Showing posts with label കെ.സുധാകരന്‍. Show all posts
Showing posts with label കെ.സുധാകരന്‍. Show all posts

2009-11-09

കെ.സുധാകരനെ പറ്റി

ശിഥിലചിന്തകളില്‍ ഇന്നത്തെ കമന്റ്:

കള്ളവോട്ട് ഒന്നുമല്ല പ്രശ്നം അനിലേ..പാര്‍ട്ടി വളര്‍ത്താനും നിലനിര്‍ത്താനും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവലംബിക്കാറുള്ള മാര്‍ഗ്ഗങ്ങള്‍ കേരളത്തിലെ എല്ലാ മേഖലകളെയും നശിപ്പിച്ചിട്ടുണ്ട്. എണ്ണിയെണ്ണി പറയാന്‍ കഴിയില്ല.അതിന്റെ ആവശ്യവുമില്ല. എന്തെന്നാല്‍ ലോകത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ വായിച്ച് തലയില്‍ കയറി ഞാനും തീവ്രകമ്മ്യൂണിസ്റ്റ് ആയിട്ടുണ്ട് ഒരിക്കല്‍. എന്നാല്‍ അതൊക്കെ ചില ഭാവനാശാലികളുടെ മനസ്സില്‍ ഉദിച്ച സ്വപ്നങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടി എന്നു വരുമ്പോള്‍ നിഷ്ടൂരതയില്‍ സമാനതകളില്ലാത്ത പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നും മനസ്സിലാക്കാന്‍ അധികകാലം വേണ്ടി വന്നില്ല. എണ്‍‌പതുകളുടെ അവസാനം സോവിയറ്റ് സാമ്രാജ്യം തകര്‍ന്നതും ബെര്‍‌ലിന്‍ മതില്‍ ജനങ്ങള്‍ തകര്‍ത്തതും ചില്ലറക്കാര്യമല്ല. ലോകത്തില്‍ സര്‍വ്വാധിപത്യത്തിന്റെ വ്യാപനം എന്നെന്നേക്കുമായി തടയപ്പെട്ട സംഭവമായിരുന്നു അത്.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളസമൂഹത്തില്‍ ഉണ്ടാക്കിയ നിഷേധാത്മകമായ ആഘാതങ്ങള്‍ ഒരു ബൃഹത്‌ഗ്രന്ഥത്തില്‍ വിവരിക്കാന്‍ മാത്രം വലുതാണ്. ആരെങ്കിലും അതിന് മുതിരുമോ എന്ന് അറിയില്ല. കേരളത്തില്‍ പുരോഗമനപരമായ ഒരു പ്രസ്ഥാനം ഇനി ഉയര്‍ന്ന് വരണമെങ്കില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി തകരേണ്ടതുണ്ട്.ജനാധിപത്യത്തില്‍ അത് പതുക്കെയേ സംഭവിക്കൂ എങ്കിലും തകര്‍ച്ചയുടെ പാതയില്‍ തന്നെയാണ് പാര്‍ട്ടി.

കെ.സുധാകരനെ പറ്റി പറഞ്ഞാല്‍, കണ്ണൂരില്‍ ഇന്ന് ജനാധിപത്യവാദികള്‍ക്ക് ധൈര്യപൂര്‍വ്വംപുറത്തിറങ്ങി നടക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ്. കൂത്തുപറമ്പ് എമ്മെല്ലെ ജയരാജന്റെ മകന്റെ കൈയ്യില്‍ നിന്ന് ബോംബ് പൊട്ടിയ സംഭവം പത്രങ്ങളില്‍ വായിച്ചിരിക്കുമല്ലൊ. പത്രങ്ങളില്‍ വരാത്ത അത്തരം ആയിരമായിരം സംഭവങ്ങളുണ്ട്. ഗീബത്സിയന്‍ പ്രചരണരീതിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടാന്‍ ആര്‍ക്കും കഴിയില്ല. അതേപോലെ അവരുടെ തന്ത്രങ്ങളെ പ്രതിരോധിക്കാനോ മറുതന്ത്രം മെനയാനോ മറ്റാര്‍ക്കും കഴിയാറില്ല.

ഇന്ന് ടിവിയില്‍ എല്ലാവരും കാര്യങ്ങള്‍ യഥാതഥമായി കാണുന്നുണ്ട്. ഈ ഉപതെരഞ്ഞെടുപ്പ് വേളയില്‍ (പിന്നീട് സ്ഥലം മാറ്റപ്പെട്ട) കലക്ടറുടെ പരാതിപ്രകാരം കെ.സുധാകരനെതിരെ കണ്ണൂര്‍ എസ്.പി.കേസ് റജിസ്റ്റര്‍ ചെയ്തിരുന്നുവല്ലൊ. എന്നിട്ടെന്തേ ആ‍ കേസുമായി പോലീസ് മുന്നോട്ട് പോയില്ല? ചാനലുകളില്‍ ആ ദൃശ്യം ലൈവ് ആയി കാണിച്ചിരുന്നില്ലെങ്കില്‍ സുധാകരനെ കേസില്‍ കുടുക്കി കണ്ണൂര്‍ അനായാസം പിടിച്ചെടുത്തേനേ.

നാളത്തെ റിസല്‍ട്ട് നോക്കിയിട്ട് ബാക്കി പറയാം. ഇവിടത്തെയല്ല, ബംഗാളില്‍ പത്ത് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അവിടെ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ്സും കൈ കോര്‍ക്കുന്നു എന്നാണ് പ്രചരണം. എന്നാല്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണെന്ന് ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നു. ഇത്തരം കുതന്ത്രങ്ങളും ദുസ്സാമര്‍ത്ഥ്യങ്ങളും തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശവക്കുഴി ലോകമാസകലം തോണ്ടിക്കൊണ്ടിക്കൊണ്ടിരിക്കുന്നത്.സ്റ്റാലിന്‍ തന്നെയാണ് ഈ കുതന്ത്രങ്ങളുടെ പ്രവാചകന്‍. സ്റ്റാലിനിസം വെടിഞ്ഞ് നേരായ മാര്‍ഗ്ഗത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാമായിരുന്നു. ഒരു പക്ഷെ ഇന്ത്യയില്‍ സി.പി.ഐ.ക്കായിരുന്നു മുന്‍‌തൂക്കമെങ്കില്‍ അത്തരമൊരു സാധ്യതയുണ്ടായിരുന്നു.