2008-12-11

ജനങ്ങളാണ് രാഷ്ട്രം !

മാവേലികേരളത്തിന്റെ ബ്ലോഗില്‍ ഇന്നെഴുതിയ രണ്ടാമത്തെ കമന്റ് :

മാവേലി കേരളത്തിന്റെ ഒന്നാമത്തെ ചോദ്യത്തിന് അഞ്ചാമത്തെ ചോയ്‌സ് ആണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അതായത് മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവാണ് നമ്മുടെ സെക്ക്യുലറിസം എന്ന്. നമ്മുടെ രാഷ്ട്രത്തിന് ഒരു ഔദ്യോഗികമതം അഥവാ ദേശീയമതം എന്നൊന്നില്ല എന്ന വളരെ പരിമിതമായ അര്‍ത്ഥം മാത്രമേ സെക്ക്യുലറിസം എന്നത് കൊണ്ട് നമ്മുടെ ഭരണഘടന വിവക്ഷിക്കുന്നുള്ളു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ലാതെ മതത്തെ നമ്മുടെ ഭരണഘടന നിരസിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യുന്നില്ല. അതാണ് ശരിയും പ്രായോഗികവും എന്ന് സോവിയറ്റ് റഷ്യയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എഴുപതില്‍ പരം വര്‍ഷങ്ങള്‍ മതത്തെ
തിരസ്ക്കരിച്ച ആ രാഷ്ട്രം നിലം‌പരിശായപ്പോള്‍ അവശിഷ്ട റഷ്യയിലും പിരിഞ്ഞ് പോയി ദേശീയത പുന:സ്ഥാപിച്ച മറ്റ് രാജ്യങ്ങളിലും മതം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്ന അനുഭവപാഠം നമ്മുടെ മുന്‍പിലുണ്ട്. അതിന്റെ കാരണങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നത് മനുഷ്യന് ജീവിയ്ക്കാന്‍ ഒരു ആത്മീയതയുടെ ആവശ്യം അനിവാര്യമായിട്ടുണ്ട് എന്നാണ്. അത്മീയത എന്നത് സാങ്കല്പികവും
അമൂര്‍ത്തവുമാണ്. മൂര്‍ത്തമായ മാനവികതയായിരുന്നു സാങ്കല്പികമായ ആത്മീയതയ്ക്ക് പകരം വെക്കേണ്ടിയിരുന്നത്. അത്തരം ഒരു മാനവികത രാഷ്ട്രത്തിന് പകര്‍ന്ന് നല്‍കാന്‍ സോവിയറ്റ് ഭരണകൂടത്തിനോ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ആയില്ല.

സത്യത്തില്‍ മതേരത്വം എന്ന പ്രയോഗം തന്നെ കപടമാണ്. മതത്തിന് വിരുദ്ധമായി മാനവികത മാത്രമേയുള്ളൂ, മതേതരത്വം എന്ന ഒന്നില്ല. കഥയറിയാതെയും ആലോചിക്കാതെയുമാണ് ഇവിടെ മതേതരത്വം എന്ന് സ്ഥാനത്തും അസ്ഥാനത്തും പ്രസംഗിക്കുന്നത്. മാനവികത എന്നത് സമൂഹം അല്ലെങ്കില്‍ ലോകം അതിന്റെ വളര്‍ച്ചയില്‍ പ്രാപിക്കേണ്ടതായ ഒരു ഘട്ടമാണ്.
അത് അകാലത്തില്‍ ഉല്പാദിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയില്ല. ജനങ്ങളാണ് രാഷ്ട്രം. അല്ലാതെ സര്‍ക്കാരല്ല. മതത്തെ നിരസിക്കുമ്പോള്‍ നാം മനുഷ്യര്‍ക്ക് എന്ത് പകരം നല്‍കും എന്ന് ചിന്തിക്കേണ്ടതുണ്ട്. മതം ഉപേക്ഷിക്കുന്ന ഒരു വ്യക്തിക്ക് പകരമായി ആ നിമിഷം തന്നെ മാനവികതയുടെ അഭയവും പരിലാളനവും കിട്ടേണ്ടതുണ്ട്. അത് ലഭിക്കാത്ത ഒരു സമൂഹത്തില്‍
മതേതരത്വം പ്രസംഗിക്കുന്നത് ആത്മവഞ്ചനയാണ്. അതാണ് ഇന്ന് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്.

രണ്ടാമത്തെ ചോദ്യം , നിങ്ങള്‍ ഒരു സെക്കുലറിസ്റ്റാണോ? എങ്കില്‍ എന്തു കൊണ്ട് ? അതെ ഞാന്‍ സെക്ക്യുലറിസ്റ്റാണ്. എന്ത് കൊണ്ടെന്നാല്‍ പ്രധാനമായി ഞാന്‍ ഒരു മനുഷ്യനായാണ് ജനിച്ചത് എന്ന് ബുദ്ധി വന്നപ്പോള്‍ എനിക്ക് മനസ്സിലായി. ജീവിയ്ക്കാന്‍ മതം വേണ്ടെന്നും എനിക്ക് മാനവികതയാണ് വേണ്ടതെന്നും ഞാന്‍ തിരിച്ചറിച്ചു. എനിക്ക് മനുഷ്യരുടെ സ്നേഹവും അംഗീകാരവുമാണ് വേണ്ടിയിരുന്നത്. ഇത് രണ്ടും ദാരിദ്ര്യരേഖയ്ക്ക് വളരെ താഴെയായതിനാല്‍ ചുറ്റുപാടുകളില്‍ നിന്ന്
എനിക്കാവശ്യമായത് കറന്നെടുക്കാന്‍ ഞാന്‍ ശീലിച്ചു. സ്വന്തം മന:സാക്ഷിയുടെ ശുദ്ധികരണമാണ് ആത്മീയത എന്ന് ഞാന്‍ മനസ്സിലാക്കി. അത്തരം ഒരു ആത്മീയത ഇല്ലെങ്കില്‍ മനസ്സ് വരണ്ട് പോയി ജീവിതം ശുഷ്കമായി പോകും. ഈ ഒരു ആത്മീയത പരിമിതമായെങ്കിലും ഇന്ന് പ്രചരിപ്പിക്കുന്നത് മതങ്ങള്‍ ആണ് താനും. സര്‍ക്കാറിന് ഇതില്‍ റോള്‍ ഒന്നുമില്ല. മതേതരവാദികള്‍ക്കും
യുക്തിവാദികള്‍ക്കും ഈ പറഞ്ഞ ആത്മീയത പ്രചരിപ്പിക്കാനും കഴിയില്ല. അതിനാല്‍ വ്യക്തിപരമായി ഒരു സെക്ക്യുലറിസ്റ്റായിരിക്കുമ്പോള്‍ തന്നെ മതങ്ങളെ നിരസിക്കുന്നതായിരിക്കരുത് നമ്മുടെ സ്റ്റേറ്റിന്റെ പോളിസി എന്ന് ഞാന്‍ കരുതുന്നു. അധികാരത്തിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സര്‍ക്കാറിന്റെ ചെലവിലും അല്ലാതെയും മതപ്രീണനം നടത്തുന്നതാണ് എതിര്‍ക്കപ്പേണ്ടത്.

ഞാന്‍ പോസ്റ്റിന്റെ ബോഡിയിലേക്ക് കടന്ന് എന്തെങ്കിലും അഭിപ്രായം പറയണമെങ്കില്‍ ഇനിയും കുറച്ചു കൂടി പഠിക്കാനുണ്ട്. അതിനാല്‍ അത് മാറ്റി വെക്കുന്നു. അതിനിനിയും സമയമുണ്ടല്ലൊ, അതിനാല്‍ മവേലികേരളത്തിന്റെ എന്നോടുള്ള കമന്റിന്റെ അവസാനത്തെ വരിയിലേക്ക് നേരെ കടക്കുകയാണ് . “ബ്ലോഗിലല്ലാതെ ഇതെവിടെ സാധ്യമാകുമെന്നാണ് മാഷ് കരുതുന്നത് ”, ഇത്തരമൊരു ചര്‍ച്ച ബ്ലോഗില്‍ എത്രമാത്രം ഫലപ്രദമാവും? എന്ന എന്റെ സംശയത്തിനാണ് ചോദ്യരൂപേണയുള്ള മറുപടി.

കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് വെച്ച് അങ്കിളിനെ കണ്ടുമുട്ടാനും പലതും പറഞ്ഞ കൂട്ടത്തില്‍ ബ്ലോഗിനെ പറ്റി പരാമര്‍ശിക്കാനും അവസരം കിട്ടി. ഞങ്ങളുടെ വിലയിരുത്തല്‍ വെച്ച് ഏറിയാല്‍ ഒരു ഇരുന്നൂറ് പേരാണ് പോസ്റ്റുകള്‍ എഴുതിയും കമന്റുകളില്‍ കൂടി ചര്‍ച്ച ചെയ്തും വായിച്ചും സജീവമായി ബ്ലോഗില്‍ ഇടപെടുന്നത്. അതും വെര്‍ച്വല്‍ പരിസരത്ത്.
പ്രൊഫൈലുകളുടെ എണ്ണം കണക്കാക്കിയാല്‍ പതിനായിരങ്ങള്‍ കാണും. പക്ഷെ ലൈവായി എന്നും അത്രയും പേരേയുള്ളൂ. ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നുണ്ട് എന്ന് കേരളം മനസ്സിലാക്കുന്നുണ്ടോ, സംശയമാണ്.

അത് കൊണ്ടാണ് ബ്ലോഗ്ഗേര്‍സ് ഭൂമിയില്‍ ഇറങ്ങി വന്ന് പൊതുസമൂഹത്തോട് സംവദിക്കാന്‍ വേണ്ടി ഒരു സംഘടന രൂപീകരിക്കണമെന്ന ആവശ്യം ഞാന്‍ മുന്നോട്ട് വെച്ചിരുന്നത്. ഒരു പത്ത് ബ്ലോഗ്ഗേര്‍സ് നേരിട്ട് വന്ന് പൊതുകാര്യങ്ങളില്‍ ഇടപ്പെട്ടിരുന്നുവെങ്കില്‍ അത്രയും ഇം‌പാക്റ്റ് സൃഷ്ടിക്കാന്‍ കഴിയുമല്ലൊ. ഞാന്‍ സമീപിച്ച ഒന്ന് രണ്ട് ബ്ലോഗ്ഗര്‍മാര്‍ അതിന്റെയൊന്നും
ആവശ്യമില്ല എന്നാണ് പ്രതികരിച്ചത്. ആ രണ്ട് പേരല്ല ബൂലോഗം. എന്നാല്‍ അനാരോഗ്യം നിമിത്തം എനിക്കങ്ങനെയൊന്ന് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലൊ എന്തെങ്കിലും ചെയ്യുന്നത്, അത് കൊണ്ടാണ് സംതിങ്ങ് ഈസ് ബെറ്റര്‍ ദേന്‍ നതിങ്ങ് എന്ന് പറഞ്ഞത്. ഇത്രയെങ്കിലും നടക്കുന്നല്ലൊ, നടക്കട്ടെ എന്ന് സാരം. ഈ ചര്‍ച്ച സജീവമാകുകയാണെങ്കില്‍ നന്നായിരുന്നു. ഞാന്‍ ഒന്നും ഖണ്ഢിതമായി പറഞ്ഞതല്ല. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാര്‍.
ആശംസകളോടെ,

2008-12-09

മാവേലികേരളം ബ്ലോഗില്‍ സെക്യുലറിസത്തെക്കുറിച്ച് ചര്‍ച്ച !

മാവേലികേരളത്തിന്റെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :

വ്യത്യസ്തമതങ്ങളും സംസ്ക്കാരങ്ങളും ഭാഷാ-പ്രാദേശിക വൈജാത്യങ്ങളും,ധാരാളം രാഷ്ട്രീയപ്രസ്ഥാനങ്ങളും ,യുക്തിവാദികളും മാനവിക വാദികളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ബഹുസ്വരസമൂഹമാണല്ലൊ നമ്മുടേത്. അപ്പോള്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും സഹിക്കാനും കഴിയുന്ന സെക്യുലറിസമാണ് നമുക്ക് യോജിക്കുക എന്ന് തോന്നുന്നു. ഒന്നിനെയും പുണരാതെയും ഒന്നിനെയും തിരസ്ക്കരിക്കാതിരിക്കുകയും ചെയ്യുന്നതായിരിക്കണം സ്റ്റേറ്റിന്റെ സെക്യുലര്‍ പോളിസി എന്ന് സാരം. ഇത് തന്നെയാണ് നമ്മുടെ ഭരണഘടന നിര്‍മ്മാതാക്കളും വിഭാവനം ചെയ്തിട്ടുള്ളത്. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലം വരെ ഈ ഈ നയം പിന്തുടര്‍ന്നിട്ടുണ്ടായിരുന്നു എന്ന് പറയാം.

സമര്‍ത്ഥയായ ഭരണാധികാരിയാണെങ്കിലും ശ്രീമതി ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയത്തില്‍ അപചയം തുടങ്ങി വെച്ചത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും അടിയന്തിരാവസ്ഥയുടെ പേരിലാണ് അവരെ കുറ്റപ്പെടുത്താറുള്ളതെങ്കിലും സ്വന്തം അധികാരം ഉറപ്പിക്കാന്‍ വേണ്ടി 1969ല്‍ അവര്‍ പാര്‍ട്ടി പിളര്‍ത്തിയത് മുതലാണ് ഇന്ത്യന്‍ രാഷ്ട്രീയം അധ:പതിക്കാന്‍ തുടങ്ങിയത്. അതില്‍ പിന്നീട് രാഷ്ട്രീയം ദുഷിച്ച് ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. എങ്ങനെയും അധികാരം കരസ്ഥമാക്കുക എന്നത് മാത്രമായി എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മിനിമം പരിപാടി. ഇപ്പോള്‍ ജനങ്ങള്‍ക്ക് പറ്റിയ രാഷ്ട്രീയനേതൃത്വങ്ങളും , നേതാക്കള്‍ക്ക് പറ്റിയ ജനങ്ങളുമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ സെക്യൂലറിസത്തെ കുറിച്ച് ചിന്തിക്കാന്‍.

സെക്യൂലറിസം എന്നാ‍ല്‍ സ്റ്റേറ്റ് മതങ്ങളെ നിരസിക്കലാണോ അതോ എല്ലാ മതങ്ങളെയും സ്വാംശീകരിക്കലാണോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ പരിസ്തിതിയില്‍ തന്നെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാശ്ചാത്യ മാതൃക ഇവിടെ പ്രായോഗികമാവുമെന്ന് തോന്നുന്നില്ല. അപ്പോള്‍ ഒരു മധ്യമാര്‍ഗ്ഗമായിരിക്കും നമുക്ക് യോജിക്കുക എന്ന് തോന്നുന്നു.

ഒരു യുക്തിവാദി എന്ന നിലയില്‍ ഞാനും എന്നെ പോലെ ചിന്തിക്കുന്നവരും ഒരു മതരഹിത രാഷ്ട്രമായിരിക്കും പ്രിഫര്‍ ചെയ്യുക. എല്ലാ മതങ്ങളെയും തിരസ്ക്കരിക്കാനാണ് ഞങ്ങള്‍ ആഹ്വാനം ചെയ്യുക. അതേ പോലെ ഓരോ മതങ്ങളും തങ്ങള്‍ക്ക് സംരക്ഷണവും ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കണമെന്നും ആഗ്രഹിക്കുകയും സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്യും.

നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതും നമ്മളെല്ലാം സഹവര്‍ത്തിച്ചു കൊണ്ട് ജീവിയ്ക്കാന്‍ ബാധ്യതപ്പെട്ടതുമാണ് നമ്മുടെ രാഷ്ട്രം. നമ്മുടേതാണ് സര്‍ക്കാര്‍. ആരുടെയും അവകാശാധികാരങ്ങള്‍ കവര്‍ന്നെടുക്കാത്തതും എന്നാല്‍ അനര്‍ഹമായി ആര്‍ക്കും അധികം നല്‍കാത്തതുമായ സെക്യൂലറിസമാണ് നമുക്കഭികാമ്യം. ഏറെക്കുറെ അത്തരം ഒരു ശൈലി തന്നെയാണ് നമ്മള്‍ പിന്തുടര്‍ന്ന് വരുന്നതും. എന്നാല്‍ വോട്ടിന് വേണ്ടി ജാതി മത വിഭാഗങ്ങളെ പ്രീണിപ്പിക്കുകയും വോട്ട് ബാങ്ക് നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു തരം അര്‍ബ്ബുദം നമ്മുടെ രാഷ്ട്രവ്യവസ്ഥയെയും സെക്യൂലര്‍ സങ്കല്പങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. സെക്യൂലര്‍ ആശയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെ പുനര്‍നവീകരണവുമായി ബന്ധപെടുത്തി മാത്രമേ സാധ്യമാവൂ എന്നെനിക്ക് തോന്നുന്നു. അതാകട്ടെ ഒരു സാമൂഹ്യ നവോത്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

2008-12-07

മതമില്ലാത്ത തീവ്രവാദം

ശിഥിലചിന്തകളില്‍ എഴുതിയ കമന്റ് :

എനിക്ക് ഇസ്ലാമിനെക്കുറിച്ച് മാത്രമല്ല എല്ലാ മതങ്ങളോടും അനല്പമായ വിദ്വേഷമുണ്ട്. മതം മനുഷ്യമനസ്സിനെ വികൃതമാക്കുന്ന വിഷമാണെന്നും അഭിപ്രായമുണ്ട്. ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ അവന് മതമില്ല. മനുഷ്യനോടുള്ള സ്നേഹം നിമിത്തമാണ് എനിക്ക് മതത്തോട് വെറുപ്പ് തോന്നുന്നത്. മതം എന്നത് മനുഷ്യമനസ്സില്‍ കടന്നു കൂടുന്ന വിശ്വാസം മാത്രമാണ്. മനസ്സിന്റെ പുറത്ത് മതത്തിന് നിലനില്‍പ്പില്ല. ഞാന്‍ ഇന്ന മതക്കാരനാണ് എന്ന് കരുതുമ്പോള്‍ അയാള്‍ ആ മതക്കാരനാവുന്നു. ഞാന്‍ വെറും ഒരു മനുഷ്യന്‍ മാത്രമാണെന്ന് കരുതിയാല്‍ അയാള്‍ മനുഷ്യനായി. പിന്നെ ശേഷിക്കുന്നത് കിത്താബുകളും എടുപ്പുകളും ആണ്. അതൊക്കെ മനുഷ്യന്റെ കൈ കൊണ്ട് അച്ചടിക്കുന്നതും പടുത്തുയര്‍ത്തപ്പെടുന്നതുമാണ്. മനുഷ്യന് ജീവിയ്ക്കാന്‍ മതം ആവശ്യമില്ല എന്നും പകരം ഉയര്‍ന്ന സാമൂഹ്യബോധവും കളങ്കരഹിതമായ മന:സാക്ഷിയുമാണ് ആവശ്യം എന്നും കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഞാന്‍ പറയുന്നുണ്ട്. ഇതൊരു പുതിയ വര്‍ത്തമാനവുമല്ല. എത്രയോ മനുഷ്യസ്നേഹികള്‍ നൂറ്റാണ്ടുകളായി പറഞ്ഞുവരുന്നത് ഞാനും ഏറ്റുപറയുന്നു എന്ന് മാത്രം.

തീവ്രവാദത്തിന്റെ പേരില്‍ ഇന്ന് ഇസ്ലാം മതം പ്രതിക്കൂട്ടില്‍ തന്നെയാണ്. അത് നിഷേധിക്കാന്‍ കഴിയില്ല. അതിനര്‍ത്ഥം ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാം തീവ്രവാദികള്‍ ആണെന്നല്ല. അങ്ങനെ ആരും പറയുന്നുമില്ല. ഇസ്ലാം തീവ്രവാദികള്‍ക്ക് പ്രചോദനം ലഭിക്കുന്നത് ഇസ്ലാം മതത്തില്‍ നിന്നാണ്. കോടിക്കണക്കിന് ഇസ്ലാം സഹോദരന്മാര്‍ക്ക് സമാധാനപൂര്‍വ്വം ജീവിയ്ക്കാനുള്ള പ്രചോദനവും ഇസ്ലാം മതത്തില്‍ നിന്ന് തന്നെ ലഭിക്കുന്നുമുണ്ട്. എന്ന് വെച്ച് ഇസ്ലാം തീവ്രവാദികള്‍ ഇസ്ലാം തീവ്രവാദികള്‍ അല്ലാതായിപ്പോകുമോ? ഇസ്ലാമിന്റെ വ്യാഖ്യാനം തന്നെയാണ് ചിലരെ തീവ്രവാദികളും പലരെ സമാധാനവാദികളുമാക്കുന്നത്. തീവ്രവാദികളാക്കുന്ന വ്യാഖ്യാതാക്കളെ ഒറ്റപ്പെടുത്താന്‍ സമാധാനവാദികളായ ഇസ്ലാം സഹോദരന്മാര്‍ മുന്നോട്ട് വരേണ്ടതുണ്ടായിരുന്നു. എന്നാല്‍ അത് കാണുന്നില്ല. പകരം തീവ്രവാദത്തിന്റെ വക്താക്കള്‍ തന്നെ സമാധാനത്തിന്റെ മുഖമൂടിയണിഞ്ഞ് വേഷപ്രച്ഛന്നമായ തീവ്രവാദം നിശബ്ദമായി പ്രചരിപ്പിക്കുന്നത് കാ‍ണാനുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്ന മതേതരമൂല്യങ്ങളില്‍ വിശ്വാസമുള്ള ഇസ്ലാം സുഹൃത്തുക്കളെ ഇസ്ലാം വിരുദ്ധരായി ബ്രാന്‍ഡ് ചെയ്യപ്പെടുന്നുമുണ്ട്. 30.11.08ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയ ലേഖനം വായിച്ചു നോക്കുന്നത് നല്ലതാണ്.

ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ പോലെ തീവ്രവാദികള്‍ക്ക് ആത്യന്തികമായി ഒന്നും നേടാന്‍ കഴിയില്ല, കുറെ നിരപരാധികളുടെ ജീവന്‍ അപഹരിക്കാമെന്നല്ലാതെ. തീ‍വ്രവദം ആര് നടത്തിയാലും അത് തീവ്രവാദം തന്നെ. എല്‍.ടി.ടി.ഇ.യെ തമിഴ് തീവ്രവാദികള്‍ എന്നും കമ്മ്യൂണിസത്തിന്റെ പല വിഭാഗങ്ങളെ മാവോയിസ്റ്റ് തീവ്രവാദികള്‍ എന്നും നക്സല്‍ തീവ്രവാദികള്‍ എന്നും ഹിന്ദു തീവ്രവാദികളെ അങ്ങനെയും ഇനി യുക്തിവാദികള്‍ തീവ്രവാദികള്‍ ആയാല്‍ അവരെ റേഷനാലിസ്റ്റ് ടെററിസ്റ്റുകള്‍ എന്നും പറയും. ഇസ്ലാം തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊള്ളേണ്ടതില്ല. ആധുനിക ലോകം ഇസ്ലാം തീവ്രവാദത്തിന്റെ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. ഇത:പര്യന്തമുള്ള മാനവസംസ്കൃതി തച്ചു തകര്‍ക്കാനുള്ള പ്രഹരശേഷി അവര്‍ക്കുണ്ട്. ആണവശക്തിയും തീവ്രവാദവും ഒന്നിച്ചാല്‍ ലോകത്തിന്റെ ഗതി എന്താകും? ഇത് ഒരു സാങ്കല്‍പ്പിക ചോദ്യമല്ല. നാളെ അഭിമുഖീകരിക്കാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണ്. ബീരാന്‍ മേലെ ചൂണ്ടിക്കാണിച്ച 11 കാര്യങ്ങള്‍ കൊണ്ട് ഈ വിപത്തിനെ നേരിടാന്‍ കഴിയുമോ?

ഇതൊന്നും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളല്ല എന്നതിനാല്‍ വ്യക്തിപരമായി എടുക്കാതിരിക്കുക.

(അധികവായനയ്ക്ക്)
(മറ്റൊന്ന്)