപ്പിക്കാമെന്നത്കൊണ്ട് തല്‍ക്കാലം ഇവിടെ പോസ്റ്റുന്നു .


നക്സലൈറ്റുകളായാലും മാവോയിസ്റ്റുകളായാലും അവരുടെ ആത്മാര്‍ത്ഥതയെയും അര്‍പ്പണസന്നദ്ധതയെയും സംശയിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല . നക്സലിസവും മാവോയിസവും വളരുന്നതിനാവശ്യമായ സാമൂഹ്യസാഹചര്യങ്ങളുമാണ് നിലവിലുള്ളത് . ഇത:പര്യന്തമുള്ള പുരോഗതി ഒരു ന്യൂനപക്ഷത്തിന് ആര്‍മ്മാദിച്ച് കളിക്കാനാണ് ഉപകരിക്കുന്നത് . ബഹുഭൂരിപക്ഷവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് . എന്നാല്‍ ആക്രമണങ്ങളും ഭീകരവാദവും കൊണ്ടുമൊന്നും ഒരു പ്രശ്നവും ഒരിക്കലും പരിഹരിക്കാന്‍ കഴിയില്ല എന്നത് ലളിതമായ സത്യമാണ് . അതിനേക്കാളേറെ ലളിതമാണ് ജനങ്ങള്‍ സംഘടിച്ചാല്‍ ഏത് അനീതിയെയും അഴിമതിയെയും തോല്‍പ്പിക്കാന്‍ കഴിയുമെന്നതും . ജനാധിപത്യപരമായ രീതിയില്‍ അഹിംസാത്മക മാര്‍ഗ്ഗത്തില്‍ ജനങ്ങള്‍ സംഘടിച്ചാലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും . കാരണം ജനശക്തിക്ക് മുന്‍പില്‍ ഏത് മര്‍ദ്ധക സംവിധാനങ്ങളും കടലാസ് പുലി മാത്രമാണ് . ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തം മാതൃകയാക്കാവുന്നതാണ് . എന്നാല്‍ ഗാന്ധിസം എന്ന് കേട്ടാലേ മാര്‍ക്സിസത്തിന്റെ ആചാര്യന്മാര്‍ക്കും അതില്‍ ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്കും പുച്ഛം തോന്നും . ജന്മിമാരുടെ തലയറുത്തത് കൊണ്ടോ പോലീസുകാരെ തട്ടിക്കൊണ്ടുപോയി വധിച്ചത് കൊണ്ടോ ഒന്നും ഒരിക്കലും നേടാന്‍ കഴിയില്ല . സമാധാനപരമായി ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു ജനകീയ പ്രശ്നങ്ങളും ഉണ്ടാവാന്‍ ന്യായമില്ല . ഇതിന് മാര്‍ക്സിസവും ഗാന്ധിസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ അവബോധമാണ് ആവശ്യം .

മറ്റൊന്ന്, മുഴുവന്‍ പ്രശ്നവും സര്‍ക്കറാണ് പരിഹരിക്കേണ്ടത് എന്ന ധാരണയും ശരിയല്ല . സര്‍ക്കാര്‍ എന്നത് ഒരു ഉയര്‍ന്ന സാമൂഹ്യ സംവിധാനം മാത്രമാണ് . ആത്യന്തികമായി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം അവനവന് തന്നെയാണ് . സാമൂഹ്യജീവിതം ക്രമീകരിക്കുക , നിയമവാഴ്ചയും നീതിനിര്‍വ്വഹണവും ഉറപ്പാക്കുക തുടങ്ങിയവയാണ് സര്‍ക്കാറിന്റെ പ്രാഥമിക ചുമതലകള്‍ . ഓരോ വ്യക്തികളുടെയും അങ്ങിനെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വം സര്‍ക്കാറിനാണ് എന്നത് ഒരു കമ്മ്യൂണിസ്റ്റ് സങ്കല്‍പ്പമാണ് . അത് പ്രായോഗികമല്ല എന്ന് തെളിയിക്കപ്പെട്ടതാണ് . പൌരന്മാര്‍ സന്താനങ്ങളെ ജനിപ്പിച്ചാല്‍ മതി ബാക്കിയെല്ലാം സര്‍ക്കാര്‍ നോക്കിക്കോളണം എന്ന മനോഭാവം ശരിയല്ല .

ഭരണവും സമരവും പിന്നെ ജനാധിപത്യവും

ബി.ആര്‍.പി.ഭാസ്കറിന്റെ വായന എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭരിക്കാന്‍ അറിയില്ല/കഴിയില്ല എന്ന് ചരിത്രം അസന്നിഗ്ദമായി തെളിയിച്ചിട്ടുണ്ട് . കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെയും മുന്‍‌വിധികളുടെയും തടവുകാരാണവര്‍ . ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ അണിചേരാന്‍ കഴിയാത്ത കാലത്തോളം ഇത് തന്നെയായിരിക്കും ഫലം . വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ സമരകോലാഹലങ്ങള്‍ നടത്തിയത് അവരുടെ മാത്രം രീതികളും നീതിശാസ്ത്രങ്ങളും മുന്‍‌നിര്‍ത്തിയാണ് . അല്ലാതെ സമരങ്ങള്‍ക്കാധാരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം എന്ന ഉദ്ധേശ്യത്തിലായിരുന്നില്ല . അത് കൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല . ഒരു ജനാധിപത്യ സംവിധാനത്തില്‍ , ആ സംവിധാനത്തോട് കൂറോ സമ്മതമോ ഇല്ലാത ഒരു പാര്‍ട്ടിക്ക് ഭരണം കിട്ടിയാല്‍ അവര്‍ എന്ത് ചെയ്യാനാണ് . എന്താണ് അവരില്‍ നിന്ന് പ്രതീക്ഷിക്കാനാവുക ?

ഇപ്പോഴത്തെ ഭരണപരാജയങ്ങള്‍ക്ക് ഗ്രൂപ്പ് വഴക്ക് എന്ന കാരണം കാട്ടി വി.എസ്സിന് രക്ഷപ്പെടാം . എന്നാല്‍ ഇതിന് മുന്‍‌പിലത്തെ നായനാര്‍ ഭരണം വിജയമായിരുന്നോ ? 30 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം കൊണ്ട് ബംഗാള്‍ പുരോഗതി കൈവരിച്ചോ ? ഭരണവും സമരവും എന്ന വിചിത്രവും ആഭാസകരവുമായ ഒരു സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കളില്‍ നിന്നും കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് ശരിയായിരിക്കുകയില്ല .

2007-12-20

നന്ദിഗ്രാം : പോരാട്ടം തുടരും !


ജ്ഞാനപീഠം അവാര്‍ഡ് ജേത്രിയും കഴിഞ്ഞ 60 വര്‍ഷത്തോളമായി പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വവുമായ മഹാശ്വേത ദേവിയുമായി ബിശ്വജിത്ത് ഹസറ നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷ മാധ്യമം വാരികയില്‍ കവര്‍‌സ്റ്റോറിയായി ഡിസംബര്‍ ആദ്യവാരം പ്രസിദ്ധപ്പെടുത്തിയത് :
പ്രായത്തിന്റെ അവശതയിലും തളരാത്ത നീതിബോധമാണ് നന്ദിഗ്രാമിലെ ഭരണകൂട, പാര്‍ട്ടി ഭീകരതകള്‍ക്കെതിരായ ബൌദ്ധിക പ്രതിഷേധത്തിന്റെ ദീപശിഖയേന്താന്‍ ജ്ഞാനപീഠ -മഗ്‌സാസെ അവാര്‍ഡ് ജേത്രിയായ മഹാശ്വേത ദേവിക്ക് കരുത്തുപകരുന്നത്. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെച്ച് സോഷ്യല്‍ ആക്ടിവിസ്റ്റിന്റെ വേഷം എടുത്തണിഞ്ഞ മഹാശ്വേതദേവിക്ക് സി.പി.എം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ആഞ്ഞടിക്കാന്‍ ഇടതുപക്ഷ ആഭിമുഖ്യം തടസ്സമാവാത്തതും ആ പൌരബോധം പകരുന്ന ഊര്‍ജസ്വലതയാണ്. രാഷ്ട്രീയക്കാരുടെ ചെയ്തികളില്‍ മനംമടുത്ത അവര്‍ ജനകീയ പ്രക്ഷോഭത്തിന് കരുത്തു പകരാന്‍ എഴുത്തുകാരെയും കലാകാരന്മാരെയും ആഹ്വാനം ചെയ്യുന്നു. സത്യം തുറന്നുപറഞ്ഞ് നന്ദിഗ്രാമിലെ പാവം ജനങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ 82 ആം വയസ്സില്‍ സി.പി.എമ്മിന് ആ മഹാ സാഹിത്യകാരി മാവോയിസ്റ്റുമായി. കൊല്‍ക്കത്ത പൊലിസിന്റെ വെബ്‌സൈറ്റില്‍പ്പോലും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവായ സാഹിത്യപ്രതിഭയെ മാവോയിസ്റ്റെന്ന് മുദ്രകുത്തി.

നമ്മുടെ സ്വാതന്ത്ര്യം ഒരു പരാജയമാണെന്ന് ഞാന്‍ കരുതുന്നു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. പുസ്തകത്തില്‍ ഒരുപാട് നിയമങ്ങളുണ്ടെങ്കിലും ആരത് നടപ്പാക്കുന്നു? വ്യവസ്ഥിതിക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ടായിരിക്കണം. പക്ഷേ, എന്താണ് ജനങ്ങള്‍ക്ക് കിട്ടുന്നത്? എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സാമൂഹിക മനഃസാക്ഷിയുണ്ടാവണം. സമൂഹത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ സജ്ജരായിരിക്കുകയും വേണം. ഞാന്‍ കഥയും നോവലും എഴുതുന്നത് നിറുത്തിവെച്ചിരിക്കുകയാണ്. ജനകീയ വിഷയങ്ങളില്‍ പത്രമാസികകളിലൂടെ കോളമെഴുതി ബോധവത്കരണം നടത്താനായി സമയമെല്ലാം നീക്കിവെച്ചിരിക്കുകയാണ്. എനിക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ല. ഇ-മെയില്‍ ഉപയോഗിക്കാനും അറിയില്ല. എഴുതാന്‍ മാത്രമേ എനിക്കറിയൂ. പേനയും കടലാസുമാണ് വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ എനിക്കുള്ള ഉപാധികള്‍. ഇക്കാര്യത്തില്‍ പ്രേംചന്ദിനെയും സത്യജിത് റേയെയുമാണ് ഞാന്‍ പിന്തുടരുന്നത്.

പശ്ചിമബംഗാളില്‍ ക്രമസമാധാനമെന്നൊന്ന് ഇല്ല. സിംഗൂരും നന്ദിഗ്രാമും ഇതിന് ഉദാഹരണങ്ങളാണ്. മൂകരും ബധിരരുമെന്ന മട്ടിലാണ് സംസ്ഥാന സര്‍ക്കാറിന്റെ പെരുമാറ്റം. സംസ്ഥാനത്ത് എവിടെയാണ് ക്രമസമാധാനമുള്ളത്? ജനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയാറല്ല. നന്ദിഗ്രാം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ബോംബേറിന്റെയും വെടിവെപ്പിന്റെയും ശബ്ദം ദിനേനയെന്നോണം അവിടെനിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഞാന്‍ സിംഗൂരില്‍ പോയിരുന്നു. ഈ വര്‍ഷം നന്ദിഗ്രാം രണ്ടു തവണ സന്ദര്‍ശിച്ചു. ജനങ്ങളുടെ പ്രതിഷേധമാണ് അവിടെ കാണാനായത്. അത് പുതിയൊരു അനുഭവമായിരുന്നു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ വ്യവസായ ഭീമന്മാര്‍ക്കായി കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന് പുറന്തള്ളാന്‍ ഒരുങ്ങിയത്. നന്ദിഗ്രാമില്‍ കൊലയുടെയും ബലാല്‍സംഗത്തിന്റെയും കിരാതമായ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല.

നന്ദിഗ്രാം ബ്ലോക്കില്‍ 37 ഗ്രാമങ്ങളുണ്ട്. പക്ഷേ, അവിടെ ഒരു ഡോക്ടര്‍പോലുമില്ല. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും കേസെടുക്കാന്‍ പൊലിസ് തയാറായിട്ടില്ല. ഫ്യൂഡല്‍ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് രചനയിലൂടെ എന്നും കരുത്തു പകര്‍ന്ന മഹാശ്വേത ദേവി ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെ തുറന്നടിക്കുന്നു. നന്ദിഗ്രാമിലെ ജനകീയപ്രക്ഷോഭത്തിന്റെ ഭാവിയെയും വികസനത്തിന്റെ പാര്‍ട്ടിഭാഷ്യങ്ങളെയുംപറ്റി വിഖ്യാത ബംഗാളി സാഹിത്യകാരി പ്രതികരിക്കുന്നു.

പതിനൊന്ന് മാസത്തെ ചെറുത്തുനില്‍പു പോരാട്ടത്തിനുശേഷം 'വിമത' നന്ദിഗ്രാം വീണ്ടും ഭരണകക്ഷിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഗ്രാമങ്ങളില്‍ സി.ആര്‍.പി.എഫ് മാര്‍ച്ച് ചെയ്യുന്നു. നന്ദിഗ്രാമിലെ സമരം അവസാനിച്ചുവെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായുമില്ല. സി.പി.എമ്മിന്റെ സായുധ തെമ്മാടിക്കൂട്ടത്തിന് ഇത്തവണ നന്ദിഗ്രാമിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന നന്ദിഗ്രാമിലെ പോരാട്ടം പുതിയ ഉയരങ്ങള്‍ ആര്‍ജിക്കാന്‍ പോവുകയാണ്. സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിച്ചുവിട്ട കിരാതമായ ഭീകരവാഴ്ചക്കെതിരായ പ്രതിഷേധം നന്ദിഗ്രാമില്‍ മാത്രം ഒതുങ്ങുന്നതല്ല. ബംഗാളിന്റെ ഓരോ മുക്കുമൂലകളിലേക്കും അത് പടര്‍ന്നുകയറും. കലാകാരന്മാരും നടന്മാരും ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും എന്നുവേണ്ട സമൂഹത്തിലെ ബുദ്ധിജീവി വിഭാഗങ്ങളിലെ ഭൂരിപക്ഷവും സി.പി.എമ്മിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ധ്രുവീകരിച്ചു തുടങ്ങിയിട്ടുണ്ട്. ബംഗാളിന്റെ ഹൃദയമായ കൊല്‍ക്കത്ത, ദിനവും പൌരസമൂഹത്തിന്റെ വന്‍ പ്രതിഷേധപരിപാടികളില്‍ പ്രകമ്പനംകൊള്ളുകയാണ്. നന്ദിഗ്രാമില്‍ സി.പി.എം സ്പോണ്‍സര്‍ ചെയ്ത അക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നഗരത്തില്‍ സംഘടിപ്പിച്ച കൂറ്റന്റാലിയില്‍ ലക്ഷത്തിലേറെ പേരാണ് അണിനിരന്നത്. ദിവസം ചെല്ലുന്തോറും ഭരണപാര്‍ട്ടി പൊതുജനങ്ങളില്‍നിന്ന് ഒറ്റപ്പെടാന്‍ പോവുകയാണ്. അങ്ങനെ നന്ദിഗ്രാമിന്റെ സമരം സംസ്ഥാനമെമ്പാടും തുടരുകയാണ്. അത് അവസാനിച്ചിട്ടില്ല.

പക്ഷേ, നന്ദിഗ്രാം...? ഭൂമി ഉച്ചഡ് പ്രതിരോധ സമിതിയുടെ(ബി.യു.പി.സി) ചെറുത്തുനില്‍പ് ആത്യന്തികമായി പരാജയം അഭിമുഖീകരിക്കുകയല്ലേ?

അത്ര എളുപ്പമല്ല. സ്വാതന്ത്യ്രസമര കാലം മുതലേ ദീര്‍ഘമായ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള കിഴക്കന്‍ മിഡ്നാപൂരിന്റെ ഭാഗമാണ് നന്ദിഗ്രാമെന്ന് ഓര്‍ക്കണം. ഇതിനും പുറമേ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നാണത്. കൊണ്ടെയ് പട്ടണത്തില്‍നിന്നു മാത്രം ഏഴു പ്രതിദിന പ്രസിദ്ധീകരണങ്ങള്‍ ഇറങ്ങുന്നുവെന്ന് സങ്കല്‍പിക്കാന്‍ കഴിയുമോ? വിജ്ഞാനികളും അതുകൊണ്ടുതന്നെ ചിന്താശീലരുമാണ് ഇവിടത്തെ ജനങ്ങള്‍. അതിനാല്‍ ഒരിക്കല്‍ അവരൊരു പ്രസ്ഥാനത്തിന്റെ ഭാഗമായി കടന്നുചെന്നാല്‍ അവരതു മുന്നോട്ടുകൊണ്ടുപോവുകതന്നെ ചെയ്യും.
പാര്‍ട്ടിയുടെ നിര്‍ബന്ധിതമായ ഇടപെടലിനുശേഷം മാത്രമാണ് നന്ദിഗ്രാമില്‍ അന്തിമമായ സമാധാനം പുനഃസ്ഥാപിച്ചതെന്നാണല്ലോ സി.പി.എം നേതൃത്വം പറയുന്നത്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം?

സമാധാനമോ? എന്തൊരു വങ്കത്തമാണിത്! മാര്‍ച്ച് 14ന് സി.പി.എം നടത്തിയ വംശഹത്യ നമ്മള്‍ മറന്നിട്ടില്ല. നവംബര്‍ ഒമ്പതിന്റെ വംശഹത്യയും നമ്മുടെ ഓര്‍മയിലുണ്ട്. ഇപ്പോള്‍പോലും, സി.ആര്‍.പി.എഫ് ജവാന്മാര്‍ മാര്‍ച്ചു ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലും സി.പി.എമ്മിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ ബി.യു.പി.സി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. അവരുടെ വീടുകള്‍ക്ക് തീയിടുന്നു...സ്വത്തുവകകള്‍ കൊള്ളയടിക്കുന്നു...കുളങ്ങളിലും മറ്റു ജലസ്രോതസ്സുകളിലും വിഷം കലര്‍ത്തുന്നു...ഇതിനെയാണോ സമാധാനം എന്നു വിളിക്കുക...? നന്ദിഗ്രാമില്‍ സമാധാനം തകര്‍ക്കുന്നത് സി.പി.എമ്മല്ലാതെ മറ്റാരുമല്ലെന്ന് ഞാന്‍ പറയും.

പക്ഷേ, കഴിഞ്ഞ 11 മാസമായി നന്ദിഗ്രാമില്‍ ഭരണകൂടമോ ക്രമസമാധാനമോ ഉണ്ടായിരുന്നില്ലെന്നാണല്ലോ സി.പി.എം പറയുന്നത്?
ബലപ്രയോഗത്തിലൂടെ ഇടപെടാന്‍ നിര്‍ബന്ധിതമായത് അതുകൊണ്ടാണെന്നും അവര്‍ പറയുന്നു.
നോക്കൂ...നന്ദിഗ്രാമിന്റെ മുക്കുമൂലകളിലൂടെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെയും ക്രമസമാധാനത്തിന്റെയും സാന്നിധ്യം എന്നു പറഞ്ഞാല്‍ എന്താണ്? എന്താണ് ഈ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം? ഏതെങ്കിലും പ്രദേശത്ത് ക്രമ സമാധാനത്തിന്റെ സാന്നിധ്യവും അസാന്നിധ്യവും എങ്ങനെയാണ് വിലയിരുത്തുക? സാധാരണ പൌരജീവിതത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ ആണ് അത് നിര്‍ണയിക്കുക എന്നാണ് എന്റെ അഭിപ്രായം. പരാമര്‍ശിതകാലത്ത് നന്ദിഗ്രാമിലെ എല്ലാ സ്കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. പരീക്ഷകള്‍ മുടക്കമില്ലാതെ നടന്നു. കടകളും ചന്തകളും സാധാരണപോലെ പ്രവര്‍ത്തിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വാഹന ഗതാഗതവും സാധാരണ നിലയിലായിരുന്നു. ജനങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളിടത്തെല്ലാം പോകാന്‍ കഴിയുമായിരുന്നു. ഇതൊന്നും ക്രമഭദ്രമായ ജീവിതനിലയുടെ ശരിയായ പ്രതിഫലനമല്ലേ? എന്നാല്‍, അതെ, ഒരു സംഗതിയുടെ അഭാവം അവിടെയുണ്ടായിരുന്നു. സി.പി.എമ്മിന്റെ ഗുണ്ടായിസം. നന്ദിഗ്രാമിലെ ജനങ്ങള്‍ അതിനെതിരെ വേലിക്കെട്ടുകള്‍ ഉയര്‍ത്തി. ഇപ്പോള്‍, സി.പി.എമ്മിന്റെ ആധിപത്യവും ക്രമസമാധാനവും ഭരണപാര്‍ട്ടിക്ക് ഒരേപോലെ തോന്നുന്നുവെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. ഞാന്‍ ഒരിക്കല്‍കൂടി പറയുന്നു; ഈ ഏകാധിപതികള്‍ക്ക് നന്ദിഗ്രാമിലെ ക്രമസമാധാന നിലയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഒരു അവകാശവുമില്ല. മാര്‍ച്ച് 14ലെയും നവംബര്‍ ഒമ്പതിലെയും വംശഹത്യകള്‍ ആസൂത്രണം ചെയ്തത് നമ്മുടെ ഭരണകക്ഷിയാണ്. നന്ദിഗ്രാമില്‍ നൂറുകണക്കിന് വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും പാവങ്ങളുടെ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കൊള്ളയടിക്കുകയും ചെയ്തത് സി.പി.എമ്മിന്റെ അക്രമിസംഘമായിരുന്നു. ഇതെല്ലാമാണോ സാധാരണ ഭരണവ്യവസ്ഥയുടെയും ക്രമസമാധാനത്തിന്റെയും അടയാളങ്ങള്‍?

അതായത് താങ്കളുടെ അഭിപ്രായത്തില്‍ നന്ദിഗ്രാമിലെ അസ്വസ്ഥതകളുടെ ഉത്തരവാദിത്തം ഇടതുപക്ഷ സര്‍ക്കാറിനു മാത്രമാണോ?

തീര്‍ച്ചയായും. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സി.പി.എമ്മാണ് ഉത്തരവാദികള്‍. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിന്യായം കേട്ടില്ലേ? മാര്‍ച്ച് 14ലെ സംഭവങ്ങള്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധവും അന്യായവുമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അതു മാത്രമല്ല. പൊതുജനങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്തതിനെ ന്യായീകരിച്ച് സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. അപ്പോഴോ? ഇനി എന്താണ് അവര്‍ക്ക് പറഞ്ഞു തുലയ്ക്കാനുള്ളത്?

പക്ഷേ, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ് നന്ദിഗ്രാമിലെ അസ്വാസ്ഥ്യങ്ങള്‍ക്ക് ഉത്തരവാദിയെന്നാണല്ലോ സി.പി.എം നേതൃത്വം പറയുന്നത്? സ്ഥാപിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് അക്രമങ്ങള്‍ തുടരണമെന്നാണ് തൃണമൂല്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്താണ് അഭിപ്രായം?

അറപ്പ് തോന്നുന്നു! പ്രക്ഷോഭ ഐക്യം തകര്‍ക്കുന്നതിനുള്ള സി.പി.എമ്മിന്റെ വൃത്തികെട്ട മറ്റൊരു തന്ത്രമാണിത്. നന്ദിഗ്രാമിലെ പോരാട്ടത്തെ സി.പി.എമ്മും തൃണമൂലുമായുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കാനാണ് അവര്‍ തുടര്‍ന്നും ശ്രമിക്കുന്നത്. പക്ഷേ, വാസ്തവത്തില്‍ സി.പി.എമ്മും പൊതുജനങ്ങളും തമ്മിലെ പോരാട്ടമാണിത്. എല്ലാ രാഷ്ട്രീയ അതിര്‍വരമ്പുകളും മറികടന്ന് നന്ദിഗ്രാമിലെ ജനങ്ങള്‍ ബി.യു.പി.സി എന്ന സമരവേദിക്കു കീഴില്‍ സംഘടിച്ചിരിക്കുകയാണ്. സ്വന്തം ഭൂമി സംരക്ഷിക്കാന്‍ ആയിരക്കണക്കിന് സി.പി.എം അനുഭാവികളും ബി.യു.പി.സിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ശരിക്കുപറഞ്ഞാല്‍, ശക്തമായി വരുന്ന ബഹുജനമുന്നേറ്റത്തിനു തടയിടാനായി ഭരണപാര്‍ട്ടി നടത്തുന്ന 'ഭിന്നിപ്പിച്ചു ഭരിക്കല്‍' തന്ത്രത്തിനപ്പുറം ഒന്നുമല്ല ഇത്.

മാവോയിസ്റ്റുകളോ? നന്ദിഗ്രാമില്‍ ചില മാവോയിസ്റ്റ് ക്യാമ്പുകള്‍ കണ്ടെത്തിയതായും പറയുന്നുണ്ടല്ലോ. എന്തു പറയുന്നു?

മാവോയിസ്റ്റുകളല്ല, ശരിക്കുപറഞ്ഞാല്‍ നന്ദിഗ്രാം ജനതയുടെ സമരവീര്യമാണ് നമ്മുടെ ഭരണകക്ഷിക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. ഐക്യ ബഹുജനശക്തിയുടെ ഉയരുന്ന തിരമാലകളില്‍ അവര്‍ ചകിതരായിരിക്കുകയാണ്. അതാണ് വസ്തുത.

നന്ദിഗ്രാമിലെ വികസന പുരോഗതിയെ ഈ പ്രക്ഷോഭം അട്ടിമറിക്കുമെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നത്. അങ്ങനെ കരുതുന്നുണ്ടോ?

വലിയ തമാശ തന്നെ. ഉടന്‍തന്നെ നന്ദിഗ്രാമിലൊന്ന് പോയി നോക്കൂ. കഴിഞ്ഞ 30 വര്‍ഷത്തെ ഇടതു ഭരണത്തിനു ശേഷവും നന്ദിഗ്രാമില്‍ വൈദ്യുതിയില്ല. ആശുപത്രിയോ റോഡോ വാര്‍ത്താവിനിമയ സൌകര്യങ്ങളോ അവിടെയില്ല. ഇക്കാലമത്രയും അവരെന്തു ചെയ്യുകയായിരുന്നു? നന്ദിഗ്രാമിന്റെ വികസനത്തെക്കുറിച്ച് ചിന്തയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ഗ്രാമത്തില്‍ വൈദ്യുതിയുടെ തരിവെളിച്ചമെങ്കിലും എത്തിക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നില്ലേ? 21ആം നൂറ്റാണ്ടിലെ അടിസ്ഥാന ആവശ്യമല്ലേ അത്? ഇപ്പോള്‍ ബഹുജനങ്ങള്‍ സമരപാതയില്‍ ഇറങ്ങിയപ്പോഴാണ് അവര്‍ക്ക് പെട്ടെന്ന് വികസനത്തെക്കുറിച്ച് ഓര്‍മ വന്നത്. ഇത് തമാശയല്ലാതെ എന്താണ്?
കേന്ദ്ര സര്‍ക്കാറിന്റെ പങ്കോ?

അവരും ഒരേ തോണിയിലെ യാത്രക്കാരാണ്. കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ ഒരു രഹസ്യധാരണയുണ്ടാക്കിയിട്ടുള്ളതുപോലെയാണ് തോന്നുന്നത്. ആണവ കരാര്‍ വിട്ടുതന്നാല്‍ നന്ദിഗ്രാമില്‍ എന്തുമായിക്കോളൂ എന്ന മട്ടിലാണ് ഈ അവിഹിത ഉടമ്പടി. സി.പി.എം ആണവ കരാര്‍ വിഷയത്തില്‍ നിലപാടില്‍ വെള്ളം ചേര്‍ത്തതു നോക്കൂ. ഒട്ടേറെ പരാതി കിട്ടിയിട്ടും കേന്ദ്രം നന്ദിഗ്രാം വിഷയത്തില്‍ മൌനം പാലിക്കുകയാണ്. കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ഒരുതരം കൊടുക്കല്‍ വാങ്ങല്‍ ഏര്‍പ്പാടുണ്ടെന്നാണ് ലളിതമായും തോന്നുന്നത്.

കേരളത്തിലെ ജനങ്ങളോട് എന്താണ് പറയാനുള്ളത്? കേരള സി.പി.എമ്മിന് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്?

കേരള ജനതയുടെ ജനാധിപത്യ മനഃസാക്ഷിയില്‍ എനിക്ക് കടുത്ത വിശ്വാസമുണ്ട്. സി.പി.എമ്മിനെപ്പോലുള്ള കപട കമ്യൂണിസ്റ്റുകള്‍ക്കെതിരെ അവരും ശബ്ദമുയര്‍ത്തുമെന്നാണ് എന്റെ പ്രതീക്ഷ. നന്ദിഗ്രാം സംഭവങ്ങള്‍ക്ക് ബംഗാളിലെ സ്വന്തം സഖാക്കളെ കുറ്റപ്പെടുത്താന്‍ കേരളത്തിലെ സി.പി.എമ്മുകാര്‍ തയാറാവണം. നന്ദിഗ്രാം പോരാട്ടം വിജയിക്കട്ടെ!

കുത്തഴിഞ്ഞ ആരോഗ്യരംഗം

വര്‍ക്കേഴ്സ് ഫോറം എന്ന ബ്ലോഗില്‍ ഔഷധത്തിലൂടെ ജനദ്രോഹം എന്ന പോസ്റ്റിന് സൂരജ് എഴുതിയ കമന്റും അതിന് ഞാന്‍ എഴുതിയ മറുപടിയും ഇവിടെ കോപ്പി-പെയിസ്റ്റ് ചെയ്യുന്നു . വര്‍ക്കേഴ്സ് ഫോറവും സൂരജും അനുവാദം തരുമെന്ന പ്രതീക്ഷയോടെ ,

ഇത് വര്‍ക്കേഴ്സ് ഫോറം ബ്ലോഗ്

സൂരജിന്റെ കമന്റ് :

“ സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് തെല്ലും ബഹുമാനം ഈയുള്ളവനില്ല (കാരണങ്ങള്‍ വ്യക്തിപരം) എങ്കിലും ശ്രീമതി ടീച്ചറുടെ ആരോഗ്യ നയപ്രസ്താവന അനല്പമായ സന്തോഷം തരുന്നു. ഈയുള്ളവന്‍ കൂടി അംഗമായ “പീപ്പിള്‍സ് ഡോക്റ്റേഴ്സ് ഫോറം” മന്ത്രിയുമായി അടുപ്പമുള്ള വൃത്തങ്ങളിലൂടെ മുന്നോട്ട് വച്ച ഏറ്റവും പ്രധാന ആവശ്യങ്ങളായിരുന്നു മരുന്നുവില/ഉല്പാദന നിയന്ത്രണവും, ചികിത്സകള്‍ക്കു ഒരു സര്‍ക്കാര്‍ നിര്‍മ്മിത പ്രോട്ടോക്കോളും. ഇനി ഈ തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുക എന്നതാണു മുഖ്യം. വിദേശരാജ്യങ്ങളീല്‍ അനുവദനീയമല്ലാത്ത ഒട്ടനവധി കോമ്പിനേഷന്‍ മരുന്നുകള്‍ ഇവിടെ ഡോക്ടര്‍മാര്‍ക്കു അങ്ങോട്ടു കാശും പാരിതോഷികങ്ങളും നല്‍കി എഴുതിപ്പിക്കുന്നു. ക്ഷിപ്രലാഭത്തിനു വേണ്ടി എന്തു വൃത്തികേടും ചെയ്യാന്‍ തയാറായി ഇറങ്ങുന്ന ഒരു തലമുറ ഡോക്ടര്‍മാര്‍ ഉണ്ടെന്ന് ഈ രംഗത്തുള്ള ഒരാളെന്ന നിലയ്ക്കു പറയാന്‍ സാധിക്കും. പലപ്പോഴും സ്ഥലത്തെ പ്രശസ്ത പ്രാക്ടീഷണര്‍മാരേയും മെഡിക്കല്‍ കോളെജ്/ജില്ലാആസ്പത്രി പോലുള്ള വലിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും കൊണ്ട് ഇത്തരം മരുന്നുകള്‍ എഴുതിച്ച് അവ പോപ്പുലര്‍ പ്രിസ്ക്രിപ്ഷനുകള്‍ ആക്കിയെടുക്കുന്നു. ക്രമേണ ചെറു പ്രാക്ടീസുകാരും, പ്രസ്തുതഡോക്ടര്‍മാര്‍ക്കു കീഴിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരുമൊക്കെ ഈ ദൂഷിത വലയത്തില്‍ വീഴുന്നു. ഇപ്പോള്‍ നിലവില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഒരു പരിധി വരെ ഇതിനു പരിഹാരമാകും. ഒപ്പം ചികിത്സാഉപാധികള്‍ക്ക് ചില പ്രോട്ടോക്കോളുകള്‍ വരുംപോള്‍ തീര്‍ച്ചയായും അനാവശ്യ ടെസ്റ്റുകളും, മരുന്നുകളുമൊക്കെ നില്‍ക്കും. എന്നാല്‍ ഈ നിയന്ത്രണങ്ങളെ അട്ടിമറിക്കാന്‍ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷനും ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ സംഘടനയുമൊക്കെ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ജനം ജാഗ്രതയോടെയിരിക്കുക.!"

സൂരജിന് എന്റെ മറുപടി :


സൂരജിന്റെ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു . എന്നാല്‍ എന്തെങ്കിലും നടക്കുമെന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല സൂരജ് ! പ്രതീക്ഷ ഇല്ലെന്നല്ല , നടക്കില്ല അതാണ് സത്യം ! നമ്മള്‍ ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ് സ്വകാര്യ സ്കൂള്‍ നിയമനം പി.എസ്.സി.ക്ക് വിടണമെന്നത് . അതാണ് ശരിയെന്ന് കേരളീയര്‍ ഏകകണ്ഠമായി സമ്മതിക്കുകയും ചെയ്യുന്നു . എന്നിട്ടോ നടക്കുമോ ? ഇപ്പോള്‍ ഏറ്റവും ഒടുവില്‍ എം.ഏ.ബേബി പറഞ്ഞത് , എല്‍.ഡി.എഫിന്റെ നയം സ്വകാര്യസ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നാണെങ്കിലും ജനവികാരം കണക്കിലെടുത്തേ നടപ്പിലാക്കൂ എന്നാണ് . ഇവിടെ മന്ത്രി പരാമര്‍ശിച്ച ജനങ്ങള്‍ ആരാണ് ? സ്വകാര്യ മാനേജ്‌മെന്റ് ! മറ്റാരാ ? ഒരു വോട്ട് നഷ്ടപ്പെടുത്താനിടയാക്കുന്ന ഒന്നും രാഷ്ട്രീയക്കാര്‍ ചെയ്യില്ല , അതെത്ര ശരിയായാലും നടപ്പിലാക്കേണ്ടതായാലും !

ഇപ്പോള്‍ തന്നെ മരുന്നുകളുടെ പരസ്യം പാടില്ല എന്ന് നിയമം നടപ്പിലാക്കുന്നതിനെതിരെ അയുര്‍വ്വേദക്കാര്‍ സംഘടിച്ചു തുടങ്ങി . ഏത് ആയുര്‍വ്വേദക്കാരനും സ്വന്തം മരുന്നു ഉണ്ടാക്കി അതിന് സ്വന്തമായി പേരുമിട്ട് ഇന്നയിന്ന അത്ഭുതഫലസിദ്ധികള്‍ ഇതിനുണ്ടെന്ന് ആകര്‍ഷണീയമായ പരസ്യങ്ങള്‍ നല്‍കി രോഗികളെ വഞ്ചിക്കാനുള്ള സൌകര്യം ഇന്നുണ്ട് . അങ്ങിനെ വഞ്ചിതരാകാനുള്ള മാനസികാവസ്ഥ ജനങ്ങള്‍ക്കുമുണ്ട് . ആ ഒരു സൌകര്യം ഇല്ലാത്താകുമ്പോള്‍ തല്‍പ്പരകക്ഷികള്‍ മിണ്ടാതിരിക്കുമോ ? അവര്‍ സംഘടിച്ച് പ്രമേയം പാസ്സാക്കാന്‍ തുടങ്ങി . അപ്പോള്‍ മന്ത്രിക്ക് അത് അവഗണിക്കാന്‍ പറ്റുമോ ?

മന്ത്രിമാര്‍ “ ഒരു നാള്‍ പ്രസ്താവനക്കാര്‍ " മാത്രമാണ് . അവര്‍ പറയുന്നതൊന്നും നടപ്പിലാക്കാന്‍ വേണ്ടിയല്ല, പത്രങ്ങള്‍ക്ക് വെണ്ടക്കാ തലക്കെട്ടുകള്‍ നിരത്താന്‍ വേണ്ടി മാത്രമാണ് .സൂരജിന്റെ ആത്മാര്‍ത്ഥതയെയും സാമൂഹ്യപ്രതിബദ്ധതയെയും ഞാന്‍ പുകഴ്ത്തുന്നു . എന്നാല്‍ അത്രക്കൊന്നും നമ്മുടെ രാഷ്ട്രീയക്കാരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ സൂരജ് ! അവര്‍ക്കൊക്കെ ഫാരീസുമാരുടെയും സേവി മാത്യൂ മാരുടെയും താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട് .

2007-12-19

നിയമങ്ങള്‍ ആര്‍ക്ക് വേണ്ടി ?

യുക്തിവാദം ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :


" കമന്റുകളും പോസ്റ്റുകളും എഴുതും മുന്നേ അവനവനെ ഭരിക്കുന്ന നിയമങ്ങളെ ഒന്നോര്‍ക്കുക , അവ ശരിയോ തെറ്റോ എന്തായാലും നിയമമാണ്‌, നിയമം അനുസരിക്കാന്‍ സമൂഹാംഗങ്ങള്‍ ബാദ്ധ്യസ്ഥരുമാണ്‌."

അനോണിമൌസ് എഴുതിയ മേല്‍ക്കമന്റ് ഈ ബ്ലോഗ് വായിക്കുന്നവര്‍ക്കും ഇവിടെ കമന്റുന്നവര്‍ക്കും മൊത്തത്തില്‍ ബാധകമായതിനാല്‍ രണ്ട് വാക്ക് പറയാതെ വയ്യ . ഒന്നാമത് ഈ ബ്ലോഗ് എഴുതുന്ന ജബ്ബാര്‍ മാഷ് തന്നെ ഇങ്ങിനെയെഴുതുന്നതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കിയിട്ടുണ്ടാകും . സ്വന്തം ജീവന് വരാവുന്ന ആപത്ത് കണ്ടുകൊണ്ട് തന്നെയായിരിക്കും അദ്ദേഹം സ്വന്തം സമുദായാംഗങ്ങള്‍ മതത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന ഭൌതികവും മാനസികവുമായ ചൂഷണങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിര്‍ക്കുന്നുണ്ടാവുക . സ്വാര്‍ത്ഥ ലേശമെന്യേ അദ്ദേഹം ഈ സാഹസത്തിന് മുതിരുന്നത് കറ കളഞ്ഞ മനുഷ്യസ്നേഹത്തിന്റെ പേരില്‍ മാത്രമാണെന്നും ഇതില്‍ യാതൊരു മുതലെടുപ്പുമില്ല എന്നും ആര്‍ക്കും ബോധ്യമാവും . ഇതിന്റെ പേരില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ തങ്ങളുടെ സഹജീവികള്‍ക്ക് തങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് ഒരാത്മവിമര്‍ശനം നടത്തുന്നത് നന്നായിരിക്കും . മതത്തില്‍ എല്ലാം ഭദ്രമാണെന്നും നടക്കുന്നതെല്ലാം ശരിയാണെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ ? ആലോചിച്ചാല്‍ തങ്ങളോട് അനീതി കാട്ടുന്നത് ജബ്ബാര്‍ മാഷല്ല മറിച്ച് സ്വന്തം മത മേലാളന്മാര്‍ തന്നെയാണെന്ന് മനസ്സിലാവും . സത്യം തുറന്നു പറയുന്നതിന്റെ പേരില്‍ ജബ്ബാര്‍ മാഷെ ഇല്ലാത്താക്കിയാലും അനീതികളും ചൂഷണങ്ങളും അന്ധവിശ്വാസങ്ങളും അവിടെത്തന്നെയുണ്ടാവും . മറ്റൊരു ജബ്ബാര്‍ മാഷ് അത് പറയുകയും ചെയ്യും . ഇത്തരത്തിലുള്ള ജബ്ബാര്‍ മാഷ്‌മ്മാരിലൂടെയാണ് ലോകം ഇന്ന് കാണുന്ന തരത്തില്‍ പുരോഗമിച്ചിട്ടുള്ളത് . അല്ലാതെ മത മേലധികാരികളിലൂടെയല്ല .

പുതിയ കണ്ടുപിടുത്തങ്ങളേയും ,പുതിയ ആശയങ്ങളേയും എതിര്‍ത്ത് തോല്‍പ്പിക്കാനാണ് മതങ്ങള്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളത് . മതങ്ങള്‍ എപ്പോഴും പുരോഗതിക്ക് എതിരായിരുന്നു . ഇന്നും അങ്ങിനെ തന്നെ . മതങ്ങളെ അനുകൂലിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ പാവപ്പെട്ടവരെ പുരോഹിതന്മാര്‍ ചൂഷണം ചെയ്യുന്നതിന് കൂട്ട് നില്‍ക്കുകയാണ് . മതങ്ങളിലുള്ള അന്ധവിശ്വാസങ്ങളും ചൂഷണങ്ങളും മനസ്സിലാക്കിയിട്ടും അതിനെതിരെ ശബ്ദിക്കാത്തത് ഭീരുത്വം കൊണ്ടാണ് . എന്നാല്‍ ജബ്ബാര്‍ മാഷെപോലെയുള്ളവര്‍ ജീവന്‍ പോലും പണയം വെച്ച് സത്യം പറയുമ്പോള്‍ അദ്ദേഹത്തെ എതിര്‍ക്കാന്‍ വരുന്നത് , യുക്തിവാദികള്‍ അശക്തരും അസംഘടിതരുമല്ലേ എന്ന് കരുതിയാണ് .

മതവും സമൂഹവും ,മാനവ സമുദായം മൊത്തത്തിലും അനവരതം നവീകരിക്കപ്പെടേണ്ടതുണ്ട് . അല്ലെങ്കില്‍കാലഹരണപ്പെട്ടആശയങ്ങളും ,ആചാരങ്ങളും ,വിശ്വാസങ്ങളും,നിയമങ്ങളും,പ്രത്യയശാസ്ത്രങ്ങളും കൊണ്ട് ചീഞ്ഞ് നാറി മനുഷ്യ ജീവിതം അസാധ്യമായിപ്പോകും . എല്ലാ കാലത്തേക്കും യോജിച്ചതായി ഒന്നുമില്ല. അത് കൊണ്ട് ഒരോ കാലത്തിനും അനുസരിച്ച് ആവശ്യമായ ആചാരങ്ങളും നിയമങ്ങളും , പഴയതിലെ നല്ലത് മാത്രം നിലനിര്‍ത്തിയും ചീഞ്ഞത് ഒഴിവാക്കിയും പുതിയതായി സൃഷ്ടിക്കണം . ചിന്തിക്കുന്നവരുടെ തിരുത്തല്‍ ശ്രമങ്ങളിലൂടെയല്ലാതെ മനുഷ്യരാശി സ്വമേധയ ഇതിന് മുതിരാറില്ല . പക്ഷെ ഭൂതകാലത്തിന്റെ ആചാര വിശ്വാസങ്ങളില്‍ മാത്രം അഭിരമിക്കുകയും വര്‍ത്തമാനകാലത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയാതിരിക്കുകയും ,ഭാവിയുടെ വെല്ലുവിളികള്‍ ബോധ്യമാകാതിരിക്കുകയും ചെയ്യുന്ന സാധാരണ മനസ്സുകള്‍ നവീകരണ ശ്രമങ്ങളെ ചെറുക്കുന്നു . ഇത്തരത്തിലുള്ള എതിര്‍പ്പുകളെ അതിജീവിച്ചിട്ടാണ് മനുഷ്യരാശി ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ളത് . ഇന്ന് സാമാന്യം നല്ല ജീവിത സാഹചര്യങ്ങളോടെ മനുഷ്യന്‍ ലോകത്ത് ജീവിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം യുക്തിചിന്തയുടെ ഫലമായ ശാസ്ത്രത്തിന്റെ വളര്‍ച്ച കൊണ്ടാണ് . ഈ വളര്‍ച്ചയ്ക്ക് തടയിടാനേ മതങ്ങള്‍ എന്നും ശ്രമിച്ചിട്ടുള്ളൂ . ഇനിയങ്ങോട്ടും മനുഷ്യന് രക്ഷ ശാസ്ത്രത്തിലാണ് , മതങ്ങളിലല്ല . പ്രാര്‍ത്ഥന കൊണ്ട് മനുഷ്യന് ഒന്നും കിട്ടുകയില്ല . ചിന്ത കൊണ്ടും പ്രവര്‍ത്തനം കൊണ്ടും മാത്രമേ എന്തെങ്കിലും കിട്ടുകയുള്ളൂ . ശാസ്തവും അതിന്റെ സംഭാവനകളും ഇല്ലാതെ വെറും മതങ്ങളും ദൈവവും മാത്രമുള്ള ഒരു ലോകം കടുത്ത വിശ്വാസിക്ക് പോലും സങ്കല്‍പ്പിക്കാന്‍ കഴിയുമോ ?

അവസാനമായി നിയമങ്ങളെപ്പറ്റി ഒരു വാക്ക് . നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാണ് , അല്ലാതെ നിയമങ്ങള്‍ക്ക് വേണ്ടി മനുഷ്യനല്ല. മനുഷ്യന്‍ സാമൂഹ്യജീവിയാതിനാല്‍ , സാമൂഹ്യ ജീവിതം ക്രമീകരിക്കാന്‍ വേണ്ടി മനുഷ്യന്‍ മനുഷ്യന് വേണ്ടി ഉണ്ടാക്കുന്നതാണ് നിയമങ്ങള്‍ . നിയമം ഇരുമ്പുലക്കയല്ല . ജനവിരുദ്ധങ്ങളായ നിയമങ്ങള്‍ മാറ്റപ്പെടേണ്ടതുണ്ട് . പ്രളയം വരെ സാധുവായ ഒരു നിയമം ഇന്ന് ലോകത്ത് എവിടയുമില്ല .