2009-11-22

ആസിയാന്‍ സമരത്തിന്റെ അകാലചരമം


സിയാന്‍ കരാറിനെ പറ്റി കെ.എം.റോയ് മംഗളത്തില്‍ എഴുതിയ ലേഖനം വളരെ പ്രസക്തമായി തോന്നി. അത് വായിക്കാത്തവര്‍ക്കായി ലേഖനത്തിലെ പ്രസക്തഭാഗം ഇവിടെ പകര്‍ത്തുന്നു:

ആസിയാന്‍ കരാറിനെതിരേ കാഹളം മുഴക്കിയ ഇടതുമുന്നണിയെ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ജനം നിരാകരിച്ചതിന്റെ അര്‍ഥം, ഈ കരാര്‍ കേരളത്തെ കടലില്‍ മുക്കുമെന്നു മഹാഭൂരിപക്ഷം കേരളീയരും വിശ്വസിക്കുന്നില്ല എന്നുതന്നെയാണ്‌.

എന്തു കരാര്‍ വന്നാലും കേരളത്തിലെ 95% വരുന്ന സാധാരണക്കാരുടെയും ഉപഭോക്‌താക്കളുടെയും ആവശ്യം തങ്ങള്‍ക്കു താങ്ങാനാവുന്ന വിലയ്‌ക്കു നാളികേരവും മത്സ്യവും റബര്‍ ചെരുപ്പുകളും ടയറുകളും മറ്റും കിട്ടണമെന്നുതന്നെയാണ്‌. ആ 95% ഉപഭോക്‌താക്കള്‍ക്ക്‌ ആശ്വാസം നല്‍കുകയാണു ഭരണകൂടത്തിന്റെ ചുമതല. അതുമൂലം കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സംഭവിക്കാവുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കണമെങ്കില്‍ ലോകത്തിലെ എല്ലാ

വികസ്വരരാജ്യങ്ങളും ചെയ്യുന്നതുപോലെ ആ വിഭാഗത്തിനു സബ്‌സിഡിയോ മറ്റു സഹായമോ നല്‍കാന്‍ സര്‍ക്കാര്‍ തയാറാവുകയാണു വേണ്ടത്‌. അല്ലാതെ, എട്ടു രൂപയ്‌ക്കു നാളികേരവും കിലോഗ്രാമിന്‌ 250 രൂപ കൊടുത്തു നെയ്‌മീനും സാധാരണക്കാര്‍ വാങ്ങണമെന്നു ഭരണകൂടം നിര്‍ബന്ധിക്കുന്നതിനേക്കാള്‍ വേറെ എന്തു ക്രൂരതയാണുള്ളത്‌?

കോമണ്‍വെല്‍ത്ത്‌, ജി-8, ജി-20 തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടം പോലെയുള്ള ഒരു കൂട്ടായ്‌മയാണ്‌ ആസിയാന്‍ എന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മ. ചൈനയും ഇന്ത്യയും വിയറ്റ്‌നാമും മറ്റുമടങ്ങിയ ആ സംഘടനയിലെ രാജ്യങ്ങള്‍ പരസ്‌പരം നടത്തുന്ന കൊടുക്കല്‍വാങ്ങല്‍ എന്ന പാക്കേജാണ്‌ ഈ കരാര്‍.

ആ കൊടുക്കല്‍വാങ്ങലില്‍ ചിലതില്‍ ലാഭമുണ്ടാകും. ചിലതില്‍ ചില നഷ്‌ടവുമുണ്ടാകും. അതു നികത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാവാതെ, ഞങ്ങള്‍ക്കു മറ്റൊരു രാജ്യവുമായി വ്യാപാരബന്ധം വേണ്ട എന്ന നിലപാടു സ്വീകരിച്ചാല്‍ സ്വതന്ത്രവ്യാപാരം നടക്കുന്ന ആധുനിക ലോകത്തില്‍ ഒറ്റമരത്തിലെ കുരങ്ങായി ജീവിക്കാനേ ഇന്ത്യക്കു കഴിയൂ.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആസിയാന്‍ കരാര്‍ തുലച്ചുകളയുമെന്നു പറയുന്നത്‌ അവര്‍ പിടിക്കുന്ന അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്‌ത് ഇവിടെ വില്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയാണ്‌. ആ രംഗത്തു മത്സരിക്കാന്‍ ഒരു ഏഷ്യന്‍ രാജ്യത്തിനും കഴിയില്ല. മറിച്ച്‌, സംസ്‌കരിച്ചു വിദേശത്തയയ്‌ക്കാനുള്ള പ്രത്യേകതരം മത്സ്യം ഇറക്കുമതിവഴി ലഭ്യമാകുന്നതോടെ നമ്മുടെ സമുദ്രോല്‍പ്പന്ന സംസ്‌ക്കരണമേഖല സജീവമാകും.

അത്‌ ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ നല്‍കും. കാരണം, മത്സ്യദൗര്‍ലഭ്യം മൂലം കേരളത്തിലെ സംസ്‌ക്കരണശാലകളുടെ 60% ശേഷിയും ഇന്നു വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്‌. സംസ്‌ഥാനസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്‌ മത്സ്യബന്ധനമേഖലയില്‍ നടക്കുന്ന ക്രൂരവും നഗ്നവുമായ ചൂഷണം അവസാനിപ്പിക്കുകയാണ്‌.

മത്സ്യത്തൊഴിലാളികള്‍ക്ക്‌ അവര്‍ പിടിക്കുന്ന മത്സ്യത്തിന്റെ ഒരംശമേ വിലയായി കിട്ടുന്നുള്ളൂ. കൊള്ളലാഭമെടുക്കുന്നതു ദല്ലാളന്‍മാരും വന്‍വ്യാപാരികളുമാണ്‌. അവരെ പരമാവധി ഒഴിവാക്കി, മീന്‍പിടിത്തക്കാര്‍ക്ക്‌ അവരുടെ അദ്ധ്വാനത്തിനു ന്യായമായ പ്രതിഫലവും താങ്ങാവുന്ന വിലയ്‌ക്കു ജനത്തിനു മത്സ്യം ലഭ്യമാക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ആസിയാന്‍ കരാറിനെതിരേ കൊടി പിടിച്ചിറങ്ങുന്നതില്‍ എന്താണു യുക്‌തി?

കേരളത്തിലെ കശുമാവു കൃഷിക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേരളത്തിലേക്കു തോട്ടണ്ടി ഇറക്കേണ്ട എന്ന ആവശ്യമുയര്‍ന്നാല്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ?

വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി കേരളത്തില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണ്‌ ഉപജീവനം നല്‍കുന്നതെന്നോര്‍ക്കണം. കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാനുള്ള മാര്‍ഗം കാര്‍ഷികവിളകളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ അവരെ പഠിപ്പിക്കുകയും ആവശ്യമായ സഹായം നല്‍കുകയുമാണ്‌. അത്തരം സമീപനംമൂലം റബര്‍കൃഷിയില്‍ അദ്‌ഭുതകരമായ നേട്ടം കേരളം കൈവരിച്ചില്ലേ?

ലോകത്തില്‍ കാര്‍ഷികരംഗത്തുണ്ടാകുന്ന വികസനത്തിനു മുന്നില്‍ നോക്കുകുത്തിയായി നില്‍ക്കാനുള്ളതല്ല നമ്മുടെ കൃഷിവകുപ്പും അതിന്റെ ഉദ്യോഗസ്‌ഥപ്പടയും. കേരളം 100 രൂപയ്‌ക്കു വില്‍ക്കുന്ന ഉല്‍പ്പന്നം എങ്ങനെ 40 രൂപയ്‌ക്ക് നമ്മുടെ വിപണിയില്‍ മറ്റു രാജ്യങ്ങള്‍ എത്തിക്കുന്നു എന്നതു പഠിച്ചു പരിഹാരം കാണാന്‍ കൃഷിവകുപ്പിനു കഴിയണം. കാര്‍ഷികവായ്‌പകള്‍ കാര്‍ഷികാവശ്യത്തിനാണു വാങ്ങുന്നതെന്ന്‌ ഉറപ്പുവരുത്താന്‍ കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കു കഴിഞ്ഞാല്‍ത്തന്നെ കേരളത്തില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂടും. ഭൂമിയുള്ളവര്‍ മുഴുവന്‍ വാഹനങ്ങള്‍ വാങ്ങാനും മക്കളുടെ വിവാഹം ധൂര്‍ത്തോടെ നടത്താനും കെട്ടിടം പണിയാനും കാര്‍ഷികവായ്‌പയെന്ന പേരില്‍ വളരെ കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാരില്‍നിന്നു വായ്‌പ വാങ്ങുകയാണ്‌. അതായത്‌ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കാര്‍ഷികവായ്‌പ! ഒടുവില്‍ കാര്‍ഷികരംഗത്തു പ്രതിസന്ധി എന്നു സംഘടിതമായി ശബ്‌ദമുയര്‍ത്തുമ്പോള്‍ വോട്ട്‌ കിട്ടാന്‍ വേണ്ടി ഈ കാര്‍ഷികവായ്‌പയത്രയും സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. കല്യാണം നടത്താനും കാര്‍ വാങ്ങാനുമെടുത്ത വായ്‌പ എഴുതിത്തള്ളുമ്പോള്‍ ഉണ്ടാകുന്ന നഷ്‌ടമെല്ലാം ചുമലേറ്റി ഞെരിയുന്നതു പാവം നികുതിദായകര്‍തന്നെ. ക്രൂരമായ ചൂഷണമല്ലേ ഇത്‌?

ആസിയാന്‍ കരാര്‍മൂലം സേവനമേഖലയില്‍ കേരളീയര്‍ക്ക്‌ ഏറെ നേട്ടമുണ്ടാകുമെന്ന സത്യം എന്തിനു നാം മറച്ചുവയ്‌ക്കണം. ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും രക്‌തം വിയര്‍പ്പാക്കി മലയാളികള്‍ പണിയെടുക്കുമ്പോള്‍ കേരളത്തില്‍ ദേഹത്തു ചെളിയും വിയര്‍പ്പും പറ്റാതെ വെള്ളക്കോളര്‍ ജോലി ചെയ്‌തു കാശുണ്ടാക്കുക എന്ന സ്വപ്‌നവും പേറി നടക്കുന്ന യുവാക്കളെയാണു നാം കാണുന്നത്‌. ഐടി, വാര്‍ത്താവിനിമയം, ഐടി. അധിഷ്‌ഠിത വ്യവസായം, ഗതാഗതം എന്നീ സേവനമേഖലകളില്‍ പുതിയ കരാര്‍മൂലം കേരളീയര്‍ക്കു വന്‍്ന്‍ തൊഴില്‍സാധ്യതയുണ്ടാകും. ഇന്ത്യയുടെ കയറ്റുമതിയില്‍ 40% മനുഷ്യശേഷിയും ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 55% സേവനമേഖലയില്‍നിന്നുമാണെന്ന സത്യം കാണാതിരിക്കരുത്‌. നെല്ല്‌ വിതയ്‌ക്കാനും കൊയ്യാനും തേങ്ങയിടാനും ആളെ കിട്ടാത്ത സംസ്‌ഥാനമാണു കേരളമെന്ന യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കു നാം കണ്ണടയ്‌ക്കരുത്‌.

ക്ഷീരോല്‍പ്പാദകനെ സഹായിക്കാന്‍ പാല്‍വില കുത്തനെ കൂട്ടണമെന്ന ആവശ്യമുന്നയിക്കുന്നവര്‍ കാര്യം മനസിലാക്കാത്തതുപോലെയാണ്‌ ആസിയാന്‍ കരാറിന്റെ കാര്യവും. സാധാരണക്കാര്‍ വളര്‍ത്തുന്ന നാടന്‍ പശുവിന്റെ അകിടില്‍ തൂങ്ങി കറവക്കാരന്‍ ഊഞ്ഞാലാടിയാല്‍പോലും രണ്ടുലിറ്റര്‍ പാല്‍ കിട്ടുന്ന യുഗം കടന്നുപോയിരിക്കുന്നു. ദിവസം 40 ലിറ്റര്‍ പാല്‍ കിട്ടുന്ന പശുക്കളെ വളര്‍ത്താന്‍ അവരെ പഠിപ്പിക്കുകയും അതിനു സഹായം നല്‍കുകയുമാണു സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ലോകവും എന്തിനു നമ്മുടെ അയല്‍സംസ്‌ഥാനങ്ങളും ഈ കാഴ്‌ചപ്പാട്‌ സ്വീകരിച്ചുകഴിഞ്ഞു എന്നു മനസിലാക്കണം.

എന്തായാലും ഉപതെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം ജനങ്ങളും ആസിയാന്‍ കരാര്‍വിരുദ്ധ സമരം തള്ളിക്കളഞ്ഞിരിക്കുന്നു. കമ്പ്യൂട്ടറിനെതിരെയും എ.ഡി.ബി. വായ്‌പയ്‌ക്കെതിരെയും എക്‌സ്പ്രസ്‌ വേയ്‌ക്കെതിരെയും സി.പി.എം. നടത്തിയ പ്രചണ്ഡസമരം സ്വാഭാവികചരമമടഞ്ഞതുപോലെതന്നെ. അമേരിക്കയുമായി ഇന്ത്യ ഉണ്ടാക്കിയ ആണവോര്‍ജ കരാറിനെതിരേ സി.പി.എമ്മും ഇടതുകക്ഷികളും നടത്തിയ ഉഗ്രസമരവും ചരമമടഞ്ഞതുപോലെ ഒരു ദാരുണാന്ത്യം.

4 comments:

poor-me/പാവം-ഞാന്‍ said...

എന്റെ തലച്ചോറിനു ചിന്തിക്കാന്‍ ഒരു വിഷയം തന്നതിനു നന്ദി...

Manoj മനോജ് said...

“ലോകത്തിലെ എല്ലാ വികസ്വരരാജ്യങ്ങളും ചെയ്യുന്നതുപോലെ ആ വിഭാഗത്തിനു സബ്‌സിഡിയോ മറ്റു സഹായമോ നല്‍കാന്‍ സര്‍ക്കാര്‍ തയാറാവുകയാണു വേണ്ടത്‌.”
ഇതിന് താഴേയ്ക്ക് വായിച്ചില്ല കാരണം ഈ വരികളില്‍ നിന്നു തന്നെ ലേഖകന്‍ മനപൂര്‍വ്വം വായനക്കാരെ ചതിക്കുന്നു എന്ന് മനസ്സിലാക്കാം.

സബ്സിഡികള്‍ നിര്‍ത്തലാക്കുക എന്നതാണ് ഗാട്ടും പുറ്രകേ വന്ന ഡ്ബ്ലിടിഓയും മറ്റു കരാറുകളും പറയുന്നത്. ആ കരാറുകളില്‍, പ്രത്യേകിച്ച് ആദ്യ രണ്ടണ്ണത്തെത്തില്‍, ഒപ്പിട്ടത് കൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഒരു പരിധിയില്‍ കൂടുതല്‍ സബ്സിഡി നല്‍കുവാന്‍ കഴിയില്ല എന്ന് തന്നെയല്ല ഉള്ള സബ്സിഡികള്‍ എടുത്ത് കളയുകയും വേണം എന്നിരിക്കേ ലേഖകന്‍ അത് മനപൂര്‍വ്വം എന്തിന് മറച്ച് വെയ്ക്കുന്നു?

ഇന്ത്യ നിലവിലുള്ള സബ്സിഡീകള്‍ എടുത്ത് കളയുന്ന തിരക്കിലാണ്. ഉദാഹരണത്തീന് 2013ല്‍ കാര്‍ഷിക മേഖലയിലെ കയറ്റുമതി സബ്സിഡി എല്ലാ അംഗരാജ്യങ്ങളും പിന്വലിക്കുമെന്നാണ് 2005ലെ ഡബ്ലിടിഓ തീരുമാനം‍. പിന്നെയെങ്ങിനെ ഇനി സബ്സിഡികള്‍ പുതുതായി നല്‍കും?

മാഷിനോടായിട്ട് ഒരു കാര്യം. മാഷേ ഒരിക്കലും ഇന്ത്യന്‍ ഗവണ്മെന്റ് പുതിയ സബ്സിഡി നല്‍കില്ല, കഴിയില്ല എന്നതാണ് ശരി. അത് കൊണ്ട് തന്നെ മാഷ് പറയുന്നത് പോലെ ഒരിക്കലും സാധാരണ ഉപഭോക്താവിന് വില കുറച്ച് സാധനം ലഭിക്കില്ല. അതിന്റെ ആനുകൂല്യം ലഭിക്കുവാന്‍ പോകുന്നത് ഇടനിലക്കാരനായിരിക്കും. നഷ്ടം കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും, ഉപഭോക്താവിനുമായിരിക്കും. അതാണ് നാം മനസ്സിലാക്കേണ്ടത്.

ഇനി നെഗറ്റീവ് ലിസ്റ്റ് ഉണ്ട് എന്ന് പറയുന്നത്. 2003ല്‍ വാജ്പെയി ആദ്യം ഈ കരാര്‍ ഒപ്പിടുമ്പോള്‍ 1500ലധികം സാധനങ്ങള്‍ നെഗറ്റീവ് ലിസ്റ്റിലുണ്ടായിരുന്നു എന്നാല്‍ മാസങ്ങള്‍ക്കുള്ളീല്‍ പലതും ലിസ്റ്റില്‍ നിന്ന് പുറത്തായി ഒടുവില്‍ 2009ല്‍ ഇപ്പോള്‍ മന്മോഹന്‍ സര്‍ക്കാര്‍ ഒപ്പിടുമ്പോള്‍ വെറൂം 480 സാധനങ്ങളെ ആ ലിസ്റ്റിലുള്ളൂ. ഇതില്‍ എത്രയെണ്ണം ആസിയാന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പുറത്താകും? പുറത്താക്കില്ല എന്ന് ധൈര്യത്തോടെ പറയുവാന്‍ ഈ കരാറിനെ പിന്തുണയ്ക്കുന്നവര്‍ക്ക് നെഞ്ചുറപ്പുണ്ടോ? എന്തിന് മന്മോഹന് തന്നെ കഴിയുമോ?

Unknown said...

കഴിഞ്ഞ രണ്‍ടു മൂന്നു വര്‍ഷമായി ഞാനെന്‍റെ പാടത്ത് ക്ര്ഷി ഇറക്കാറില്ല.
കാരണം അതിന്‍റെ മുന്‍ വര്‍ഷം ക്ര്ഷിക്കായി മൊത്തം ചിലവ് വന്നത് പതിമൂന്നായിരത്തി അഞ്ഞൂറ്. കിട്ടിയ നെല്ലും എല്ലാം കൂടെ കിഴിച്ച് നോക്കിയാല്‍ അരി വാങ്ങുകയായിരുന്നെങ്കില്‍ പതിനായിരമെ വരൂ.
പിന്നെന്തിന്‍ ഞാന്‍ ഇത്ര കഷ്ടപ്പെടണം .
ഇനിയിപ്പൊ ആ നിലത്ത് വേറെ എന്തെങ്കിലും ചെയ്യമെന്നു വച്ചാല്‍ കൊടിയുമായി വരും .

തോട്ടില്‍ വെള്ളം കെട്ടി നിര്‍ത്തി ഒരു കനാലുണ്ടാക്കി ഒഴുക്കി തരാന്‍ എത്ര അപേക്ഷ കൊടുത്തു നോക്കി.
നോ . രക്ഷ

Unknown said...

മനോജ് ക്വോട്ട് ചെയ്ത വരികള്‍ക്ക് താഴെ ഒന്നും വായിച്ചില്ല അല്ലേ? അതിന് തൊട്ട് മുന്‍പുള്ള വരികള്‍ വായിച്ചിരിക്കുമല്ലൊ,“ ആ 95% ഉപഭോക്‌താക്കള്‍ക്ക്‌ ആശ്വാസം നല്‍കുകയാണു ഭരണകൂടത്തിന്റെ ചുമതല” എന്ന്. അതാണ് കാര്യം. കേരളത്തിലെ കാര്യമാണ് പറയുന്നത് ലേഖകന്‍. ഇവിടയാണല്ലൊ മനുഷ്യചങ്ങല അരങ്ങേറിയതും ജനം തള്ളിയതും,ആ സമരം അകാലചരമം പ്രാപിച്ചതും. കേവലം അഞ്ച് ശതമാനം വരുന്ന നാണ്യവിള കര്‍ഷകന് വേണ്ടിയാണ് ആസിയാന്‍ കരാര്‍ വന്നാല്‍ കേരളം അറബിക്കടലില്‍ താണു പോകും എന്ന് പറഞ്ഞത്. അപ്പോള്‍ 95% ശതമാനം വരുന്ന ഉപഭോക്താക്കളുടെ കാര്യം എന്താ മിണ്ടാത്തത്? നെല്‍ കര്‍ഷകന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മേല്‍ക്കമന്റില്‍ ഒരു കര്‍ഷകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

സംസ്ഥാനസര്‍ക്കാരിനും പലതും ചെയ്യാന്‍ കഴിയും. മറ്റ് സംസ്ഥാനസര്‍ക്കാറുകള്‍ ചെയ്യുന്നുമുണ്ട്. ചില ഉദാഹരണങ്ങളാണ് ലേഖകന്‍ ചൂണ്ടിക്കാട്ടിയത്. അതൊന്നും മനോജ് വായിച്ചില്ലല്ലൊ. ഇപ്പോള്‍ തന്നെ കേന്ദ്രം അനുവദിച്ച സഹായധനം കൃഷിക്ക് വേണ്ടി കേരളസര്‍ക്കാര്‍ മുക്കാല്‍ പങ്കും ഉപയോഗപ്പെടുത്തിയില്ല. എതിര്‍ക്കുന്നതിലാണല്ലൊ കണ്ണ് എപ്പോഴും. കമ്മ്യൂണിസ്റ്റുകാരുടെ എതിര്‍പ്പുകള്‍ ഫലത്തില്‍ ജനങ്ങള്‍ക്കെതിരായിട്ടാണ് വരുന്നത് മനോജേ എല്ലാ കാര്യത്തിലും.