2009-03-24

അംബിയുടെ അഭിഭാഷണം

കുറച്ച് ദിവസങ്ങളായി ബ്ലോഗുകള്‍ അങ്ങനെ വായിക്കാറില്ല. ഇന്ന് അഭിഭാഷണം എന്ന ബ്ലോഗ് കാണാനിടയായി. അതിലെ “എന്റെ നാടുണരേണമേ ദൈവമേ ...” എന്ന പോസ്റ്റ് ശ്രദ്ധേയമായി
തോന്നി. മുഴുവനും വായിച്ചില്ല. സാവധാനം വായിക്കാം. അവിടെ വെറുതെ ഒരു കമന്റ് എഴുതിയെങ്കിലും ആ കമന്റ് എനിക്കേറ്റം പ്രിയങ്കരമായ ചിന്തയായതിനാല്‍ ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു:

രാഷ്ട്രീയത്തിലും പൊതുകാര്യങ്ങളിലും മൌലികചിന്തകള്‍ ഇപ്പോള്‍ കാണാറില്ല. ജന്മനാലോ സാഹചര്യങ്ങളാലോ ഒരു പാര്‍ട്ടിയിലോ,മതത്തിലോ,സംഘടനയിലോ വിശ്വസിച്ചുപോയാല്‍ പിന്നെ അതാത് മത-പാര്‍ട്ടി-സംഘടനകളുടെ നേതാക്കന്മാര്‍ പറയുന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ യാന്ത്രികമായി ഉരുവിടുകയും ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന അണികളുടെയും വിശ്വാസികളുടെയും ആസുരകാലമാണിത്.

സത്യവും യാഥാര്‍ഥ്യങ്ങളും കണ്ടെത്താന്‍ അവനവന്‍ നേര് തേടി സഞ്ചരിക്കേണ്ടതുണ്ട്. ഭൂമിയില്‍ പരിണാമദശയില്‍ മനുഷ്യനാണുണ്ടായത്. ഇന്നും നാളെയും മനുഷ്യനുണ്ടാവും. മതങ്ങളും പാര്‍ട്ടികളും സംഘടനകളും മനുഷ്യര്‍ക്ക് വേണ്ടിയല്ലെങ്കില്‍ അവകളെ നിരാകരിച്ച് മാനവികതയുടെ ഏകത്വത്തില്‍ വിലയം പ്രാപിക്കാന്‍ ചിന്തിക്കുന്നവര്‍ക്ക് കഴിയണം. മനുഷ്യനായിരിക്കണം എല്ലാ ചിന്തകളുടെയും കേന്ദ്രബിന്ദുവും ഏറ്റവും വലുതും. മനുഷ്യന്‍ എന്ന ഒറ്റക്കാരണത്താല്‍ അവന്റെ സ്ഥാനം മതങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും മീതെയാണ്.

വെറുതെ എന്റെ ചിന്തകള്‍ ഇവിടെ പങ്ക് വെച്ചു എന്ന് മാത്രം. എന്റെ മുന്‍പില്‍ കാണുന്ന പച്ചമനുഷ്യരാണ് ഏത് നേതാവിനേക്കാളും ഏത് പുരോഹിതനേക്കാളും ഏത് ആള്‍ദൈവത്തേക്കാളും എനിക്ക് വലുത്. ഈ മനുഷ്യരേക്കാളും മീതെ ആരുമില്ലെന്ന് ഞാന്‍ കരുതുന്നു. ഈ പോസ്റ്റ് മുഴുവനും ഇനിയും വായിച്ച് തീര്‍ന്നിട്ടില്ല. ഓഫ് ടോപിക്ക് ആയി എന്റെ അഭിപ്രായം എഴുതിയതില്‍ ക്ഷമിക്കുക.
ആശംസകളോടെ,

2009-03-12

ഒറ്റയാനായ മനുഷ്യാ നീയാണ് ബലവാന്‍ !

പഥികന്‍ എന്ന ബ്ലോഗ്ഗര്‍ ശിഥിലചിന്തകളില്‍ എഴുതിയ കമന്റിന് ഞാന്‍ എഴുതിയ മറുപടി ഇവിടെ ഇന്നത്തെ പോസ്റ്റ്.

പഥികന്റെ സുദീര്‍ഘമായ കമന്റ് വായിച്ചു. ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി രേഖപ്പെടുത്തുന്നു. ഞാന്‍ കുറെക്കാലമായി ഒരു കവിത ബ്ലോഗില്‍ എഴുതണം എന്ന് വിചാരിക്കുന്നു. അതിന് കഴിഞ്ഞിട്ടില്ല കാരണം എനിക്ക് കവിത എഴുതാന്‍ അറിയില്ല എന്നത് തന്നെ. ഏതായാലും ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ച ആശയം ഇവിടെ എഴുതട്ടെ. ആരെങ്കിലും ഈ ആശയം ഇതിന് മുന്‍പ് കവിതയായി എഴുതിയിട്ടുണ്ടെങ്കില്‍ അവര്‍ എന്നോട് പൊറുക്കട്ടെ.


മുസ്ലീമിന് ഒരു പ്രശ്നം വന്നാല്‍,
ലോകത്തെവിടെയുമുള്ള മുസ്ലീങ്ങള്‍ക്ക് പ്രശ്നം വരുന്നു....

കൃസ്ത്യാനിക്കൊരു പ്രശ്നം വന്നാല്‍,
ലോകത്തെവിടെയുമുള്ള കൃസ്ത്യാനികള്‍ക്ക് പ്രശ്നം വരുന്നു....

ജൂതന് ഒരു പ്രശ്നം വന്നാല്‍,
ലോകത്തെവിടെയുമുള്ള ജൂതര്‍ക്ക് അത് ജീവന്മരണ പ്രശ്നമാകുന്നു..

കമ്മ്യൂണിസ്റ്റിന് ഒരു പ്രശ്നം വന്നാല്‍,
ലോകത്തെവിടെയുള്ള മാര്‍ക്സിസ്റ്റുകള്‍ ആയുധം കൈയിലെടുക്കുന്നു..

തമിഴന് ഒരു പ്രശ്നം വന്നാല്‍,
ലോകത്തെവിടെയുമുള്ള തമിഴര്‍ സ്വയം തീ കൊളുത്തി മരിക്കാന്‍
മുന്നിട്ടിറങ്ങുന്നു...

അയല്‍പ്പക്കത്തുള്ള ഒരു മനുഷ്യന് പ്രശ്നം വന്നാല്‍...
അതൊരു മനുഷ്യനും പ്രശ്നമാവുന്നില്ല...

മുസ്ലീമോ കൃസ്ത്യാനിയോ ഹിന്ദുവോ ജൂതനോ
തമിഴനോ കമ്മ്യൂണിസ്റ്റോ അങ്ങനെ ഏതെങ്കിലും ഇസ്റ്റാകാത്ത
വെറുമൊരു മനുഷ്യനായ,
എനിക്കൊരു പ്രശ്നം വന്നാല്‍ ....?

വേണ്ട അതാരുടെയും പ്രശ്നമാകേണ്ട...
ഒറ്റയാനായ മനുഷ്യനാണ് ആരേക്കാളും ബലവാന്‍!

2009-03-08

കാഷ്മീര്‍ പ്രശ്നം; ജോക്കറിന് മറുപടി!


ശിഥില ചിന്തകളില്‍ ജോക്കറിന് എഴുതിയ മറുപടി:

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങളുടെ കാതല്‍ കാശ്മീര്‍ ആണ്
എന്ന് ജോക്കറ് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്കറിയില്ല. ഇന്ത്യയുടെ മണ്ണില്‍ നിന്ന്കൊണ്ട് ആര്‍ക്കെങ്കിലും അങ്ങനെ പറയാന്‍ കഴിയുകയുമില്ല. കാഷ്മീരിന്റെ ഏകദേശം പകുതിയോളം ഭാഗം ഇപ്പോഴും അനധികൃതമായി പാക്കിസ്ഥാന്‍ ഇപ്പോഴും കയ്യടക്കി വെച്ചിരിക്കുന്നു. പാക്കിസ്ഥാന്‍ ഒക്യൂപ്പൈഡ് കാഷ്മീര്‍ അഥവാ ആസാദ് കാഷ്മീര്‍ എന്ന് അവര്‍ വിളിക്കുന്ന പ്രദേശമാണത്. അതാണോ ജോക്കറ് ഉദ്ദേശിച്ചിരിക്കുക? ഈ മാപ്പും കൂടി കാണുക, ചൈനയും പാക്കിസ്ഥാനും കൂടി നമ്മുടെ ഭൂപ്രദേശം കൈവശപ്പെടുത്തിയത് എത്രയെന്ന്. ചരിത്രത്തിന്റെ ചില തെറ്റുകള്‍ നമുക്ക് തിരുത്താനോ അല്ലെങ്കില്‍ ചരിത്രത്തിന്റെ ഭാരവും ചുമന്ന് നമുക്ക് മുന്നോട്ട് പോകാനോ കഴിയില്ല തന്നെ. പക്ഷെ ഇന്ത്യയുടെ നിരപരാധിത്വവും മറ്റുള്ളവര്‍ നമ്മുടെ മേല്‍ കുതിരകയറുന്നതും നാം തിരിച്ചറിയണം.

1947ആഗസ്റ്റ് പതിനഞ്ചിന് പാക്കിസ്ഥാനും ഇന്ത്യന്‍ യൂനിയനും നിലവില്‍ വന്നു. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളായ പശ്ചിമപാക്കിസ്ഥാനും പൂര്‍വ്വപാക്കിസ്ഥാനുമായിരുന്നു അവര്‍ക്ക്. കാഷ്മീര്‍ കൂടി തങ്ങള്‍ക്ക് വേണം എന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നോ? ഇല്ലല്ലൊ. മഹാരാജാ ഹരിസിങ്ങ് ആയിരുന്നു അന്ന് കാഷ്മീരിലെ രാജാവ്. ഏത് രാജ്യത്ത് ചേരണം അഥവാ സ്വയം പരമാധികാരരാജ്യമായി നിലനില്‍ക്കണോ എന്നൊക്കെ കാഷ്മീരിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് മുഹമ്മദലി ജിന്ന പറഞ്ഞിരുന്നത്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി പട്ടേല്‍ നിര്‍ബ്ബന്ധിക്കുകയും അപ്രകാരം എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുകയും ചെയ്തു. അപ്പോഴും കാഷ്മീരിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കണം എന്ന് പട്ടേല്‍ മഹാരാജാ ഹരിസിങ്ങിനോട് ആവശ്യപ്പെട്ടോ? ഇല്ല. കാഷ്മീര്‍ സ്വയം പരമാധികാരരാജ്യമായി തുടരും എന്ന് ഹരിസിങ്ങ് പ്രഖ്യാപിച്ചു. പിന്നെന്താ പ്രശ്നം? പാക്കിസ്ഥാന് കാഷ്മീരില്‍ എന്ത് കാര്യം?

എന്നാല്‍ 1947 ഒക്ടോബര്‍ 20ന് പഥാന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ സഹായത്തോടെ പാക്കിസ്ഥാന്‍ പട്ടാളം കാഷ്മീരിനെ ആക്രമിച്ചു. ഹരിസിങ്ങിന്റെ സൈന്യത്തിന് ചെറുത്ത് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടുമില്ല. ഏകദേശം കാഷ്മീരിന്റെ പകുതിയോളം പാക്കിസ്ഥാന്‍ പിടിച്ചു. ഏത് നിമിഷവും കാഷ്മീര്‍ വീഴുമെന്ന അവസ്ഥയില്‍ ഹരിസിങ്ങ് ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. നിരുപാധികസഹായത്തിന് ഇന്ത്യന്‍സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല. അങ്ങനെ ഉപാധികളോടെ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാന്‍ തയ്യാറാണെന്ന് ഹരിസിങ്ങ് രേഖാമൂലം സമ്മതിച്ചു. ഷെയിക്ക് അബ്ദുള്ളയെ ഇടക്കാല പ്രധാനമന്ത്രിയാക്കാമെന്നും ധാരണയായി. അങ്ങനെ ഒക്ടോബര്‍ 26ന് കാഷ്മീര്‍ ഇന്ത്യന്‍ യൂനിയനില്‍ ഔപചാരികമായി ലയിക്കുകയും അന്ന് തന്നെ ഇന്ത്യന്‍ പട്ടാളം കാഷ്മീരിന്റെ രക്ഷക്കെത്തുകയും ചെയ്തു.

മുസ്ലീം ഭൂരിപക്ഷപ്രദേശമായ കാഷ്മീര്‍ അന്ന് ഭരിച്ചിരുന്നത് ഹിന്ദുരാജാവായ ഹരിസിങ്ങ് ആയിരുന്നുവെന്നും അവിടത്തെ മുസ്ലീം ജനസാമാന്യത്തിന്റെ അനിഷേധ്യനേതാവായിരുന്ന ഷെയിക്ക് അബ്ദുള്ള കാഷ്മീര്‍ പാക്കിസ്ഥാനോടൊപ്പം ലയിക്കാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ഇന്ന് അതേ ഷെയിക്ക് അബ്ദുള്ളയുടെ പൌത്രന്‍ ഒമര്‍ അബ്ദുള്ളയാണ് കാഷ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി എന്നു കൂടി ഓര്‍ക്കുക.

ഇന്ത്യന്‍ പട്ടാളം കാഷ്മീരില്‍ എത്തിയ ഉടനെ പാക്കിസ്ഥാന്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ അധിനിവേശം നടത്തിയ കാഷ്മീരിന്റെ പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍‌വലിക്കാന്‍ കൂട്ടാക്കിയില്ല. അന്യാധീനപ്പെട്ട പ്രദേശം തിരിച്ചുപിടിക്കാ‍ന്‍ നമ്മുടെ പട്ടാളത്തിന് ഉത്തരവ് നല്‍കിയുമില്ല. എന്നിട്ട് 1948ല്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ രേഖാമൂലം പരാതി നല്‍കി. പാക്കിസ്ഥാന്റെ ആക്രമണം അവസാനിപ്പിക്കണമെന്നും കൈവശപ്പെടുത്തിയ ഭൂപ്രദേശത്ത് നിന്ന് പട്ടാളത്തെ പിന്‍‌വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്.

1948 ഏപ്രിലില്‍ യു.എന്‍.സെക്യൂരിറ്റി കൌണ്‍സില്‍ പ്രമേയം പാസ്സാക്കി. കാഷ്മീര്‍ ജനതയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കാഷ്മീരില്‍ ഒരു റഫറണ്ടം അതായത് ജനഹിതപരിശോധന നടത്തണം. അതിന് മുന്‍പ് പാക്കിസ്ഥാന്‍ അധിനിവേശകാഷ്മീരില്‍ നിന്ന് വിലകിപ്പോകണം.കാഷ്മീരില്‍ പാക്കിസ്ഥാന് യാതൊരു അവകാശമില്ലെന്നും അതിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഒരു വിധത്തിലും ഇടപെടരുതെന്നും കര്‍ശനമായി നിര്‍ദ്ദേശിക്കുകയും ചെയ്തു. ജനഹിതപരിശോധന നടത്താന്‍ പ്രമേയം ഇന്ത്യാ ഗവണ്മെന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്ത കാഷ്മീര്‍ വിട്ടുതന്നോ? സൈന്യത്തെ പിന്‍‌വലിച്ചോ? ഇല്ല. അങ്ങനെ ആ ജനഹിതപരിശോധന നടക്കാതെ പോയി. ഇന്നും ആ പ്രദേശം പാക്കിസ്ഥാന്റെ അധീനതയിലാണ്. അതാണ് പി.ഓ.കെ. അഥവാ പാക്കധീന കാഷ്മീര്‍.

പാക്കിസ്ഥാന്‍ അധിനിവേശം നടത്തിയ ആ കാഷ്മീരില്‍ നിന്ന് അവര്‍ ഒഴിഞ്ഞുപോയി മുഴുവന്‍ കാഷ്മീരികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു റഫറണ്ടം ഐക്യരാഷ്ട്രപ്രമേയം അനുസരിച്ചു നടത്തിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും അന്ന് കാഷ്മീര്‍ ജനത ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകാന്‍ വിധിയെഴുതുമായിരുന്നു. അതെന്തോ ആകട്ടെ. കാഷ്മീര്‍ പ്രശ്നം അന്താരാഷ്ട്രവേദികളില്‍ ഉന്നയിക്കുമ്പോഴൊക്കെ പാക്കിസ്ഥാന്‍ ഈ നടക്കാതെ പോയ ജനഹിതപരിശോധനയെപ്പറ്റിയാണ് പറയുക. പാക്കിസ്ഥാന്റെ പകുതിഭാഗം തങ്ങള്‍ കൈവശം വെച്ചിരിക്കുകയാണെന്നും അതൊഴിഞ്ഞുകൊടുക്കുകയെന്നത് ജനഹിതപരിശോധനയുടെ മുന്നുപാധിയായിരുന്നു എന്നത് പാക്കിസ്ഥാന്‍ മറച്ചുപിടിക്കുകയും ഇന്ത്യയ്ക്ക് ഫലപ്രദമായി ഈ സത്യം വിളിച്ചുപറയാന്‍ കഴിയാതെ വരികയും ചെയ്തു.

അപ്പോള്‍ ജോക്കറ് പറഞ്ഞ പോലെ കാഷ്മീര്‍ എങ്ങനെയാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രശ്നത്തിന്റെ കാതലാവുക? കാഷ്മീരിന്റെ 40 ശതമാനത്തോളം ഭൂപ്രദേശം ഇപ്പോഴും അനധികൃതമായി പാക്കിസ്ഥാന്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്നു എന്നതല്ലെ യഥാര്‍ത്ഥ കാഷ്മീര്‍ പ്രശ്നം. ആ പ്രദേശത്തിന്റെ ഒരു ഭാഗം പാക്കിസ്ഥാന്‍ ചൈനയ്ക്ക് ദാനം കൊടുത്തിട്ടുണ്ട്. ചൈനയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് റോഡ് നിര്‍മ്മിക്കാന്‍!

***********************************************************

മേല്‍ക്കമന്റ് വായിച്ച Suvi Nadakuzhackal താഴെക്കാണും വിധം അഭിപ്രായപ്പെട്ടു:

“ഇപ്പോള്‍ അവിടെ ഒരു റഫറണ്ടം നടത്തിയാല്‍ ഭൂരിപക്ഷം പേരും പാക്കിസ്ഥാനില്‍ ലയിക്കണം എന്ന് പറയുമെന്നാണ് എനിക്ക് തോന്നുന്നത്. കാശ്മീരി പണ്ഡിറ്റുകള്‍ ഒത്തിരി പേര്‍ അവിടെ നിന്നും ഓടി പോകേണ്ടി വന്നിട്ടുണ്ടെന്ന കാര്യം ഓര്‍ത്തു കൊണ്ട് തന്നെയാണിതെഴുതുന്നത്.”

ഞാന്‍ സുവിയ്ക്ക് കൊടുത്ത മറുപടി:
സുവി എന്താണ് പറയുന്നത്? എവിടെ റഫറണ്ടം നടത്താന്‍? ഞാന്‍ പറഞ്ഞല്ലൊ പാക്കധീന കാഷ്മീര്‍ നമുക്കവകാശപ്പെട്ട ഭൂപ്രദേശമാണ്. അതൊഴിവാക്കി ഇന്നത്തെ ശിഷ്ട കാഷ്മീരില്‍ മാത്രം റഫറണ്ടം നടത്താനോ? സുവി പറഞ്ഞ ഒരു കാര്യം ശരിയാണ് അവിടത്തെ ഡിമോഗ്രാഫിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ തന്നെയും ജനഹിതപരിശോധന നടത്തിയാല്‍ ഭൂരിപക്ഷം പാക്കിസ്ഥാനില്‍ ലയിക്കണം എന്ന് പറയുകയില്ല. അതിന് ധാരാളം ഘടകങ്ങള്‍ പരിഗണിക്കാനുണ്ട്. പാക്കിസ്ഥാന്‍ ശരിക്ക് പറഞ്ഞാല്‍ ഇന്നൊരു മുങ്ങുന്ന കപ്പലാണ്. മതത്തിന്റെ പേരിലാണല്ലൊ ആ രാഷ്ട്രം ജന്മം കൊണ്ടത്. എന്നിട്ട് മതം അവിടത്തെ ജനങ്ങള്‍ക്ക് സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം നല്‍കിയോ? ഇല്ല. ലോകത്ത് തന്നെ ഇന്ത്യയിലാണ് മുസ്ലീം ജനത സമാധാനം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. മറ്റൊന്ന് കാഷ്മീരില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ തീവ്രവാദികള്‍ ആഹ്വാനം ചെയ്തിട്ടും അവിടത്തെ പൌരസമൂഹം മരം കോച്ചുന്ന തണുപ്പിലും ക്യൂ നിന്ന് വോട്ട് ചെയ്ത് ജനാധിപത്യധാരയില്‍ അണി ചേര്‍ന്നില്ലെ. മതേതര-ജനാധിപത്യ സെറ്റപ്പില്‍ മാത്രമേ മതവും ദേശീയതയും ഏതായാലും ജനങ്ങള്‍ക്ക് പുരോഗതിയും സമാധാനവും ഉറപ്പാക്കാന്‍ കഴിയൂ എന്നതിന് തെളിവല്ലെ നമ്മുടെ ഇന്ത്യ?

കാഷ്മീര്‍ കാര്യത്തില്‍ 1947ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഗുരുതരമായ ചില തെറ്റുകള്‍ ചെയ്തു. അതിന്റെ ഫലമായിട്ടാണ് ജോക്കറ് മേലെ ചൂണ്ടിക്കാട്ടിയ പോലെ കാഷ്മീര്‍ പ്രശ്നം പുണ്ണുപോലെ പഴുത്ത് നാറാന്‍ ഇടയായത്. ഒന്ന് പാക്കിസ്ഥാന്‍ സൈന്യവും പഥാന്‍ ഗോത്രവര്‍ഗ്ഗക്കാരും ചേര്‍ന്ന് കാഷ്മീരിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാഷ്മീരിനെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ അയച്ചില്ല. ശത്രുസൈന്യം മുന്നേറുമ്പോഴും ഇന്ത്യ കാഴ്ചക്കാരനായി നോക്കിനിന്നു. പിന്നെ ഹരിസിങ്ങ് ആഭ്യന്തരസുരക്ഷ,വിദേശകാര്യം,കറന്‍സി തുടങ്ങിയവ ഇന്ത്യാഗവണ്മെന്റിനെ ഏല്പിച്ച് കരാറുണ്ടാക്കിയശേഷം കാഷ്മീരിലെത്തിയ പാട്ടാളത്തെ ഉപയോഗിച്ചു പാക്കിസ്ഥാന്‍ സൈന്യത്തെ അധിനിവേശകാഷ്മീരില്‍ നിന്ന് തുരത്തിയില്ല. തീര്‍ച്ചയായും അന്ന് ഇന്ത്യന്‍ പട്ടാളത്തിന് അത് സാധിക്കുമായിരുന്നു. താരതമ്യേന കൂടുതല്‍ അംഗബലമുള്ള സൈന്യം അന്ന് ഇന്ത്യയ്ക്കായിരിക്കുമല്ലൊ. അതൊന്നും ചെയ്യാതെ പരാതിയുമായി ഐക്യരാഷ്ട സഭയില്‍ ചെന്നു. ഒരു മധ്യസ്ഥന്റെ റോളില്‍ അന്നു യു.എന്‍. പാക്കിസ്ഥാനോട് അധിനിവേശകാഷ്മീരില്‍ നിന്ന് ഒഴിഞ്ഞു പോകാനും ഇന്ത്യയോട് അവിഭക്ത കാഷ്മീരില്‍ റഫറണ്ടം നടത്താനും ആവശ്യപെട്ടു.

എന്തിന് റഫറണ്ടം? കാഷ്മീര്‍ നിയമപ്രകാരം കരാറുണ്ടാക്കി ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചതായിരുന്നു. അനേകം നാട്ടുരാജ്യങ്ങള്‍ ഹൈദരാബാദ് നൈസാമടക്കം അങ്ങനെയാണ് ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചത്. ഒരു വാദത്തിന് വേണ്ടി റഫറണ്ടം സമ്മതിച്ചാല്‍ തന്നെയും അത് അവിഭക്തകാഷ്മീരിലല്ലെ നടത്തേണ്ടത്? ഈ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. കാരണം കാഷ്മീരിന്റെ പകുതിയോളം ഇന്നും അന്യായമായി പാക്കിസ്ഥാന്റെ അധീനതയിലാണ്.

കാഷ്മീര്‍ സ്വതന്ത്രരാജ്യം ആവണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടു പോരാടുന്ന വിഭജനവാദികള്‍ കാഷ്മീരിലുണ്ട്. അത് അവിടെ മാത്രമല്ല മണിപ്പൂര്‍,നാഗാലന്റ് തുടങ്ങിയ വടക്ക് കിഴക്കന്‍ മേഖലയിലുമുണ്ട്. അതൊക്കെ ഇന്ത്യയുടെ ആഭ്യന്തരപ്രശ്നം. ഇതില്‍ പാക്കിസ്ഥാന് എന്ത് കാര്യം? ജോക്കറ് പറഞ്ഞല്ലൊ കാഷ്മീരാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രശ്നത്തിന്റെ കാതല്‍ എന്ന്. ഞാന്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ വെച്ച് ആരും അങ്ങനെ പറയില്ല. പാക്കിസ്ഥാനില്‍ വെച്ച് ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അത് അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന പോലെയാണ്. അനധികൃതമായി കാഷ്മീരിന്റെ പകുതി കൈവശം വയ്ക്കുക എന്നിട്ട് പിന്നെയും കാഷ്മീര്‍ പ്രശ്നമോ? അതാണ് ഞാന്‍ പറയുന്നത് നമ്മുടെ ശുദ്ധഗതിയും സഹനവും ദുഷ്ടന്റെ ഫലമാണ് ചെയ്യുന്നത്. ഇപ്പറയുന്നത് ഞാന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയൊന്നും വേണ്ട. ഒരു സത്യം പറയുന്നു എന്ന് മാത്രം. സ്വന്തം പ്രശ്നം വരുമ്പോള്‍ ഒരു രാജ്യം എങ്ങനെയൊക്കെയാണ് പെരുമാറുകയെന്ന് ചൈനയെ കണ്ട് പഠിക്കണം. അത്രയൊന്നും നമുക്ക് പറ്റില്ല. എന്നാലും ഇതൊക്കെ ആളുകള്‍ അറിയുകയെങ്കിലും വേണ്ടേ?

(അധികവായനയ്ക്ക് , ഇത് കാണുന്നത് പുരോഗമനചിന്തയ്ക്ക് എതിരാണോ ? )

2009-03-04

ലാവലിന്‍; അങ്കിളിന്റെ ബ്ലോഗില്‍ മാരത്തോണ്‍ ചര്‍ച്ച!

അങ്കിളിന്റെ സര്‍ക്കാര്‍ കാര്യം ബ്ലോഗില്‍ ഇന്നെഴുതിയ കമന്റ്:


മൂന്ന് പോസ്റ്റുകളിലായി 750ഓളം കമന്റുകള്‍. പല വസ്തുതകളും രേഖകളും തലനാരിഴ കീറി പരിശോധിച്ചെങ്കിലും രാഷ്ട്രീയമായ പക്ഷപാതിത്വങ്ങള്‍ കാരണം സംവാദം ക്രിയാത്മകമായിരുന്നു എന്ന് പറയാനാവില്ല. പിണറായിയുടെ ലാവലിന്‍ ഇടപാടില്‍ ക്രമക്കേടുകള്‍ തീരെയില്ലെങ്കില്‍ സി.ബി.ഐ.എന്തായാലും അയാളെ പ്രതിയാക്കുകയില്ല. അത് ആര്‍ക്കും മനസ്സിലാവുന്ന സത്യമാണ്. ബാക്കിയൊക്കെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടക്കുകയാണെങ്കില്‍ മാത്രം തീര്‍ച്ചയാവേണ്ട കാര്യമാണ്. ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.എമ്മിന്റെ വാദം ആരും മുഖവിലയ്ക്കെടുക്കുകയില്ല. രാഷ്ട്രീയനേതാക്കള്‍ പറയുന്നത് അപ്പടി ആരും വിശ്വസിക്കാറില്ലെന്ന സത്യം അവര്‍ക്കറിയാമോ എന്തോ.

ഈ കേസ് രാഷ്ട്രീയപ്രേരിതമല്ല. കാരണം അഖിലേന്ത്യാതലത്തില്‍ സി.പി.എം. കോണ്‍ഗ്രസ്സിന്റെ പ്രതിയോഗിയേയല്ല. അപ്പപ്പോള്‍ പുതുക്കിപ്പുതുക്കി തട്ടിക്കൂട്ടുന്ന മൂന്നാം മുന്നണിയും കോണ്‍ഗ്രസ്സിന് ബദലല്ല. ബി.ജെ.പി.യാണ് കോണ്‍ഗ്രസ്സിന് എതിരാളി. രാഷ്ട്രീയപ്രേരിതമായാണെങ്കില്‍ ബി.ജെ.പി.യ്ക്ക് എതിരായാണ് സി.ബി.ഐ.യെക്കൊണ്ട് കേസ് എടുപ്പിക്കേണ്ടിയിരുന്നത്. വേണമെങ്കില്‍ അവസരവും ഇല്ലാതില്ല. ഒരു ഉദാഹരണം പറയാം.

കര്‍ണ്ണാടക മുഖ്യമന്ത്രി യെഡ്ഡ്യൂരപ്പയുടെ ഭാര്യ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹമായി മരണപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ വീട്ടിലെ സമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കോര്‍പ്പറേഷന്‍ വാട്ടര്‍ ശേഖരിക്കാന്‍ വീട്ടിന്റെ തറയില്‍ കുഴിക്കുന്ന ടാങ്ക് ആണല്ലൊ സമ്പ്. അതിന് ഒരാള്‍ക്ക് കഷ്ടിച്ച് ഇറങ്ങാന്‍ പാകത്തില്‍ മൂടിയുമുണ്ടാവും. അബദ്ധത്തില്‍ സമ്പില്‍ വഴുതിവീഴുകയായിരുന്നു എന്നാണ് അന്ന് യെദ്ദ്യൂരപ്പ പറഞ്ഞത്. അത് ദുരൂഹമായി തന്നെ തുടര്‍ന്നു. എന്നാലിപ്പോള്‍ യെഡ്ഡ്യൂരപ്പയുടെ മകന്‍ ഷിമോഗയില്‍ മത്സരിക്കും എന്ന് വന്നപ്പോള്‍ ആരോ ഒരു പൊതുതാല്പര്യഹരജി കൊടുത്തിരിക്കുകയാണ് മരണകാരണം വീണ്ടും അന്വേഷിക്കണമെന്ന് പറഞ്ഞ്. മജിസ്ട്രേട്ട് കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുമുണ്ട്. കേന്ദ്രത്തിന് വേണമെങ്കില്‍ യെഡ്ഡ്യൂരപ്പയെ കേസില്‍ കുടുക്കി ബി.ജെ.പി.യെ വെള്ളം കുടിപ്പിക്കാമല്ലൊ. അത്രയൊന്നും അധ:പതിച്ചിട്ടില്ല ഏതായാലും നമ്മുടെ ജനാധിപത്യം.

മാത്രമല്ല വരുന്ന തെരഞ്ഞെടുപ്പിന് ശേഷം തൂക്ക് പാര്‍ലമെന്റ് ആണ് വരുന്നതെങ്കില്‍ പരസ്പരം സഹകരിക്കേണ്ടവരാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും ബോധ്യവുമുണ്ട്. ജ്യോതിബസു മിനിഞ്ഞാന്ന് പറഞ്ഞത് വായിച്ചില്ലെ. അടുത്ത ഇലക്‍ഷന് ശേഷം കോണ്‍ഗ്രസ്സുമായി സഹകരിക്കണോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ല എന്ന്. നേതാക്കള്‍ക്ക് വാക്കുകള്‍ എപ്പോള്‍ വേണമെങ്കിലും വിഴുങ്ങാം. ലാവലിന്‍ കേസില്‍ എന്ത് അഴിമതി നടന്നിട്ടുണ്ടെങ്കിലും പിണറായി ശിക്ഷിക്കപ്പെടാനൊന്നും പോകുന്നില്ല. സി.പി.എമ്മും കോണ്‍ഗ്രസ്സും ഇണങ്ങിയും പിണങ്ങിയും അങ്ങനെ പോവുകയും ചെയ്യും. അപ്പോള്‍ ഇവിടെ പോസ്റ്റ് ചെയ്യപ്പെട്ട കമന്റുകളില്‍ ഏറിയപങ്കും കനത്ത ബൌദ്ധിക നഷ്ടം തന്നെയാവും.

കാളിദാസന്‍ ഇതല്ല എന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് ചില കമന്റുകളില്‍ വിലപിക്കുന്നത് കണ്ടു. ഇത്തരം വൃഥാവിലാപങ്ങള്‍ പണ്ട് 57മുതലേ കാലാകാലങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. പാര്‍ട്ടി ബഹുജനപ്പാര്‍ട്ടിയായി മാറിയപ്പോള്‍ കമ്മ്യൂണിസം പോയി എന്നാണ് അന്ന് ചിലര്‍ വിലപിച്ചത്. പത്തിരുപത് കൊല്ലം മുന്‍പ് ഞാനും ചില സഖാക്കളോട് പറഞ്ഞുനടന്നിട്ടുണ്ട്. പാര്‍ട്ടി ഇപ്പോഴൊന്നും ജനകീയസമരങ്ങള്‍ നടത്തുന്നില്ലല്ലൊ പൊതുപണിമുടക്ക്, ഹര്‍ത്താല്‍,ഉപരോധം ബന്ത് മുതലായ അനുഷ്ടാനസമരകലാപരിപാടികള്‍ മാത്രമല്ലെ നടത്തുന്നുള്ളൂ എന്ന്. ഇപ്പോള്‍ ഏത് ജനകീയസമരങ്ങള്‍ നടന്നാലും സി.പി.എം. ജനവിരുദ്ധപക്ഷത്താണ്. എന്നിട്ടെന്താ നവകേരള മാര്‍ച്ചിന് ആളുകള്‍ കുറഞ്ഞുപോയോ?

ഏതായാലും തലശ്ശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റുള്ള സഹകരണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയെപ്പോലെ രോഗികളില്‍ നിന്ന് ഫീസ് വാങ്ങിയാണ് അതും പ്രവര്‍ത്തിക്കുന്നത്. സൌജന്യമല്ല എന്നര്‍ത്ഥം. എങ്ങനെയാണ് സൌജന്യചികിത്സയും പരിശോധനയും നല്‍കുക? അത് സര്‍ക്കാര്‍ സ്ഥാപനമോ, അവിടെയുള്ള ഡോക്ടര്‍മാരും ജീവനയ്ക്കാരും സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റുന്നവരോ അല്ലല്ലൊ.

2009-03-01

കടലിലെ തിരയും ഒരു ബക്കറ്റ് വെള്ളവും

ഈ ലക്കം ഭൈരവസമാചാരം മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. എന്തൊക്കെയോ എഴുതണമന്നുണ്ട്. തല്‍ക്കാലം ഒരു മൂഡും കിട്ടുന്നില്ല. പ്രിയപ്പെട്ട ഭൈരുവിന് നന്ദി പറഞ്ഞുകൊണ്ട് ഇത് ഇവിടെ കിടക്കട്ടെ, വീണ്ടും വായിക്കാന്‍.....