2009-05-31

ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ എന്നാലെന്ത്?

മാരീചന്റെ ബ്ലോഗില്‍ ഇന്ന് ഞാനൊരു കമന്റെഴുതി. കുറെയായി ആ ബ്ലോഗ് വായിക്കുമെന്നല്ലാതെ കമന്റ് എഴുതാറില്ലായിരുന്നു. കാരണം അവിടെ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചാല്‍ പിന്നെ പല ആനോണിനാമാക്കളും വന്ന് പരിഹാസരൂപത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് കണ്ടുവരാറ്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ഒരു രീതി. എന്നാലും മാരീചന്റെ ബ്ലോഗിലാണ് ഗൌരവമുള്ള കാലികപ്രശ്നങ്ങള്‍ പൊതുവെ ചര്‍ച്ച ചെയ്യപ്പെടാറ്. അനോണികളായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ആശാസ്യമായ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. വിര്‍ച്വല്‍ ലോകത്ത് വിര്‍ച്വല്‍ വ്യക്തിത്വങ്ങള്‍ക്ക് ഗോമ്പറ്റീഷന്‍സ് സംഘടിപ്പിക്കാം. ചപ്ലി ചിപ്ലി പോസ്റ്റുകള്‍ എഴുതാം. ഉപരിതലബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ചാറ്റ് ചെയ്യാം. പക്ഷെ, ബ്ലോഗില്‍ സാമൂഹ്യ-രാഷ്ടീയ കാര്യങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുന്ന ആള്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ അത് ചെയ്യുന്നു എന്നത് ബ്ലോഗിന്റെ വിശ്വാസ്യത പൊതുജനമധ്യത്തില്‍ ഇല്ലാതാക്കുന്നു എന്നാണെന്റെ ഉറച്ച അഭിപ്രായം.

ഇനി എന്റെ ഇന്നത്തെ കമന്റിലേക്ക് :

ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ബാധകമല്ല. എന്തെന്നാല്‍ ആ തത്വങ്ങള്‍ക്ക് കടകവിരുദ്ധമായി പിറവി കൊണ്ട പാര്‍ട്ടിയാണ് സി.പി.ഐ.(എം.). “അഭിപ്രായവ്യതാസങ്ങള്‍ പാര്‍ട്ടിവേദികളില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളില്‍ ഭൂരിപക്ഷാഭിപ്രായത്തിന് ന്യൂനപപക്ഷം വഴങ്ങുകയും ചെയ്യുക. തങ്ങളുടെ അഭിപ്രായമാണ് ശരിയെന്ന് തോന്നുണ്ടെങ്കില്‍ ന്യൂനപക്ഷത്തിന് തുടര്‍ന്നും പാര്‍ട്ടിവേദികളില്‍ ആശയസമരം നടത്തി ഭൂരിപക്ഷത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാവുന്നതാണ്. എന്നാല്‍ എക്കാരണം കൊണ്ടും ഭൂരിപക്ഷതീരുമാനത്തെ ന്യൂനപക്ഷം ധിക്കരിക്കരുത്. ഭൂരിപക്ഷതീരുമാനമേ എപ്പോഴും നടപ്പിലാക്കപ്പെടാവൂ.” ഇതാണ് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ കാതല്‍. ഇതില്‍ തങ്ങളുടെ അഭിപ്രായം ശരിയാണെങ്കില്‍ അത് സ്ഥാപിച്ചെടുക്കാന്‍ തീവ്രമായ ആശയസമരം പാര്‍ട്ടിക്കുള്ളില്‍ നടത്താനുള്ള ഉള്‍പ്പാര്‍ട്ടിജനാധിപത്യാവകാശം പ്രധാനപ്പെട്ടതാണ്. ഈ തത്വം ലംഘിച്ചു കൊണ്ടാണ് സി.പി.എം(മാര്‍ക്സിസ്റ്റ്)എന്ന പാര്‍ട്ടി ഒരു ന്യൂനപക്ഷം ചേര്‍ന്ന് രൂ‍പീകരിച്ചത്. ലെനിസ്റ്റ് സംഘടനാതത്വങ്ങള്‍ ലംഘിച്ച് രൂപീകൃതമായ പാര്‍ട്ടിയുടെ പിന്തുടര്‍ച്ചക്കാരനായ പിണറായി ഇപ്പോള്‍ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ലംഘിക്കപ്പെട്ടു എന്നൊക്കെ പറയുന്നത് അദ്ദേഹത്തിന് പാര്‍ട്ടിയുടെ ചരിത്രം അറിയാത്തത്കൊണ്ടോ അല്ലെങ്കില്‍ മറന്ന് പോയത്കൊണ്ടോ ആണ്.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉള്ള പാര്‍ട്ടിയാണെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ ആ പാര്‍ട്ടിക്ക് ഒരു വിഷയമേയല്ല. ജനങ്ങളോട് എത്ര മാത്രം ഒട്ടിനില്‍ക്കുന്നു എന്നതാണ് പ്രശ്നം. ഇവിടെ എങ്ങനെയും വോട്ട് നേടി അധികാരസ്ഥാനങ്ങളില്‍ എത്താമെന്ന് മാത്രം ചിന്തിക്കുന്ന പാര്‍ട്ടിയും നേതാക്കളുമായത്കൊണ്ടാണ് പരാജയത്തില്‍ വിറളി പൂണ്ട് ഇത്തരം യാന്ത്രികവിശകലനം നടത്തുന്നത്. ഇക്കൂട്ടരുടെ ചര്‍ച്ചകള്‍ ജനമനസ്സുകളെ ആധാരമാക്കിയുള്ളതല്ല.

എന്നെ കാണാന്‍ നാട്ടുകാരായ ചില ചെറുപ്പക്കാര്‍ നാട്ടില്‍ നിന്ന് ഇവിടെ വന്നു. അവരോട് നാട്ടിലെ രാഷ്ട്രീയകാലാവസ്ഥ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് “ എല്ലാവര്‍ക്കും ഒരു തരം മടുപ്പാണ്, മുസ്ലീംകളുടെ പിന്നാലെയല്ലേ ഇപ്പോള്‍ പാര്‍ട്ടി പോകുന്നത്” എന്നായിരുന്നു. സാധാരണക്കാരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് പോലും ഇപ്പോള്‍ കഴിയുന്നില്ല്ല. കാരണം ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മുഴുവന്‍ പാര്‍ട്ടിപ്രവര്‍ത്തകരും. കള്ള് ഷാപ്പ് നടത്തുന്നത് ഇപ്പോള്‍ സൊസൈറ്റി ആയത്കൊണ്ട് കുറെ പ്രവര്‍ത്തകര്‍ക്ക് അങ്ങനെയും പണി കിട്ടി. ചുരുക്കത്തില്‍ പണം ഉണ്ടാക്കുന്ന ഇടപാടുകളിലാണ് ഇപ്പോഴത്തെ പുതുതലമുറ പാര്‍ട്ടിപ്രവര്‍ത്തകര്‍. ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ക്ക് പകരം പിണറായി സംഘടനാ തത്വങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന അന്ന് വൈകുന്നേരം എന്റെ നാട്ടില്‍ വീട്ടിനടുത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സുകാര്‍ സ്ഥാപിച്ച ബസ്സ് ഷെല്‍ട്ടര്‍ സി.പി.എം.കാര്‍ തകര്‍ത്തു. അതില്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയുടെ പ്രതികരണം ഇങ്ങനെ: “ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു പൊളിച്ചതെങ്കില്‍ ഞങ്ങള്‍ക്ക് ഒരമ്പത് വോട്ട് കൂടുതല്‍ കിട്ടിയേനേ!”

സി.പി.എമ്മിന് യഥാര്‍ത്ഥത്തില്‍ ഈ തോല്‍‌വി കൊണ്ട് പരാജയം ഒന്നുമില്ല്ല. ഒരു സമാന്തരഭരണകൂടം അവര്‍ നിരന്തരമായി നടത്തിക്കൊണ്ട് പോകുന്നുണ്ട്. അതാണ് പിണറായിയുടെ വിജയം. അതല്ലാതെ ഇന്ത്യയില്‍ പാര്‍ട്ടി വളര്‍ത്തി സോഷ്യലിസ്റ്റ് വിപ്ലവം നടത്തിക്കളയാമെന്നൊന്നും പിണറായിയോ പിണറായിദാസന്മാരോ വ്യാമോഹിക്കുന്നുണ്ടാവില്ല.

ഇനി പിണറായി പറഞ്ഞ ഈ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ഉണ്ടല്ലോ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭംഗുരം പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരില്ലായിരുന്നു. സി.പി.ഐ(മാര്‍ക്സിസ്റ്റ്) എന്ന പാര്‍ട്ടി ഉണ്ടാകുമായിരുന്നില്ല. ഒരു പക്ഷെ മാര്‍ക്സിസത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗത്തില്‍ കൊണ്ടുവരാനും അങ്ങനെ ഇവിടത്തെ രാഷ്ട്രീയസംവിധാനം ഇന്നത്തേതില്‍ നിന്ന് ഗുണപരമായി വ്യത്യാസപ്പെടാനും കാരണമാകുമായിരുന്നു. എന്തായാലും ഒരര്‍ത്ഥത്തില്‍ പിണറായി പറഞ്ഞത് ശരിയാണ്. ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ലംഘിച്ച വ്യക്തിയായി വി.എസ്സ്. അച്യുത്യാനന്ദനെ ആയിരിക്കുമല്ലൊ അദ്ദേഹം ഉദ്ദേശിച്ചിരിക്കുക.അത് പക്ഷെ ഇപ്പോഴല്ല 1964ലിലാണെന്ന് മാത്രം!

ഞാന്‍ മേല്‍പ്പറഞ്ഞതൊക്കെ മാരീചനിലും ഇതര ഔദ്യോഗിക സി.പി.എം. അനുഭാവികളിലും പരമപുച്ഛവും പരിഹാസവും ആണുണ്ടാക്കുക എന്നറിയാം. സി.പി.എമ്മിനെ നന്നാക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാരും തെറ്റ്ദ്ധരിക്കേണ്ട. എന്നെപ്പോലെയുള്ളവര്‍ പറഞ്ഞാലൊന്നും പാര്‍ട്ടിക്ക് ഒരു പോറലും പറ്റില്ല. അതാണ് ബംഗാളിലൊക്കെ കാണുന്നത്. കൃഷിക്കാരെ കുടിയിറക്കുന്ന ചുമതല അവിടെ പാര്‍ട്ടിപ്രവര്‍ത്തകരല്ലെ ഏറ്റെടുത്തത്? പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ട ദുഷ്പ്രവണതകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വേണ്ടുവോളമുണ്ട്. അതിനാല്‍ തന്നെ പരാജയത്തെ മറ്റുള്ളവര്‍ ആഘോഷിക്കുന്നു എന്ന് വിലപിക്കേണ്ടതില്ല.

ഒന്നുകില്‍ നന്നാവുക, അല്ലെങ്കില്‍ സ്വയം തകരുക എന്നതാണ് സി.പി.എമ്മിനോട് കാലം ആവശ്യപ്പെടുന്നത്. ഇത്രമാത്രം സമ്പത്തും വോട്ടും ഉള്ള പാര്‍ട്ടി തകരും എന്ന് ഒരു പക്ഷെ കാളിദാസന്‍ പോലും സമ്മതിക്കില്ല. മറ്റ് പാര്‍ട്ടികളെപ്പോലെ വൈകാരികപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പിടിച്ചുനില്‍ക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കാവില്ല. മാത്രമല്ല രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തികള്‍ ജനങ്ങളുടെ പൊതു ആവശ്യമാണ് താനും!


കച്ചവടതാല്പര്യങ്ങളുമായി ഏറെ ദൂരം മുന്നോട്ട് പോയ സി.പി.എമ്മിന് കടുത്ത ശുദ്ധീകരണപ്രക്രിയകളിലൂടെയേ ഇനിയതിന് യഥാര്‍ഥ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാകാന്‍ കഴിയൂ. സി.പി.എമ്മില്‍ യഥാര്‍ഥത്തില്‍ ഗ്രൂപ്പ് പോര് ഉണ്ടെങ്കില്‍ ആ പോരില്‍ വി.എസ്സ്. ജയിക്കുകയാണെങ്കില്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. പിണറായിയാണ് ജയിക്കുന്നതെങ്കില്‍ കണ്ടുകൊണ്ട് അറിയാം. അതല്ല എല്ലാവരും സമരസപ്പെട്ടു പോവുകയാണെങ്കില്‍ ഇത്തരം ചര്‍ച്ചകള്‍ക്കേ പ്രസക്തിയില്ല!

2009-05-29

ഇടത് തോല്‍‌വിയും പിണറായി-മാരീച വിശകലനവും!

ഇക്കുറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ദയനീയമായ പരാജയങ്ങളാണ് കേരളത്തിലും ബംഗാളിലും നേരിട്ടത്. സത്യത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതിന്റെ അനിവാര്യമായ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ആ പാര്‍ട്ടിയുടെ പേരില്‍ മാത്രമേ ഇന്ന് മാര്‍ക്സിസവും കമ്മ്യൂണിസവും ഉള്ളൂ. ഫലത്തില്‍ ഏറ്റവും ദുഷിച്ച ഒരു മുതലാളിത്തപ്പാര്‍ട്ടിയാണത് ഇന്ന്. ലോകത്ത് തന്നെ നഗ്നമായി ബിസിനസ്സ് നടത്തുന്ന ഒരേയൊരു പാര്‍ട്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമായിരിക്കും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബിസിനസ്സ് താല്പര്യങ്ങളുമായി മുന്നോട്ട് പോയാല്‍ ഫലം എന്തായിരിക്കും എന്നതിന് ഉദാഹരണമാണ് സി.പി.എം.എന്ന പാര്‍ട്ടി. അതൊരു ഇടത് പക്ഷപുരോഗമന പാര്‍ട്ടി തന്നെയാണെന്ന് ഇപ്പോഴും പല ശുദ്ധഹൃദയര്‍ കരുതുന്നുണ്ട്. അവരൊക്കെ താമസിയാതെ സത്യം മനസ്സിലാക്കും. വി.എസ്. അച്യുതാനന്ദനെ പോലെ ചിലര്‍ ഇപ്പോഴും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താക്കളായി ആ പാര്‍ട്ടിയില്‍ ബാക്കിയുണ്ട്. അത്തരക്കാര്‍ പുറത്താക്കപ്പെട്ട് എത്രയും വേഗം പാര്‍ട്ടി പിണറായി & കമ്പനി (ലിമിറ്റഡ്‌) ആയി അത് മാറും.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാനകാരണമായി സ:പിണറായി കണ്ടെത്തിയത്, പാര്‍ട്ടിയില്‍ ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ ലംഘനം പാര്‍ട്ടി ബന്ധുക്കളുടെയും ജനങ്ങളുടെയുമിടയില്‍ പാര്‍ട്ടിയെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കിയത് കൊണ്ടാണ് എന്നാണ്. അങ്ങനെയെങ്കില്‍ സഖാവേ ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടല്ലേ സി.പി.എം. എന്ന പാര്‍ട്ടി ഉണ്ടാക്കിയത് തന്നെ ? എന്നിട്ടെങ്ങനെ ഈ പാര്‍ട്ടിക്ക് ഇത്രയും ബന്ധുക്കളും അനുയായികളും ഉണ്ടായി? അന്ന് ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിച്ചു കൊണ്ട് നേഷണല്‍ കൌണ്‍‌സിലില്‍ നിന്ന് ഇറങ്ങി വന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കിയവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍ സ: വി.എസ്സ് മാത്രമാണെന്നത് വിരോധാഭാസമായി തോന്നുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബന്ധുക്കള്‍ക്ക് ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ അത്ര പ്രിയങ്കരമായിരുന്നെങ്കില്‍ ആ തെറ്റില്‍ നിന്ന് ജന്മം കൊണ്ട സി.പി.എമ്മിന്റെ കൂടെ ആരും ചേരുമായിരുന്നില്ലല്ലൊ. അതൊന്നുമല്ല കാര്യം സഖാവേ. കാരണം നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ആളുകള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ഒന്നും പുറത്ത് പറഞ്ഞുപോകരുതെന്ന് ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ ഭാഗമാണോ എന്തോ? ഏതായാലും പിണറായിക്ക് ഉചിതമായ മറുപടി എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്.

ബ്ലോഗില്‍ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്തത് മാരീചന്‍ എന്ന ബ്ലോഗ്ഗറുടെ “കൂട്ടത്തോല്‍‌വിയുടെ നാനാര്‍ത്ഥങ്ങള്‍” എന്ന പോസ്റ്റിലാണ്. മാരീചന്റെ ശൈലിയും ഭാഷാപാടവവും അനന്യമാണ്. മാരീചന്റെ പോസ്റ്റുകളും കമന്റുകളും വായിച്ചു ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഭാഷ ഇത്രയും നന്നായി വഴങ്ങുന്ന ബ്ലോഗ്ഗര്‍ അപൂര്‍വ്വമാണ്. പതിവ് പോലെ പിണറായിയെ താങ്ങാനും അച്യുതാനന്ദനെ ഇകഴ്ത്താനുമാണ് മാരീചന്‍ തന്റെ അനുപമമായ കഴിവുകള്‍ ഇത്തവണയും ഉപയോഗപ്പെടുത്തുന്നത്. വി.എസ്സ് എന്ന പ്രതിഭാസം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അവശേഷിക്കുന്ന മൂല്യബോധത്തിന്റെ പ്രതീകമാണെന്ന യാഥാര്‍ഥ്യം മാരീചന് മനസ്സിലാകാതിരിക്കാന്‍ വഴിയില്ല. വി.എസ്സ്. ആരോ എന്തോ ആകട്ടെ അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. പക്ഷെ വി.എസ്സ്. ഇന്ന് കേരളത്തില്‍ ചെറുത്ത് നില്‍പ്പിന്റെ അവശേഷിക്കുന്ന ഏക പ്രതിരൂപമാണ്. എന്തോ മായക്കാഴ്ചയില്‍ അകപ്പെട്ടുപോയിരിക്കുകയാണ് മാരീചന്‍ എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

ഞാന്‍ ആ പോസ്റ്റും അതിലെ മുഴുവന്‍ കമന്റുകളും പൂര്‍ണ്ണമായി ഇനിയും മനസ്സിരുത്തി വായിച്ചു കഴിഞ്ഞിട്ടില്ല്ല. ഒരു പക്ഷെ ഇക്കഴിഞ്ഞ ഇടത് തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് നന്നായി വിശകലനം ചെയ്യുന്നത് അവിടെ എഴുതപ്പെട്ട കമന്റുകള്‍ ആണെന്ന് തോന്നുന്നു. പതിവ് പോലെ കാളിദാസന്‍ തന്റെ വാദമുഖങ്ങള്‍ സമര്‍ത്ഥമായി എന്നാല്‍ വാചാടോപമില്ലാതെ അവതരിപ്പിക്കുന്നു. അതില്‍ പ്രസക്തമായ ചില കമന്റുകള്‍ എനിക്ക് വായിക്കാന്‍ വേണ്ടി ഇവിടെ പെയിസ്റ്റ് ചെയ്യുന്നു. മാരീചനും കാളിദാസനും എന്നോട് പൊറുക്കട്ടെ.

കാളിദാസന്റെ കമന്റുകള്‍:

വി എസിന്റെ നിലപാടുകള്‍ നിഷ്പക്ഷ വോട്ടര്‍മാരെ ഇടതു പക്ഷത്തില്‍ നിന്നകറ്റി എന്നാണ്, പിണറായിയും സേവകരും പാര്‍ട്ടിക്കുള്ളില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. വി എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തോറ്റുപോകുമെന്നു പറഞ്ഞവര്‍ , പിണറായിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ലഭിച്ച ഫലം കണ്ട് അന്തം വിട്ടു പോയി. ഏതു വിരുന്നുകാരന്‍ വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞപോലെ, തെരഞ്ഞെടുപ്പു ജയിച്ചാലും തോറ്റാലും , വി എസിനു കിടക്കപ്പൊറുതി കൊടുക്കില്ല എന്നു ശഠിക്കുന്നവര്‍ പിന്നെ എന്തു ചെയ്യും ? വി എസിനെ ആക്രമിക്കുക എന്ന ഒറ്റ അജണ്ട പുറത്തെടുക്കും . അതാണു പാര്‍ട്ടിക്കകത്തും, മാരീചനേപ്പോലുള്ള ചേകവരെ വച്ച് പാര്‍ട്ടിക്ക് പുറത്തും അവര്‍ ചെയ്യുന്നത്. ആദ്യം പറഞ്ഞു വി എസ് വോട്ടു മറിച്ചു എന്ന്. ലക്ഷക്കണക്കിനു വോട്ടുകള്‍ ഓരോ മണ്ഠലത്തിലും മറിക്കാന്‍ വി എസിനു കഴിയും എന്നു സമ്മതിക്കുന്നതിലെ മണ്ടത്തരം റ്റ്യൂബ് ലൈറ്റ് ബുദ്ധിയുള്ളവര്‍ക്ക് ആദ്യം മനസിലായില്ല. പിന്നീട് ചികഞ്ഞു കണ്ടുപിടിച്ചതാണ്, വി എസിന്റെ നിലപാടുകള്‍ നിഷ്പക്ഷ വോട്ടര്‍മാരെ അകറ്റി എന്ന പുതിയ സിദ്ധാന്തം .

നിഷ്പക്ഷ വോട്ടര്‍മാര്‍ അങ്ങാടി മരുന്നോ പച്ചമരുന്നോ എന്നു തിരിച്ചറിയാത്ത വിവരദോഷികളേ ഇതു പറയൂ. അവര്‍ കരുതിയത് നിഷ്പക്ഷ വോട്ടര്‍മാര്‍ , പണം കൊടുത്തു ആട്ടിത്തെളിച്ചു കൊണ്ടുപോകുന്ന ജാഥാ തൊഴിലാളികളേപ്പോലെയാണെന്നാണ്. അവരോട് നമുക്ക് സഹതപിക്കാം .
നിഷ്പക്ഷ വോട്ടര്‍മാര്‍ ഭൂരിഭാഗവും അഭ്യസ്തവിദ്യരും , ഓരോ രാഷ്ട്രീയ പാര്‍ട്ടികളില്‍ നടക്കുന്ന കാര്യങ്ങളേക്കുറിച്ചും ,അവരുടെ നയപരിപാടികളേക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരുമാണ്. പാര്‍ട്ടികളുടെ നയപരിപാടികള്‍ കൂലം കഷമായി വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നവരാണവര്‍ . ലാവലിന്‍ കേസിലും , മദനി വിഷയത്തിലും , സി പി ഐയോടും ജനതദളിനോടും പിണറായി സ്വീകരിച്ച നിലപാടുകള്‍ , നവകേരള യാത്രയില്‍ പുഷ്പ കിരീടവും അമ്പും വില്ലുമായി അഴകിയ രാവണനേപ്പോലെ നടത്തിയ വഷളത്തം , കുട്ടിക്കുരങ്ങന്‍ മാരേക്കൊണ്ട് സകല രാഷ്ട്രീയ എതിരാളികളേയും സി ബി ഐയേയും കോടതിയേയും വരെ വിളിപ്പിച്ച ഓക്കാനം വരുന്ന ചീത്ത വിളികള്‍ , സാന്റിയാഗോ മാര്‍ട്ടിന്‍, ലിസ് ചാക്കോ ഫാരീസ് അബൂബേക്കര്‍ തുടങ്ങിയ സാമ്പത്തിക കുറ്റവാളികളുമായുള്ള കൂട്ടുകെട്ട് , വി എസ് എന്ന കേരള മുഖ്യമന്ത്രിയെ അവഹേളിക്കുകയും മദനി എന്ന മത തീവ്രവാദിയെ എഴുന്നേറ്റു നിന്നു സ്വീകരിക്കുകയും ചെയ്തത്, മുതലായവയ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ , വി എസിന്റെയോ മറ്റാരുടെയെങ്കിലുമോ ഒരു പ്രസ്ഥാവനയുടെയും പിന്‍ബലം അവശ്യമില്ലാത്തവരാണവര്‍ .അവരെ വെറും വോട്ടു യന്ത്രങ്ങളായി മാത്രം കാണുന്നവരുടെ ബുദ്ധിശൂന്യതക്ക് ഒരു നമോവാകം . ലാവലിന്‍ വിഷയത്തിലും , മാഫിയകളുമായുള്ള കൂട്ടുകെട്ടുകളിലും ,മദനിയുമായുള്ള സഖ്യത്തിലും , സി പി ഐയേയും ജനതദളിനേയും പിണക്കിയതിലും വി എസിന്റെ നിലപാടുകള്‍ വളരെ നേരത്തെ മനസിലാക്കിയവരാണവര്‍ . അതൊക്കെ കമ്യൂണിസ്റ്റാശയങ്ങള്‍ക്കും ഇടതുപക്ഷ ഐക്യത്തിനും വിരുദ്ധമായ നീക്കങ്ങളാണെന്നു മനസിലാക്കാനുള്ള ബുദ്ധിവികാസം അവര്‍ക്കുണ്ട്. അവരെ കളിയാക്കുന്ന പ്രസ്താവന നടത്തിയാല്‍ , അവര്‍ ഇടതുപക്ഷത്തുനിന്നും കൂടുതല്‍ അകലും .


മാരീചന്‍ വി എസിനെതിരെ നടത്തുന്ന ആരോപണമാണതി വിചിത്രം . വി എസ് വോട്ടെടുപ്പിന്റെ തലേന്ന് ഫോണിലൂടെ വോട്ടര്‍ മാരോട്, ഇടതുപക്ഷ സ്ഥാനര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചത്രേ!. വി എസിനു മാരീച ബുദ്ധിയാണെന്ന് വിവരമുള്ളവര്‍ കരുതില്ല. വി എസിന്റെ ഓരോ നീക്കങ്ങളും, വാക്കുകളും ഹബ്ബിള്‍ റ്റെലസ്കോപ്പിലെന്ന പോലെ ചാരന്‍ മാരെ വച്ച് പിന്തുടരുന്ന മാഫിയക്ക്, റ്റെലഫോണ്‍ ചെയ്ത് ഒരു തെളിവു കൊടുക്കാന്‍ അദ്ദേഹം മാരീച വര്‍ഗ്ഗത്തിലൊന്നുമല്ല ജനിച്ചത്. കുറച്ചുകൂടെ വിശ്വസയോഗ്യമായ ആരോപണം ഉന്നയിക്കാനുള്ള വളര്‍ച്ച നേടൂ മാരീചാ. വി എസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനു തെളിവുണ്ടെങ്കില്‍ അത് നേരിട്ട് കാരാട്ടിനയച്ചുകൊടുക്കൂ. അടുത്ത നിമിഷം വി എസ് പാര്‍ട്ടിക്കു പുറത്താകും . മാരീചന്റെ വര്‍ഷങ്ങളായുള്ള സ്വപ്നം സാഷാത്ക്കരിക്കപ്പെടും . സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന സമിതിക്കും കുറച്ച് പുലഭ്യം പറയാനല്ലാതെ വി എസിനെതിരെ ഒരു നടപടിയും എടുക്കാനാകില്ല എന്ന കാര്യം മാരീചനറിവുള്ളതാണല്ലോ.


മദനിയെ വെള്ളപൂശാന്‍ മാരിചന്‍ കൂട്ടുപിടിക്കുന്ന 2004 ലെ ഏതോ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വായിച്ചാല്‍ ആരും ചിരിച്ചുപോകും . മാധ്യമപൂതനകള്‍ എന്നു വിളിച്ചാക്ഷേപിച്ച മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തക്ക് അമൃതിന്റെ മഹത്വം നല്‍കുന്നത് കാണാന്‍ നല്ല ശേലുണ്ട്. ഇടതുപക്ഷത്തിനു പല സംഘടനകളും പിന്തുണയും വോട്ടും നല്‍കുമെന്ന് പ്രഖ്യാപിക്കാറുണ്ട്. അതവരുടെ ഇഷ്ടം . രാമന്‍ പിള്ളയുടെ ജനപക്ഷം എന്ന സംഘടനയും ഇപ്രാവശ്യം പിന്തുണ പ്രഖ്യാപിച്ചിരുന്നു. മദനി എന്ന മത തീവ്രവാദിയുമായി സഖ്യമുണ്ടാക്കിയതും അദ്ദേഹം നിര്‍ദ്ദേശിച്ച ആളെ മുന്നണിയില്‍ ആലോചിക്കാതെ സ്ഥനാര്‍ ത്ഥിയാക്കിയതും അതിനു വേണ്ടി സി പി ഐയുമായി ഉടക്കിയതും , ഏതെങ്കിലും സംഘടന ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്നതുപോലെയല്ല. തിരുവനന്തപുരത്തു നടന്ന സമ്മേളനത്തില്‍ വി എസ് വേദിയിലേക്കു വന്നപ്പോള്‍ മുഖം വീര്‍പ്പിച്ച് തലകുനിച്ചിരുന്നതും , കുറ്റിപ്പുറത്ത് മദനി വേദിയിലേക്ക് വന്നപ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിച്ചു സ്വീകരിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ ഓഛാനിച്ചു നിന്നതുമെല്ലാം കേരളീയരെല്ലാം കണ്ടതാണ്. അത് കണ്ട കമ്യൂണിസത്തെ സ്നേഹിക്കുന്ന ആരും , പിണറായി എന്ന കമ്യൂണിസ്റ്റിന്റെ അധപ്പതനം കണ്ട്, സഹതപിക്കും . മദനിയാണിപ്പോള്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണങ്ങള്‍ പൊതു വേദികളില്‍ വിശദീകരിക്കുന്നത്. ഇടതുപക്ഷത്തിന്റെ വക്താവിനേപ്പോലെയാണദ്ദേഹം പെരുമാറുന്നതും . ഒരു മത തീവ്രവാദി ഇടതുപക്ഷത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് പ്രബുദ്ധ കേരളത്തിനപമാനമാണ്. പി ഡി പിക്കാരോ എന്‍ ഡി എഫുകാരോ ആരു വേണമെങ്കിലും ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്യുന്നതില്‍ ആര്‍ക്കും വിരോധമില്ല. അതവരുടെ ഇഷ്ടം .പക്ഷെ അവരുമായി സഖ്യത്തിലേര്‍പ്പെടുന്നതും, പരസ്യമായി വേദി പങ്കിടുന്നതും, കെട്ടിപ്പിടിക്കുന്നതും, അപഹാസ്യമാണ്. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവര്‍ ഈ മദനി പ്രേമം കണ്ട് മുഖം തിരിച്ചു. അതൊന്നും മനസിലാക്കാനുള്ള വിവരം മാരീചനില്ലെങ്കിലും വളരെയധികം മലയാളികള്‍ക്കുണ്ട്.

വോട്ടിന്റെ കണക്കുകൊണ്ട് മാരീചന്‍ നടത്തുന്ന കസര്‍ത്തുകള്‍ രസാവഹമാണ്. 2004 ല്‍ വോട്ടു ചെയ്തവരില്‍ 2 ലക്ഷം പേരേ ഇടതുപക്ഷത്തിനിത്തവണ വോട്ടു ചെയ്യാതിരുന്നുള്ളു എന്നൊക്കെ പറഞ്ഞ് മലയാളികളെ ഇതുപോലെ ചിരിപ്പിക്കല്ലേ. ഇതിലും എത്രയോ കൂടതലാകാനാണു സാധ്യത. കഴിഞ്ഞ കോളേജ് ഇലക്ഷന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏതാണ്ടു മുഴുവനായി തൂത്തുവാരിയിരുന്നു.ഈ വിദ്യാര്‍ത്ഥികളാണ്, പുതിയതായി വോട്ടവകാശം നേടിയവര്‍ . ഇടതുപക്ഷാഭിമുഖ്യമുള്ള ഇവരില്‍ ഭൂരിഭാഗം പേരും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തിരിക്കാനാണ്, എല്ലാ സാധ്യതയും . മദനി വഴി കിട്ടിയ വോട്ടുകളും ഈ പുതിയ വോട്ടുകളും ഉണ്ടായിട്ടും 2 ലക്ഷം വോട്ടുകള്‍ ഇടതുപക്ഷത്തിനു കുറഞ്ഞു എന്നാണെങ്കില്‍ , ഇടതുപക്ഷത്തു നിന്നും നഷ്ടപ്പെട്ട വോട്ടുകള്‍ അനേകലക്ഷങ്ങള്‍ വരും . അതു മനസിലാക്കാതെ 2 ലക്ഷത്തിന്റെ കണക്കും കെട്ടിപ്പിടിച്ചിരിക്കുന്നവര്‍ വിവരദോഷികള്‍ തന്നെയാണ്. ഇനിയിപ്പോള്‍ വാദത്തിനു വേണ്ടി, പുതിയ വോട്ടര്‍മാര്‍ ഒന്നടങ്കം യു ഡി എഫിന്‌ വോട്ടു ചെയ്തു എന്നു സമ്മതിച്ചാല്‍ , അത് വിരല്‍ ചൂണ്ടുന്ന വലിയ ഒരാപത്തുണ്ട്. അതു മാരീചനു മനസിലാവേണ്ടതാണ്. മനസിലായില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാന്‍ പറ്റൂ.

തോല്‍വിക്കു പല കരണങ്ങളുമുണ്ട്. ശരിയായി വിശകലനം ചെയ്താല്‍ എല്ലാ അമ്പുകളും തറക്കുന്നത് പിണറായി എന്ന വ്യക്തിയിലായിരിക്കും . അവയൊന്നും കണ്ടിട്ടും കണുന്നില്ലെന്നു നടിച്ച്, പ്രേത വേട്ടക്കിറങ്ങിയിരിക്കുന്നു , പാര്‍ട്ടിക്കുള്ളില്‍ പിണറായിയും പാര്‍ട്ടിക്ക് പുറത്ത് ചേവകന്‍ മാരും.

വി എസിനെതിരെ എയ്യുന്ന ഒളിയമ്പുകള്‍ പതിവു പോലെ ഒരു ചുള്ളിക്കമ്പിന്റെ ബലം പോലും ഇല്ലാത്തതാണ്. മാരീചന്‍ എന്ന ചേവകന്‍ വര്‍ഷങ്ങളായി ബ്ളോഗില്‍ അതു ചെയ്യുന്നു. ഈ ബ്ളോഗിലും ആവര്‍ത്തിക്കുന്നു. ഇത്രകാലവും പിണറായി പറയുന്നത് ഏറ്റുപിടിച്ചിട്ടും , വി എസ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നോ, പാര്‍ട്ടിയില്‍ നിന്നോ പുറത്തായില്ല. അതിന്റെ കലിപ്പ് ഇവിടെയും അഴിഞ്ഞാടുന്നു.

മൂന്നു കാര്യങ്ങളാണ്, മാരീചന്‍ ഇവിടെ അവതരിപ്പിക്കുന്നത്

1. വി എസിന്റെ നിലപാടുകള്‍ കാരണം ഇടതുപക്ഷത്തിനു വോട്ടു കുറഞ്ഞു.

2. മദനി എന്ന മത തീവ്രവാദിയുമായുള്ള ബന്ധം പവിത്രമാണ്.

3. ഇടതുപക്ഷത്തിനു 2 ലക്ഷം വോട്ടേ കുറഞ്ഞിട്ടുള്ളു.

ഇവയുടെ സത്യാവസ്ഥ എന്താണ്?

വി എസ് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നു എന്നത് പാടിപ്പഴകിയ പല്ലവിയാണ്. എന്നിട്ടും അദ്ദേഹം പാര്‍ട്ടി അംഗമായി തുടരുന്നു എന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി നമുക്ക് കാണാം . സി പി എം എന്ന പാര്‍ട്ടിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്ന ഒരു ആരോപണമാണിത്. സി പി എമ്മിനെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ തലത്തിലേക്ക് താഴ്ത്തിക്കെട്ടുന്നവരേ ഇതു പോലെ ഒരു ആരോപണം ഉന്നയിക്കൂ. മാരീച ചേകവര്‍ അവിടെയും നിറുത്തുന്നില്ല. 2004 ല്‍ കരുണാകരന്‍ നടത്തിയ അഹ്വാനം, വി എസ് നടത്തി എന്നു പറയുന്ന അഹ്വാനമായി താരതമ്യം ചെയ്യുന്നു. 2004 ല്‍ കരുണാകരന്റെ ഏതോ പ്രസ്താവനയാണ്, യു ഡി എഫിനെ തോല്‍പ്പിച്ചതെന്ന്, കുഞ്ഞഹമ്മദിനേപ്പോലുള്ള, ഇപ്പോള്‍ മരത്തില്‍ നിന്നിറങ്ങി വന്ന പോലെ രൂപമുള്ളവര്‍ പോലും കരുതില്ല. ഇടതു പക്ഷത്തിന്റെ അന്തസിനെ തന്നെ കൊഞ്ഞനം കുത്തുന്ന ഒരു പരാമര്‍ശമാണത്. ഏതെങ്കിലും നേതാക്കന്‍മാര്‍ പ്രസ്താവന നടത്തുന്നതാണ്, ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നതെന്നു വന്നാല്‍ , രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അവയുടെ നയങ്ങള്‍ക്കോ ഒരു പ്രസക്തിയും ഇല്ലെന്നു വരുന്നു. അങ്ങനെ കരുതുന്നവരുടെ തല പരിശോധിക്കണം . നിഷേധവോട്ടുകള്‍ കൊണ്ട്, അല്ലെങ്കില്‍ കരുണാകരന്‍ എന്തോ പറഞ്ഞതു കൊണ്ടുള്ള ഭാഗ്യം കൊണ്ട് ഇടതുപക്ഷം 2004 ല്‍ ജയിച്ചു എന്ന് ഒരു ഇടതു പക്ഷ അനുകൂലിയും പറയില്ല. ഇടതുപക്ഷത്തിനര്‍ഹതപ്പെട്ട വിജയം ഇടതു പക്ഷം നേടി. അത് കരുണാകരന്റെ ചെലവിലായിരുന്നു എന്ന് പറയുന്ന ആള്‍ ഇടതു പക്ഷത്തിന്റെ ബന്ധുവാകാന്‍ തരമില്ല.


അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ പോലീസിന്റെ തല്ലു കൊണ്ട പാടുകള്‍ ശരീരത്തില്‍ ഇപ്പോഴുമുള്ളവര്‍, ആ കരുണകരന്റെ പിന്നാലെ പോയതിന്റെ ചരിത്രം കേരളിയര്‍ക്കെല്ലാം അറിയാം . ആ നാണം കെട്ട നടപടി ആരാണു നടത്തിയതെന്നും എല്ലാവര്‍ക്കും അറിയാം . അദ്ദേഹത്തിന്റെ ഒരു ഭക്തന്‍ 2004 ലെ ജയം കരുണാകരന്റെ മിടുക്കായി അവതരിപ്പിക്കുന്നതും എന്തിനാണെന്ന് മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വി എസ് വിരോധത്തിന്റെ ഒരു കാഠിന്യമേ!



കഴിഞ്ഞ പ്രാവശ്യം വോട്ടു ചെയ്യാതെ വീട്ടിലിരുന്നവര്‍, കൂട്ടമായി പോയി യു ഡി എഫ്നു വോട്ടു ചെയ്തെങ്കില്‍ , അതും ഇടതുപക്ഷത്തിന്റെ ഇന്നത്തെ നിലപാടുകള്‍ ഇഷ്ടമില്ലാത്തവര്‍ പരാജയപ്പെടുത്താന്‍ തന്നെ വാശിയോടെ വോട്ടു ചെയ്തു എന്നും വരുന്നു. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തേക്കുറിച്ചുള്ള ഒരു വിഷയവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല.

ലക്ഷങ്ങളുടെ കണക്കു പറയുന്നതില്‍ വലിയ കാര്യമില്ല. ഒരു വോട്ട് കൂടുതല്‍ കിട്ടുന്ന ആളാണ്, ജനാധിപത്യത്തില്‍ വിജയി. അതാണു ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ. ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടാന്‍ വേണ്ടിയാണ്, ഒരു മത തീവ്രവാദിയുടെ പിന്നാലെ പോയതെന്നാണ്, പല ഇടതുപക്ഷ അനുഭാവികളും പറഞ്ഞിരുന്നത്.

വോട്ടു കുറയുമ്പോള്‍ സ്വന്തം പാളിച്ചകള്‍ മനസിലാക്കാനും, തെറ്റുകള്‍ തിരുത്താനും കഴിയുന്നത് എല്ലാവര്‍ക്കും പറ്റുന്നതല്ല. അതിനു പക്വതയും വിവേകവും വേണം . ഇതു രണ്ടുമില്ലാത്തവര്‍ മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താന്‍ ആഞ്ഞു ശ്രമിക്കും . സ്വന്തം പാര്‍ട്ടിക്കാരെയും, അതും സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയേയും പുലഭ്യം പറയും .ബി ജെ പി എന്ന പാര്‍ട്ടി പോലും നയങ്ങളിലെ പാളിച്ചകള്‍ പെട്ടെന്നു മനസിലാക്കി. സി പി എമ്മിന്റെ കേന്ദ്ര നേതൃത്വവും, മറ്റ് ഇടതു പാര്‍ട്ടികളുടെ നേതാക്കളും അവര്‍ക്ക് പറ്റിയ പളിച്ചകള്‍ കണ്ടെത്തിക്കഴിഞ്ഞു. പതിവു പോലെ കേരളത്തിലെ പാര്‍ട്ടി വി എസ് എന്ന ഒറ്റ അജണ്ടയില്‍ ചുറ്റിക്കറങ്ങുന്നു. മുന്നില്‍ തുറന്ന പുസ്തകം പോലെ കിടക്കുന്ന പളിച്ചകള്‍ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പ്രേതവേട്ടക്കിറങ്ങിയിരിക്കുന്നു.

കേരളത്തില്‍ യു ഡി എഫിനു 15-16 സീറ്റുകള്‍ വരെ കിട്ടാമെന്ന് പ്രവചിച്ച സര്‍വേകള്‍, വി എസ് എന്ന കേരള മുഖ്യമന്ത്രിയുടെ സ്വീകാര്യത 36 ശതമാനമെന്നും ഉമ്മന്‍ ചാണ്ടിയുടേത് 20 ശതമാനമെന്നും പിണറായി വിജയന്റേത് 1 ശതമാനമെന്നും റിപ്പോര്‍ട്ട് ചെയ്തു. ദേശീയ മാധ്യമങ്ങള്‍ വരെ കേരള മുഖ്യമന്ത്രിക്ക് നല്ല സ്വീകാര്യതയാണെന്നു പറഞ്ഞു.

അതു കൂടി കണ്ടപ്പോള്‍ പിണറായിക്ക് സഹിക്കാന്‍ വയ്യ. അതാണീപ്പോള്‍ വി എസിനെതിരെ ഒരു ഒളിപ്പോരു കൂടി നടത്തി നോക്കുന്നതിന്റെ പിന്നിലെ യുക്തി. വി എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇടതു മുന്നണി തോല്‍ക്കുമെന്നു പറഞ്ഞ കഴുതകളുടെ വായടപ്പിക്കുന്നതായിരുന്നു 2006 ലെ തിളങ്ങുന്ന വിജയം . ആ കഴുതകള്‍ വീണ്ടും അതേ പല്ലവി പാടിക്കൊണ്ടിരിക്കുന്നു. കുഴലൂത്തുകാര്‍ അത് പല വേദികളിലും ആവര്‍ത്തിക്കുന്നു.

വി എസിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും കഴിയുമെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കുക എന്ന ഒറ്റ അജണ്ടയാണിപ്പോള്‍ പിണറായിയുടെ മനസിലുള്ളു. തെരഞ്ഞെടുപ്പു പരാജയം പോലും അതിനുള്ള കാരണമാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു.

അല്ലാതെ പര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങളല്ല അദ്ദേഹത്തിനു ചിന്താവിഷയം .


കുറച്ച് നാളുകള്‍ക്ക് മുമ്പ്, മമ്മൂട്ടി ജനാധിപത്യത്തിന്റെ താക്കോല്‍ അന്വേഷിച്ചു നടന്ന പോലെ മാരീചന്‍ തോല്‍വിക്ക് നാനാര്‍ത്ഥങ്ങള്‍ അന്വേഷിച്ചു നടക്കുന്നു.

ഈ തോല്‍വിക്ക് നാനാര്‍ത്ഥങ്ങളില്ല. ഒരര്‍ ത്ഥമേ ഉള്ളൂ. അതിതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ഭൂരിഭാഗം ആളുകളും ഇടതു മുന്നണിയുടെ നിലപാടുകള്‍ തള്ളിക്കളഞ്ഞു. ഇടതുമുന്നണിയുടെ നിലപാടുകള്‍ എന്നു പറഞ്ഞാല്‍ സി പി എമ്മിന്റെ നിലപാടുകള്‍ . കുറച്ചു കൂടെ തെളിച്ചു പറഞ്ഞാല്‍ സി പി എമ്മിലെ കിരീടം വക്കാത്ത രാജാവായ , പിണറായി വിജയന്റെ നിലപാടുകള്‍. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഉള്ള മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് അടിച്ചേല്‍പ്പിച്ച നിലപാടുകള്‍.

ലാവലിന്‍ കേസില്‍ എങ്ങനെയെങ്കിലും തടി തപ്പാനുള്ള വെപ്രാളത്തില്‍ കാണിച്ചുകൂട്ടിയ പേക്കൂത്തുകള്‍ , മദനി എന്ന മത തീവ്രവാദിയുമായുള്ള ബാന്ധവം , വീരേന്ദ്രകുമാറിനോടുള്ള വ്യക്തി വിരോധം, സി പി ഐ യെ അപമാനിച്ച പെരുമാറ്റം , ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായത്തെയും അതിന്റെ നേതാക്കളെയും രണ്ടു വര്‍ഷത്തോളം അപമാനിച്ചത്.ഇതെല്ലാം പിണറായി വിജയന്റെ നിലപാടുകളായിരുന്നു. ഇതൊക്കെ ധാര്‍ഷ്ട്യത്തോടും, അസഹിഷ്ണുതയോടും, ഏകാധിപത്യപരമായുമാണ്, പാര്‍ട്ടിയിലും മുന്നണിയിലും അടിച്ചേല്‍പ്പിച്ചത്. ഇവയെല്ലാം ഭൂരിപക്ഷം വോട്ടര്‍മാരും തള്ളിക്കളഞ്ഞു. അതും നാണം കെട്ട ഒരു തോല്‍വി സമ്മാനിച്ചുകൊണ്ടും . ഈ യധാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ നാനാര്‍ത്ഥങ്ങള്‍ അന്വേഷിക്കുക തന്നെവേണം .

2009-05-23

പുലികള്‍ പരാജയപ്പെടുന്നത് എന്ത് കൊണ്ട്?

ശിഥില ചിന്തകളില്‍ ഇന്നെഴുതിയ ഒരു കമന്റ്:


ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് സ്വയംഭരണവും അധികാരവികേന്ദ്രീകരണവും ഉറപ്പാക്കിക്കൊണ്ടുള്ള രാഷ്ട്രീയപരിഹാരം സുസാധ്യമാക്കുന്നതായിരുന്നു രാജീവ് ഗാന്ധി-ജയവര്‍ദ്ധന കരാര്‍. പ്രഭാകരന്റെ നിഗൂഢ രാഷ്ട്രീയമോഹങ്ങളാണ് ആ കരാര്‍ അട്ടിമറിക്കപ്പെടാന്‍ കാരണം. തമിഴ് വംശജരുടെ വിമോചനപ്പോരാളി എന്ന നിലയില്‍ നിന്നും അപ്പോഴേക്കും പ്രഭാകരനില്‍ ഒരു സര്‍വ്വാധിപതി ഉടലെടുത്തിരുന്നു. തീവ്രവാദനയം സ്വീകരിക്കാത്ത മറ്റ് തമിഴ് നേതാക്കളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാന്‍ പ്രഭാകരന്‍ തുനിഞ്ഞത് ഈ ഫാസിസ്റ്റ് മനോഭാവത്തിന്റെ പ്രകടനമാണ്. തമിഴരുടെ മോചനമല്ല, വിഭജിച്ചു കിട്ടുന്ന ഈഴരാജ്യത്തിന്റെ സര്‍വ്വാധിപതിയാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രഭാകരന്‍ പിന്നീടുള്ള ഓരോ ചുവടുവെപ്പിലും തെളിയിച്ചിട്ടുണ്ട്.

ഒരു ജനാധിപത്യവാദിക്ക് മാത്രമേ തന്റെ ജനതയ്ക്ക് വിമോചനം നേടിത്തരാന്‍ കഴിയുകയുള്ളൂ എന്നാണ് ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്ന പാഠം. അബ്രഹാം ലിങ്കണ്‍ മുതല്‍ മഹാത്മാഗാന്ധിജി, നെല്‍‌സണ്‍ മണ്ടേല തുടങ്ങിയ മഹാന്മാരായ നേതാക്കള്‍ ഇതിനുദാഹരണങ്ങളാണ്. ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കള്‍ക്ക് എന്റെ ഈ നിരീക്ഷണത്തോട് യോജിക്കാന്‍ കഴിയാതിരിക്കുക സ്വാഭാവികം.

പ്രഭാകരനെപ്പോലെ ഒരു നേതാവിനെയും, എല്‍.ടി.ടി.ഇ.യെപ്പോലെ ഒരു സംഘടനയെയും ഒരു രാജ്യത്തിനും വെച്ചുപൊറുപ്പിക്കാന്‍ കഴിയുമായിരുന്നില്ല. എന്ത് വില കൊടുത്തും അത്തരം ഒരു ശക്തിയെ ശ്രീലങ്കയില്‍ നിന്ന് തുടച്ചെറിയാന്‍ അവിടത്തെ സര്‍ക്കാരിന് ബാധ്യതയുണ്ടായിരുന്നു. അത് നിറവേറ്റിയതിനെ തമിഴ് വംശജരെ കൂട്ടക്കൊല ചെയ്തു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. പ്രഭാകരന്‍ മാത്രമാണ് അവിടെ നടന്ന മനുഷ്യക്കുരുതിയ്ക്ക് കാരണം. പ്രഭാകരന്‍ തന്നെ എത്ര നേതാക്കളെയും നിരപരാധികളെയും വധിക്കുന്നതിന് കാരണമായിട്ടുണ്ട്?

ചുരുക്കത്തില്‍ ശ്രീലങ്കയില്‍ തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ തുടങ്ങിയേടത്ത് തന്നെ നില്‍ക്കുന്നു. അത് പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി അവിടത്തെ സര്‍ക്കാര്‍ കാണിക്കും എന്ന് പ്രതീക്ഷിക്കാനേ ഇപ്പോള്‍ കഴിയൂ. മറിച്ചാണെങ്കില്‍ അവിടെ അതിന് മുന്‍‌കൈ എടുക്കാന്‍ ജനാധിപത്യവാദികളായ നേതാക്കളാണ് തമിഴ് വംശജരില്‍ നിന്ന് ഉയര്‍ന്നു വരേണ്ടത്. അല്ലാതെ പ്രഭാകരന്മാരല്ല.

(നേപ്പാളില്‍ നിന്നുള്ള വാര്‍ത്തകള്‍ അപായസൂചനകള്‍ നല്‍കുന്നുണ്ട്. അതിനെ പറ്റി വഴിയെ)

2009-05-19

വ്യത്യസ്തനായ ശശി തരൂര്‍, വ്യത്യസ്തമായ തരൂര്‍ ശൈലി!


ഡോക്ടര്‍ കാനം ശങ്കരപ്പിള്ള എന്റെ ഓര്‍ക്കുട്ട് സുഹൃത്താണ്. ഒരു ബ്ലോഗ്ഗര്‍ കൂടിയാണ് അദ്ദേഹം. ബ്ലോഗിലൂടെയും ഓര്‍ക്കുട്ടിലൂടെയും ഈ അടുത്ത കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നതെങ്കിലും ചെറുപ്പകാലത്ത് തന്നെ, ജനയുഗം വാരികയില്‍ ആരോഗ്യപംക്തി കൈകാര്യം ചെയ്യുന്ന അദ്ദേഹത്തെ ഞാന്‍ വായിക്കാറുണ്ടായിരുന്നു. ഇന്ന് അദ്ദേഹം എനിക്ക് ഓര്‍ക്കുട്ടില്‍ എഴുതിയ സ്ക്രാപ്പും അതിന് ഞാന്‍ എഴുതിയ മറുപടിയും സാമൂഹ്യപ്രസക്തിയുള്ള വിഷയമായതിനാല്‍ ഒരു പോസ്റ്റ് ആയി ഇവിടെ പബ്ലിഷ് ചെയ്യുന്നു.

ഡോ.കാനത്തിന്റെ സ്ക്രാപ്പ്:
“ഡോ. തരൂര്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍
വിജയിക്കുവാന്‍ പ്രധാന കാരണം അദ്ദേഹത്തിന്‍റെ ചില വാഗ്ദാനങ്ങളായിരുന്നു.
വ്യത്യസ്ഥനായ ഒരു എം.പി ആണെന്ന് വിജയം മുതല്‍ തെളിയിച്ചു.
നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട്
തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള
ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

അതിനോടൊപ്പം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി സംവിധാനം ഏര്‍‌പ്പെടുത്തുന്നതോടൊപ്പം തന്‍റെ സന്ദേശങ്ങള്‍ ബ്ലാക്ക് ബറിയുടെ സഹായത്താല്‍ ട്വിറ്ററിലെത്തിക്കുന്നു. അദ്ദേഹത്തെ പിന്തുടരുന്ന ആര്‍ക്കും ലോകത്തെവിടെയിരുന്നും ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നതിലൂടെ സന്ദേശങ്ങള്‍ കൈപ്പറ്റാവുന്നതാണ്. ഇതിനെയാണ് സുതാര്യത എന്ന് പറയുന്നത്.

നാളിതുവരെ ഭരണം കയ്യാളിയ പലരും അഴിമതിക്കഥകളില്‍ മുങ്ങിക്കുളിച്ചതായി മാത്രമേ ജനത്തിനറിയു. ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കെന്ന ഇന്‍ഡി പെപ്പലില്‍ തരൂരിന്റെ സാന്നിധ്യം അദ്ദേഹത്തെ ഒരു പടികൂടി മുന്നിലെത്തിക്കുന്നു.

എന്റ മറുപടി:
സുപ്രഭാതം സര്‍, സ്ക്രാപ്പ് വായിച്ചു. വിവരങ്ങള്‍ക്ക് നന്ദി. ഇന്‍ഡ്യന്‍ ജനാധിപത്യത്തെ കുറിച്ച് നമുക്കുണ്ടായിരുന്ന ആശങ്കകള്‍ ദൂരീകരിക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നിട്ടുള്ളത്. എന്ത് തന്നെയായാലും ഇന്‍ഡ്യന്‍ ദേശീയതയെയും മതേതര-ജനാധിപത്യമൂല്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തന്നെയാണ്. ആ പാര്‍ട്ടിയുടെ തകര്‍ച്ച മേല്‍പ്പറഞ്ഞ മൂല്യങ്ങളുടെ കൂടി തകര്‍ച്ച ആകുമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു എന്നത് ആ മൂല്യങ്ങളുടെ കൂടി ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ശശി തരൂര്‍ തീര്‍ച്ചയായും നാം മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. രാഷ്ട്രീയത്തിലും ഭരണനടപടികളിലും സുതാര്യത ഉണ്ടാവുകയെന്നത് ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധിയാണ്. തരൂരിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ സുതാര്യത എല്ലാ രംഗങ്ങളിലും ഏര്‍പ്പെടുത്തുന്നതിന് സഹായകരമാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.